മൂന്നുപേർ ചെന്നൈയിൽ നിന്നെത്തിയവർ; ഒരാൾ ദുബായിൽ നിന്നെത്തിയ പ്രവാസി
മലപ്പുറം: ചെന്നൈയിൽ നിന്നെത്തിയ മൂന്നുപേർക്കും ദുബായിൽ നിന്നും പ്രത്യേക വിമാനത്തിലെത്തിയ പ്രവാസിക്കും അടക്കം നാലുപേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് വ്യത്യസ്ത സംഘങ്ങളായെത്തിയ താനൂർ പരിയാപുരം സ്വദേശി(22), താനൂർ പരിയാപുരം ഓലപ്പീടിക സ്വദേശി( 22), താനൂർ കളരിപ്പടി സ്വദേശി(48), ദുബായിൽ നിന്നെത്തിയ പുലാമന്തോൾ കുരുവമ്പലം സ്വദേശി എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ നാലുപേരും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ ചികിത്സയിലാണ്.
ചെന്നൈ വടപളനിയിൽ ചായക്കടയിലെ ജോലിക്കാരനാണ് വൈറസ് ബാധയുള്ള താനൂർ പരിയാപുരം സ്വദേശി. മേയ് 12ന് വൈകിട്ട് ഏഴിന് മറ്റ് നാലുപേർക്കൊപ്പം ട്രാവലറിൽ ചെന്നൈയിൽ നിന്ന് യാത്ര ആരംഭിച്ചു. 13ന് രാവിലെ 7.30ന് വാളയാർ ചെക്ക്‌പോസ്റ്റിലെത്തി. 11.30ന് വേങ്ങരയിലെ ഒലീവ് റസ്‌റ്റോറന്റിലെത്തി ഭക്ഷണം വാങ്ങി. കൂടെയുണ്ടായിരുന്നയാളെ കൊടിഞ്ഞിയിലാക്കിയ ശേഷം ഉച്ചയ്ക്ക് 1.30ന് പരിയാപുരത്തെ സ്വന്തം വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞു. ചുമ അനുഭവപ്പെട്ടതിനെ തുടർന്ന് അന്നുതന്നെ രാത്രി ഒമ്പതിന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു. വീട്ടിൽ ഇയാളുമായി സമ്പർക്കമുണ്ടായ പിതാവ്, മാതാവ്, സഹോദരൻ എന്നിവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
കാഞ്ചീപുരത്ത് ചായക്കട നടത്തുകയാണ് താനൂർ പരിയാപുരം ഓലപ്പീടിക സ്വദേശി. മേയ് നാലിന് ചെന്നൈയിലെത്തി ഒമ്പതുപേർക്കൊപ്പം വാഹനത്തിൽ രാത്രി 10ന് യാത്ര ആരംഭിച്ചു. അഞ്ചിന് രാവിലെ ഏഴിന് വാളയാർ ചെക്ക്‌പോസ്റ്റിലെത്തി. വൈകിട്ട് അഞ്ചിന് വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞു. മേയ് ഒമ്പതിന് തൊണ്ടവേദന അനുഭവപ്പെട്ടു. 12ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു.
വൈറസ്ബാധ സ്ഥിരീകരിച്ച താനൂർ കളരിപ്പടി സ്വദേശി ചെന്നൈ ട്രിപ്ലിക്കാനിൽ ബേക്കറി ഉത്പന്നങ്ങളുടെ വിതരണക്കാരനാണ്. മേയ് 12ന് പുലർച്ചെ മൂന്നിന് ചെന്നൈയിൽ നിന്ന് മറ്റ് ഒമ്പതുപേർക്കൊപ്പം നാട്ടിലേയ്ക്ക് യാത്രയാരംഭിച്ചു. ഉച്ചയ്ക്ക് 12ന് വാളയാർ ചെക്‌പോസ്റ്റിലെത്തി. വൈകിട്ട് ആറോടെ താനൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തി. വൈകിട്ട് 6.30ന് താനൂർ നഗരസഭ സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. 13ന് ശരീരവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വൈകിട്ട് ആറിന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു.
പുലാമന്തോൾ കുരുവമ്പലം സ്വദേശി ദുബായിലെ അജ്മാനിൽ ഹോട്ടലിലെ ഡ്രൈവറാണ്. മേയ് ഏഴിന് ദുബായിൽ നിന്ന് ഐ.എക്സ് 344 എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ രാത്രി 10.35ന് കരിപ്പൂർ വിമാനത്താവളത്തിലെത്തി. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പ്രത്യേകം ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ബസിൽ എട്ടിന് പുലർച്ചെ നാലിന് കാളികാവ് സഫ ആശുപത്രിയിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. 11ന് തൊണ്ടവേദന അനുഭവപ്പെട്ടതോടെ സാമ്പിളെടുത്ത് പരിശോധനയ്ക്കയച്ചു. 12ന് വൈകിട്ട് 4.30ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു.
ജില്ലയിൽ കൊവിഡ്- 19 സ്ഥിരീകരിച്ചവരുടെ എണ്ണം 37 ആയി. 15 പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. ചെന്നൈയിൽ നിന്നെത്തിയവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ സ്വന്തം വീടുകളിൽ പൊതു സമ്പർക്കമില്ലാതെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണം. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും വേണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കൊവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ഇപ്പോൾ രോഗം സ്ഥിരീകരിച്ച പ്രവാസി തിരിച്ചെത്തിയ വിമാനത്തിലെ, മറ്റു യാത്രക്കാരെല്ലാം സർക്കാർ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ്.
ഗർഭിണികളടക്കമുള്ളവർ ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |