ചെെെന്നയിൽ ജനിച്ചു വളർന്ന സുരേഷ്കൃഷ്ണയുടെ ജീവിതം മാറ്റിമറിച്ചത് കൊച്ചി നഗരമാണ്......
ഇരുപതുവർഷമായി കൊച്ചിയിലാണ് താമസം.തനി കൊച്ചിക്കാരനായി മാറി. ചെന്നൈയിൽ നിന്ന് എറണാകുളത്ത് ട്രെയിൻ ഇറങ്ങിയത് ഇപ്പോഴും ഒാർമയുണ്ട്.ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. മലയാളം സീരിയലിൽ അഭിനയിക്കാനാണ് കൊച്ചിയിലെത്തിയത്. ആ സമയത്ത് കൊച്ചി മലയാള സിനിമയുടെ തട്ടകമാണ്.സാവധാനം ഞാനും സിനിമയിലേക്ക് വന്നു.ചെറിയ വേഷങ്ങളിൽ മലയാള സിനിമയിൽ അഭിനയിച്ചു തുടങ്ങി. ശേഷം കൊച്ചിയിലെ ഹോട്ടലിലേക്ക് സ്ഥിരമായി ചേക്കേറി. ഹോട്ടൽ ജീവിതവും അവിടത്തെ ഭക്ഷണവും മടുത്തപ്പോൾ ചിലവന്നൂർ റോഡിലെ ഫ്ളാറ്റിൽ വാടകക്കാരനായി.കൊച്ചിയിൽ തന്നെ നിൽക്കണമെന്ന ആഗ്രഹമാണ് ഫ്ളാറ്റിലെ താമസക്കാരനാക്കുന്നത്. കൊച്ചിയാണ് എന്റെ ജീവിതം മാറ്റുന്നത്. എന്റെ സൗഹൃദം പൂത്തുലഞ്ഞ നഗരമാണ് കൊച്ചി. കൊച്ചിയിലേക്ക് വരുമ്പോൾ ഇവിടെ സ്ഥിര താമസമാക്കണമെന്ന് ആഗ്രഹിച്ചില്ല.
ഒരു വരുമാനമാർഗമായി സീരിയലിലെ അഭിനയത്തെ കണ്ടു. തമിഴ് സിനിമയിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചു.അതാണ് കരുമാടിക്കുട്ടൻ. കരുമാടിക്കുട്ടനിലെ ശേഖരൻ എന്ന കഥാപാത്രം എന്റെ ജീവിതത്തിൽ വഴിത്തിരിവായി. സ്ത്രീ സീരിയലിലെ അഭിനയം കണ്ട് വിനയൻ സാറിന്റെ ഭാര്യയാണ് എന്നെക്കുറിച്ച് അദ്ദേഹത്തോട് പറയുന്നത്. കരുമാടിക്കുട്ടനിൽ അഭിനയിക്കുമ്പോൾ മലയാളത്തിലെ സിനിമാപ്രവർത്തകരിൽ അധികം പേരെയും അറിയില്ലായിരുന്നു.കൊച്ചി പോലെ പ്രിയമാണ് ചെന്നൈ നഗരം.
ഗുരുവായൂരാണ് നാട്. അവധിക്കാലത്ത് അച്ഛനും അമ്മയും ഞങ്ങൾ ആറു മക്കളും കൂടി നാട്ടിലേക്ക് വരും. തറവാട്ടിലെ കുളത്തിൽ മുങ്ങിക്കുളിച്ച ഒാർമ്മ ഇപ്പോഴുമുണ്ട്.അച്ഛൻ ബാലകൃഷ്ണപണിക്കർ. അമ്മ പാർവതി. ചെന്നൈയിൽ സർക്കാർ സർവീസിലായിരുന്നു അച്ഛന് ജോലി. സിനിമയിലെ എന്റെ വളർച്ച കാണാൻ അച്ഛൻ ഉണ്ടായില്ല. മലയാളത്തിൽ ചെറിയ വേഷത്തിൽ അഭിനയിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. നിനക്ക് മര്യാദയ്ക്ക് ഭക്ഷണവും താമസ സൗകര്യവും കിട്ടുന്നുണ്ടോയെന്ന് അച്ഛൻ ചോദിക്കുമായിരുന്നു. മരിക്കുന്നതിന് നാലു വർഷം മുൻപ് അൽഷിമേഴ്സ് ബാധിച്ചു. സിനിമയിൽ തുടരാൻ എറണാകുളത്തു തന്നെ നിൽക്കണമെന്ന തോന്നൽ അനുഭവപ്പെട്ടു. അങ്ങനെ തൃപ്പൂണിത്തുറയിൽ താമസമാക്കി.തൃപ്പൂണിത്തുറയാണ് ഭാര്യ ശ്രീലക്ഷ്മിയുടെയും നാട് . അവർ ഇപ്പോൾ പിഎച്ച്.ഡി ചെയ്യുന്നു. മരട് ഗ്രിഗോറിയൻ പബ്ളിക് സ്കൂളിൽ മകൻ അനന്തകൃഷ്ണ ഏഴിലും മകൾ ഉണ്ണിമായ രണ്ടിലും പഠിക്കുന്നു.അവരും കൊച്ചിക്കാരായി. അച്ഛൻ വലിയ ദേഷ്യക്കാരനായിരുന്നു. എന്നാൽ ഞാൻ കാർക്കശ്യക്കാരനല്ലാത്ത അച്ഛനും.
മക്കളുടെ പഠന കാര്യമെല്ലാം ഭാര്യയാണ് നോക്കുന്നത്. ഇന്റർവ്യുകളിലോ ഫോട്ടോ ഷൂട്ടിലോ വരാൻ അവർക്കാർക്കും താത്പര്യമില്ല. അവരുടെ സ്വകാര്യതയിൽ കഴിയാനാണ് ഇഷ്ടം. എന്നെക്കുറിച്ച് കുറ്റം പറയാത്ത ഭാര്യയാണ് ശ്രീലക്ഷ്മി.വീട്ടിൽ എല്ലാ കാര്യവും ഞാനാണ് ചെയ്യുന്നത്.നന്നായി പാചകം ചെയ്യും. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതും ഞാൻ ഒറ്റയ്ക്കാണ്. മോൻ ഗിത്താറും വയലിനും പഠിക്കുന്നുണ്ട്.നന്നായി ചിത്രം വരയ്ക്കും. മോളും ഗിത്താർ പഠിക്കുന്നുണ്ട്.സംഗീതവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അവരുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാറുണ്ട്. പണ്ട് ഞാൻ ആവശ്യപ്പെട്ട ആഗ്രഹങ്ങളിൽ പലതും സാധിച്ചു തരാൻ അച്ഛന് കഴിഞ്ഞില്ല. ആറുമക്കളുടെ പഠനച്ചെലവ് അച്ഛന് മുന്നിലുണ്ടായിരുന്നു.
കൊച്ചിയിൽ എനിക്ക് ഇപ്പോൾ ഉള്ളതെല്ലാം സിനിമ സൗഹൃദമാണ്.ലാലേട്ടൻ ( സംവിധായകൻ ലാൽ) ചിലപ്പോൾ വീട്ടിലേക്ക് വിളിക്കും.അപ്പോൾ അവിടേക്ക് പോവും. ഞങ്ങളുടെ സംസാരം മുഴുവൻ സിനിമയെക്കുറിച്ചായിരിക്കും . ബിജു മേനോനും സച്ചിയുമെല്ലാം സിനിമയിലെ എന്റെ വലിയ സുഹൃത്തുക്കളാണ്. ഒാരോ സിനിമയും ഒാരോ തരത്തിൽ ബ്രേക്ക് തന്നിട്ടുണ്ട്. കുട്ടിസ്രാങ്കും പഴശ്ശിരാജയും പ്രതിഭാധനരായ സംവിധായകരുടെ സിനിമകളാണ്. അതിന്റെ ഭാഗമാകാൻ അവസരം ലഭിച്ചത് മഹാഭാഗ്യമായി കരുതുന്നു. പഴശ്ശിരാജയിൽ അഭിനയിക്കുന്നതിന് പതിനഞ്ചുവർഷം മുൻപ് ഹരിഹരൻ സാറിനോട് ഞാൻ അവസരം ചോദിച്ചിട്ടുണ്ട്.ഷാജി എൻ. കരുൺ സാറിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്നത് പി.ശ്രീകുമാറാണ്. പിന്നെയാണ് കുട്ടിസ്രാങ്കിലേക്ക് വിളിക്കുന്നത്. ചവിട്ടുനാടക കലാകാരനായ ലോനി ആശാൻ എന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമാണ്. സിനിമയിൽ അഭിനയിച്ചിരുന്നെന്ന് അടയാളപ്പെടുത്താൻ ഉതകുന്ന ശക്തമായ കഥാപാത്രങ്ങൾ. ഈ വർഷം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബഡ്ജറ്റ് സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞു. വീണ്ടും മോഹൻലാൽ സിനിമയുടെ ഭാഗമായതിൽ സന്തോഷമുണ്ടെങ്കിലും ഏറെ ആഹ്ളാദിപ്പിക്കുന്നത് പ്രണവ് മോഹൻലാലിനൊപ്പമാണ് എന്റെ സീനുകൾ എന്നതാണ്. ആ ചിത്രത്തിൽ മറ്റു ഭാഷാ സിനിമകളിലെ പ്രതിഭാധനരോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് വലിയ കാര്യമാണ്. അതും പ്രിയൻ സാറിന്റെ സിനിമ. പ്രിയൻ സാറിന്റെ സിനിമയിൽ ആദ്യമായാണ് അഭിനയിക്കുന്നത്. ലാൽജോസിന്റെ 41 റിലീസായിരുന്നു.ഡ്രൈവിംഗ് ലൈസൻസിനും നല്ല പ്രതികരണം ലഭിച്ചിരുന്നു. സമീപകാലത്ത് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഗാനഗന്ധർവനിലെ ശ്യാമപ്രസാദ് . എന്റെ ഫൈറ്റിന് കൈയടി കിട്ടുന്നത് ആദ്യമാണ്. ഹ്യുമർ വേഷം ചെയ്യുന്നതും ആദ്യം.
സൗഹൃദങ്ങൾക്ക് എന്നും വലിയ വില കല്പിക്കുന്ന ആളാണ് ഞാൻ. സൗഹൃദങ്ങളാണ് എന്റെ ബാങ്ക് ബാലൻസ്. സിനിമയിൽ മാത്രമല്ല, പുറത്തും പല തട്ടുകളിലായി വിപുലമായ സൗഹൃദമുണ്ട്. നല്ല സൗഹൃദം ലഭിക്കുക എളുപ്പമല്ല. അതു നിലനിറുത്തി കൊണ്ടു പോവാനും കഴിയണം. ചെന്നൈയിലെ സുഹൃത്തുക്കൾ ഇടയ്ക്ക് വരാറുണ്ട്. വീണ്ടും മമ്മുക്കയോടൊപ്പം അഭിനയിച്ചു. വൺ എന്ന സിനിമയിൽ പ്രതിനായകവേഷമാണ്. നിഥിൻ രൺജിപണിക്കരുടെയും ജീൻ പോൾ ലാലിന്റെയും പുതിയ സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. മമ്മൂക്കയോടൊപ്പമാണ് കൂടുതൽ സിനിമകൾ ചെയ്തത്. അതിനാൽ കൂടുതൽ സ്വാതന്ത്ര്യം മമ്മുക്ക നൽകുന്നു.ചെറിയ വേഷങ്ങൾ ചെയ്യുമ്പോൾ മുതൽ മമ്മൂക്കയ്ക്ക് അറിയാം.സരോവരം, വജ്രം തുടങ്ങി എത്രയോ മമ്മൂക്ക സിനിമകളിൽ ഞാൻ ചെറിയവേഷം ചെയ്തു. എന്റെ തുടക്കകാലത്തു തന്നെ മമ്മൂക്കയോട് അടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഒന്നാമനിലാണ് ലാലേട്ടനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. പ്രജ, ക്രിസ്ത്യൻ ബ്രദേഴ്സ് ഉൾപ്പെടെ കുറെ സിനിമയിൽ ലാലേട്ടനൊപ്പം അഭിനയിച്ചു. മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമയുടെ ഭാഗമാവാൻ ഒരേപോലെ കഴിയുന്നത് ഭാഗ്യമാണ്. കുബേരൻ മുതൽ ജാക്ക് ആൻഡ് ഡാനിയേൽ വരെ എത്തി നിൽക്കുന്നതാണ് ദിലീപുമായുള്ള സൗഹൃദം. ജാക്ക് ആൻഡ് ഡാനിയേലിൽ ദിലീപിന്റെ ചേട്ടന്റെ വേഷമാണ്. ആ കഥാപാത്രം എനിക്ക് നൽകണമെന്ന് ദിലീപ് പറഞ്ഞു. അനാർക്കലിയും ഞാനുമാണ് കരിയറിൽ വഴിത്തിരിവായ മറ്റു രണ്ടുസിനിമകൾ.
തമിഴ് സിനിമയിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കണമെന്ന ആഗ്രഹം ഇപ്പോഴും നടന്നിട്ടില്ല. കൊച്ചിയിൽ എത്തിയശേഷം തമിഴ് സിനിമാ ബന്ധം നഷ്ടപ്പെട്ടു. എന്നാൽ ഇപ്പോൾ തമിഴിൽനിന്ന് അവസരം വരുന്നുണ്ട്. മികച്ച രീതിയിൽ അവിടെ പ്രവേശിക്കാനാണ് ആഗ്രഹം. മലയാളത്തിൽ നിന്ന് ലഭിക്കുന്നതുപോലെ ശക്തമായ കഥാപാത്രം തമിഴിൽ നിന്ന് ലഭിക്കുന്നില്ല.തമിഴ് എഴുതാനും വായിക്കാനും അറിയാം. തഞ്ചാവൂർ തമിഴും മധുര തമിഴും സേലം തമിഴും അറിയാം. തിരുവള്ളുവർ സീരിയലിലെ നെടുങ്കൻ തമിഴ് ഡയലോഗ് മനഃപാഠം പഠിച്ചാണ് പറഞ്ഞത്.തെലുങ്കിൽ രണ്ടു സിനിമ ചെയ്തു. ഒരു സ്ഥിരം ഇമേജിൽ ഉൾപ്പെടരുതെന്നാണ് ആഗ്രഹം. എല്ലാ വേഷവും ചെയ്യുന്ന നടനായി അറിയപ്പെടാനാണ് താത്പര്യം. എന്നാൽ അവതരിപ്പിക്കുന്ന കഥാപാത്രം മികച്ചതാകണമെന്ന് മാത്രം. സിനിമയിൽ എത്തിയിട്ട് 29 വർഷമായി. അതു വലിയ കാര്യമാണ്. സാവധാനമാണ് ഒാരോ പടിയും കയറിയത്. ഇപ്പോഴും സിനിമ പഠിക്കുകയാണ്. ഇനിയും നല്ല കഥാപാത്രത്തെ അവതരിപ്പിക്കണം.എന്നും കൊച്ചിയിൽത്തന്നെ കഴിയണം. എല്ലാം സമ്മാനിച്ചത് കൊച്ചി നഗരമാണെന്ന് എന്നും ഒാർക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |