അനുജന്റെ സംസ്ക്കാരത്തലേന്ന് ജ്യേഷ്ഠന്റെ വേർപാട്
ന്യൂയോർക്ക്:അനുജന്റെ സംസ്ക്കാരത്തിന് തലേദിവസം ജ്യേഷ്ഠനും മരിച്ചു.ന്യൂയോർക്കിൽ താമസിക്കുന്ന തിരുവല്ല നെടുമ്പ്രം കൈപ്പംചാലിൽ ഹൗസിൽ ജോസഫ്.കെ.ജോസഫാണ് (78) ഇളയ സഹോദരൻ ഈപ്പൻ.കെ.ജോസഫിന്റെ സംസ്ക്കാരച്ചടങ്ങിന് തലേദിവസം മരിച്ചത്.
കൊവിഡ് ബാധിച്ചായിരുന്നു ഈപ്പൻ.കെ.ജോസഫിന്റെ (74)മരണം.ജോസഫ്.കെ.ജോസഫ് ചികിത്സയിലായിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല.
ഏപ്രിൽ ആറിന് മരിച്ച ഈപ്പന്റെ സംസ്ക്കാരം ന്യൂയോർക്ക് എൽമണ്ടിലുള്ള സെന്റ് വിൻസന്റ് ഡി പോൾ മലങ്കര കത്തോലിക്കാ പള്ളിയിൽ ഇന്നലെ നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.ഇരുവരുടേയും പ്രർത്ഥനാ ശുശ്രൂഷ ഇന്ന് ഒരുമിച്ച് ഇതേ പള്ളിയിൽ നടക്കും. അതേസമയം, ജോസഫ് കെ ജോസഫിന്റെ സംസ്ക്കാരം ഈ മാസം 25ന് നടത്തും.
ആലീസ് ഈപ്പനാണ് ഈപ്പൻ.കെ.ജോസഫിന്റെ ഭാര്യ.സരുൺ ഈപ്പൻ,വരുൺ ഈപ്പൻ എന്നിവർ മക്കളാണ്.
ജോസഫ്.കെ.ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് തിരുവല്ല പുരമറ്റം വെള്ളിക്കര മാളിയേക്കൽ കുടുംബാംഗമാണ്.സ്റ്റാൻലി,സ്റ്റീവ്,സ്റ്റാൻസി എന്നിവർ മക്കളാണ്.
ഈപ്പന്റെയും ജോസഫിന്റെയും ഇളയ സഹോദരനാണ് ബിഗ് ബ്രദർ എന്ന മോഹൻലാൽ ചിത്രം നിർമ്മിച്ച ഫിലിപ്പോസ് കെ.ജോസഫ് ( ഷാജി).ഷാജിയുടെ പിറന്നാൾ ദിനത്തിലായിരുന്നു ജോസഫിന്റെ മരണം.ഈ കുടുംബാംഗങ്ങളെല്ലാം വർഷങ്ങളായി അമേരിക്കയിൽ താമസമാണ്.യു.എസ്.ഫെഡറൽ റിസർവ് ബാങ്കിന്റെ ന്യൂയോർക്ക് ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥനാണ് ഷാജി.സിദ്ധിഖ് സംവിധാനം ചെയ്ത ഉമ്മൻചാണ്ടിയെക്കുറിച്ചുള്ള ഡോക്ക്യുമെന്ററി നിർമ്മിച്ചതും ഷാജിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |