തിംപു: കൃഷിക്കാവശ്യമായ വെളളം ഇന്ത്യൻ സംസ്ഥാനമായ അസമിന് നിഷേധിച്ചതായുളള റിപ്പോര്‍ട്ടുകള്‍ തളളി ഭൂട്ടാന്‍. ഇന്ത്യയെ തെറ്റിദ്ധരിപ്പിക്കാന്‍ ചില സ്ഥാപിത താത്പര്യക്കാര്‍ വ്യാജമായി സൃഷ്ടിച്ച വാര്‍ത്തയാണിതെന്ന് ഭൂട്ടാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഈ സമയത്ത് വെളളത്തിന്റെ ഒഴുക്ക് തടയേണ്ട ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ലെന്നും ഭൂട്ടാൻ പറയുന്നു.
ഭൂട്ടാനിലെയും അസമിലെയും ജനങ്ങള്‍ തമ്മിലുളള സൗഹാര്‍ദം തകര്‍ക്കാനുളള ചിലരുടെ ശ്രമമാണിത്. സ്വാഭാവികമായി വെളളത്തിന്റെ ഒഴുക്കില്‍ ഉണ്ടായ തടസമാണെന്നും വാര്‍ത്തകള്‍ തെറ്റാണെന്നും അസം സര്‍ക്കാര്‍ ഇന്നലെ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൂട്ടാന്റെ ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്.
അസമിലെ കര്‍ഷകര്‍ക്ക് ജലസേചനത്തിന് ആവശ്യമായ വെളളം ഭൂട്ടാന്‍ തടഞ്ഞു എന്നതായിരുന്നു അടുത്തിടെ ഉണ്ടായ ആരോപണം. അസമിലെ ബക്‌സാ, ഉദല്‍ഗുരി ജില്ലകളില്‍ കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന വെളളം ഭൂട്ടാന്‍ തടഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണം നൽകികൊണ്ട് രാജ്യം രംഗത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |