തൃശൂർ: വാളയാറിൽ കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയെന്ന സംശയത്തെത്തുടർന്ന് നീരിക്ഷണത്തിലായിരുന്ന ടി.എൻ. പ്രതാപൻ എം.പിക്കും അനിൽ അക്കര എം.എൽ.എയ്ക്കും അസുഖമില്ല. ഇന്നലെ പുറത്തുവന്ന പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എങ്കിലും തങ്ങൾ നിരീക്ഷണത്തിൽ തുടരുമെന്ന് ഇരുവരും അറയിച്ചു.
ഒമ്പതിന് രാത്രിയാണ് വാളയാറിൽ അതിർത്തി കടന്നെത്തുന്നവരുടെ പ്രശ്‌നം മനസിലാക്കുന്നതിന് എം.പിമാരായ ടി.എൻ..പ്രതാപനും, വി.കെ. ശ്രീകണ്ഠനും, രമ്യ ഹരിദാസും അനിൽ അക്കര എം.എൽ.എയും ഉൾപ്പടെയുള്ളവരെത്തിയത്. അവിടെ ഉണ്ടായിരുന്നവരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് അഭ്യൂഹം പരന്നതോടെയാണ് ജനപ്രതിനിധികൾ നിരീക്ഷണത്തിൽ പോയത്.23 വരെ നിരീക്ഷണത്തിലിരിക്കണമെന്നാണ് തങ്ങളോട് തൃശൂർ ഡി.എം.ഒ നിർദ്ദേശിച്ചിരിക്കുന്നതെന്നും, അത് പാലിക്കുമെന്നും ജനപ്രതിനിധികൾ പറഞ്ഞു.
രാഷ്ട്രീയ ക്വാറന്റൈനെന്ന്
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ജനപ്രതിനിധികളെ ക്വാറന്റൈനിലാക്കിയതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ഗുരുവായൂരിൽ പ്രവാസികളെ താമസിപ്പിച്ച നിരീക്ഷണ കേന്ദ്രത്തിൽ മന്ത്രി എ.സി. മൊയ്തീൻ സന്ദർശിച്ചിട്ടും അദ്ദേഹത്തിന് ക്വാറന്റൈൻ നിർദ്ദേശമില്ലാതിരുന്നതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. ഗുരുവായൂരിലെ കേന്ദ്രത്തിൽ താമസിച്ച രണ്ടു പ്രവാസികൾക്ക് കൊവിഡ് പിന്നീട് സ്ഥിരീകരിച്ചിരുന്നു.
നിരാഹാരം തുടങ്ങി
തൃശൂർ: വിദേശത്തുനിന്ന് വന്നവരുമായി സമ്പർക്കം പുലർത്തിയ മന്ത്രി എ.സി. മൊയ്തീനെ ക്വാറന്റൈനിലാക്കാത്തതിൽ പ്രതിഷേധിച്ച് ടി.എൻ.പ്രതാപൻ എം.പി, അനിൽ അക്കര എം.എൽ.എ എന്നിവരുടെ 24 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. ഇന്ന് രാവിലെ പത്തിന് സമരം അവസാനിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |