ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കരകയറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ആത്മനിർഭർ പാക്കേജിന്റെ" ഭാഗമായി എം.എസ്.എം.ഇകൾക്കായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച മൂന്നുലക്ഷം കോടി രൂപയുടെ പ്രത്യേക വായ്പ ഇതിനകം പ്രയോജനപ്പെടുത്തിയത് 7.50 ലക്ഷം സംരംഭകർ. ഇതിൽ 3.75 ലക്ഷം സംരംഭകർ ഇതിനകം വായ്‌പാത്തുക നേടി. പൊതുമേഖലാ ബാങ്കുകളിൽ നിന്നുള്ള കണക്കാണിത്.
വ്യവസായ രംഗത്ത് മുന്നിട്ടുനിൽക്കുന്ന മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരാണ് വായ്‌പാ നേടിയവരിൽ മുന്നിലുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയാണ് ജൂൺ 11 വരെയുള്ള കണക്കുപ്രകാരം ഏറ്രവുമധികം തുക ഈ വായ്‌പായിനത്തിൽ വിതരണം ചെയ്‌തത്. 12 പൊതുമേഖലാ ബാങ്കുകൾ ചേർന്ന് ഇതുവരെ വിതരണം ചെയ്‌തത് 14,690.84 കോടി രൂപയാണ്. ഇതിൽ 8,300.98 കോടി രൂപയും (മൊത്തം വായ്പയുടെ 55 ശതമാനം) എസ്.ബി.ഐയിൽ നിന്നാണ്.
ജൂൺ 11 വരെയുള്ള കണക്കുപ്രകാരം പൊതുമേഖലാ ബാങ്കുകൾ ആകെ അനുവദിച്ചത് 29,490.81 കോടി രൂപയുടെ വായ്‌പയാണെന്നും ഇതിൽ 14,690.84 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്‌തതെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ട്വിറ്ററിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസത്തിനിടെയാണ് വായ്‌പാ വിതരണം ഊർജ്ജിതമായത്. ജൂൺ എട്ടുവരെ വിതരണം ചെയ്‌തത് 599.12 കോടി രൂപ മാത്രമായിരുന്നു.
കനറാ ബാങ്ക്, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എന്നിവ ഇതിനകം ആയിരം കോടി രൂപയ്ക്കുമേലും പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, ബാങ്ക് ഒഫ് ഇന്ത്യ എന്നിവ 700 കോടി രൂപയ്ക്കുമേലും ഇതിനകം വിതരണം ചെയ്തു.
സംരംഭകർക്ക് ആശ്വാസ വായ്പ
നാഷണൽ ക്രെഡിറ്ര് ഗ്യാരന്റി ട്രസ്‌റ്റീ കമ്പനിയാണ് (എൻ.സി.ജി.ടി.സി) ബാങ്കുകൾ, എൻ.ബി.എഫ്.സി., മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വഴി 'എമർജൻസി ക്രെഡിറ്ര് ലൈൻ ഗ്യാരന്റി" സ്‌കീം (ഇ.സി.എൽ.ജി.എസ്) എന്ന പ്രത്യേക എം.എസ്.എം.ഇ വായ്പാ പദ്ധതി നടപ്പാക്കുന്നത്. 100 ശതമാനം ഈടുരഹിതമാണ് വായ്‌പ. നിലവിൽ ഒരു ബാങ്കിലോ വിവിധ ധനകാര്യ സ്ഥാപനങ്ങളിലോ ആയി 2020 ഫെബ്രുവരി 29നകം പരമാവധി 25 കോടി രൂപയുടെ വായ്‌പാ ബാദ്ധ്യതയുള്ളവരും 2019-20 പ്രകാരം 100 കോടി രൂപവരെ വാർഷിക വിറ്റുവരവുള്ളവരുമാണ് യോഗ്യർ. വ്യക്തിഗത വായ്പ ഇതിന് പരിഗണിക്കില്ല. നിലവിലെ വായ്പാ ബാദ്ധ്യതയുടെ 20 ശതമാനം തുകയാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക.
ഇവർക്ക് നേടാം
പ്രൊപ്രൈറ്റർഷിപ്പ്, പാർട്‌ണർഷിപ്പ്, രജിസ്‌റ്റർ ചെയ്‌ത കമ്പനികൾ, ട്രസ്‌റ്റുകൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്‌ണർഷിപ്പുകൾ (എൽ.എൽ.പി) എന്നിവയ്ക്ക് വായ്‌പ നേടാം. വായ്‌പ തേടുന്ന സംരംഭം ജി.എസ്.ടിയിൽ രജിസ്‌റ്റർ ചെയ്‌തിരിക്കണം. അല്ലെങ്കിൽ, ജി.എസ്.ടി ബാധകമല്ലാത്ത മേഖലയിൽ പ്രവർത്തിക്കുന്നതാകണം. 60 ദിവസത്തിനുമേൽ വായ്‌പാ കുടിശികയുള്ളവർക്ക് പദ്ധതി പ്രകാരം വായ്പ കിട്ടില്ല.
തിരിച്ചടവിന് 4 വർഷം
നിലവിലെ വായ്പാ ബാദ്ധ്യതയുടെ 20 ശതമാനം തുകയാണ് ഇ.സി.എൽ.ജി.എസ് വഴി സംരംഭകന് ലഭിക്കുക. നിലവിൽ ഒരു കോടി രൂപയുടെ വായ്‌പാ ബാദ്ധ്യതയുണ്ടെങ്കിൽ 20 ലക്ഷം രൂപ കിട്ടും. നാലുവർഷമാണ് തിരിച്ചടവ് കാലാവധി. മുതൽ തിരിച്ചടയ്ക്കാൻ ആദ്യ ഒരുവർഷം മോറട്ടോറിയം ലഭിക്കുമെങ്കിലും ഇക്കാലയളവിലെ പലിശ ഈടാക്കും. ഈവർഷം ഒക്‌ടോബർ 31വരെയാണ് വായ്‌പാ വിതരണം.
9.25%
ഈടുരഹിത വായ്‌പയിന്മേൽ ബാങ്കുകൾക്ക് ഈടാക്കാവുന്നത് പരമാവധി 9.25 ശതമാനം പലിശയാണ്. എൻ.ബി.എഫ്.സികൾക്ക് 14 ശതമാനം.
'ഓട്ടോമാറ്റിക്" യോഗ്യത
വായ്‌പയ്ക്കായി സംരംഭകൻ ബാങ്കിനെ സമീപിക്കേണ്ടതില്ല. അർഹരായവരെ 'ഓട്ടോമാറ്റിക് പ്രീ-അപ്രൂവ് മെക്കാനിസത്തി"ലൂടെ തിരഞ്ഞെടുത്ത് ബാങ്ക് അറിയിക്കും. താത്പര്യമില്ലാത്തവർക്ക് വായ്‌പ വേണ്ടെന്നു വയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |