SignIn
Kerala Kaumudi Online
Saturday, 02 May 2026 3.18 PM IST

മണിച്ചിത്രത്താഴ് ഉൾപ്പെടെയുള്ള ഹിറ്റുകൾ, വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പുതിയൊരു തിരക്കഥയുമായി മധുമുട്ടം

Increase Font Size Decrease Font Size Print Page
manmichithrathazhu

മണിച്ചിത്രത്താഴും, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികളുമൊക്കെ ഇന്നും മലയാളികളുടെ ഓർമയിൽ തങ്ങിനിൽക്കുന്ന ചിത്രങ്ങളാണ്. ഈ സിനിമകളിലൂടെ ശ്രദ്ധേയനായ മധു മുട്ടം വർഷങ്ങൾക്ക് ശേഷം വീണ്ടും തിരക്കഥ എഴുതുന്നു. 2011 ൽ പുറത്തിറങ്ങിയ കാണാക്കൊമ്പത്തിന് ശേഷം മധു തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. കട്ടച്ചിറ വിനോദാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഓണാട്ടുകരയുടെ സ്വന്തം എഴുത്തുകാരൻ.മധുമുട്ടം,'വരുവാനില്ലാരുമിന്നൊരുനാളുമീ വഴിയ്ക്കറിയാം അതെന്നാലുമെന്നും....'ഈഗാനം ഇഷ്ടപ്പെടാത്തതായി ആരുംകാണില്ല. അത്രമേൽ മനസിനെ മൃദുവായി തഴുകുന്ന നോവിന്റെ സുഖമുള്ള ഗാനം. മധുമുട്ടം എഴുതിയഗാനം.

ശരിയ്ക്കും, മധു മുട്ടത്തിന്റെ മേൽവിലാസമാണ് ഈഗാനം. കവി,കഥാകാരൻ,തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലൊക്കെ പ്രശസ്തനാണ് അദ്ദേഹം. കായംകുളത്തിന് ഏഴുകിലോമീറ്റർ വടക്കുമാറിയാണ് മുട്ടം എന്ന കൊച്ചുഗ്രാമം. അവിടെയൊരു കൊച്ചുവീട്ടിൽ ആഡംബരങ്ങളൊന്നുമില്ലാതെ, അവിവാഹിതനായി ഏകനായി കഴിയുകയാണ് അദ്ദേഹം.

കായംകുളം ബോയ്സ്‌ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം,നങ്ങ്യാർകുളങ്ങര ടി.കെ.എംകോളേജിൽ നിന്ന് ധനതത്ത്വശാസ്ത്രത്തിൽ മധു ബിരുദംനേടി. പിന്നീട് അദ്ധ്യാപകനായി.കോളേജ് മാഗസിനിൽ എഴുതിയ കഥ കണ്ട് അവിടത്തെ മലയാളംപ്രൊഫസറാണ് മധുവിന്,മധുമുട്ടം എന്ന പേരിട്ടത്.

കുങ്കുമം വാരികയിലെഴുതിയ 'സർപ്പംതുള്ളൽ' എന്ന കഥയാണ് സംവിധായകൻ ഫാസിൽ 'എന്നെന്നും കണ്ണേട്ടന്റെ' എന്ന സിനിമയാക്കിയത്. പിന്നീട് കമൽ സംവിധാനംചെയ്ത 'കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ' എന്ന ചിത്രത്തിന്റെ കഥയെഴുതി. മധുവിന്റെ തറവാട്ടിൽ പുരാതന കാലത്ത് നടന്നതെന്ന് അമ്മ പറഞ്ഞറിഞ്ഞകഥയെ അടിസ്ഥാനപ്പെടുത്തി മധുതന്നെ കഥയും തിരക്കഥയുമെഴുതി.

ഫാസിൽ സംവിധാനം ചെയ്ത, ഹിറ്റ് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴിലെ ''വരുവാനില്ലാരുമെന്ന സൂപ്പർഹിറ്റ്ഗാനം മധുമുട്ടം മലയാളനാട് വാരികയിലെഴുതിയ ഒരുകവിതയായിരുന്നു.തൊട്ടതെല്ലാം പൊന്നാക്കിയ എഴുത്തുകാരനായിരുന്നു മധുമുട്ടം. സന്യാസ ജീവിതംനയിക്കുന്ന എഴുത്തുകാരൻ. 'മണിച്ചിത്രത്താഴ്' സിനിമ വൻവിജയമായിട്ടും തിരക്കുള്ള എഴുത്തുകാരനാകാൻ മധുമുട്ടംആഗ്രഹിച്ചില്ല.

എന്നാൽ അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന മധു മുട്ടം ഒരുദിവസം വാർത്തകളിൽ പ്രത്യേകസ്ഥാനം പിടിച്ചു.അത് മറ്റൊന്നിനുമായിരുന്നില്ല, സ്വന്തം കഥയുടെ അവകാശത്തിനു വേണ്ടിമാത്രം. മണിച്ചിത്രത്താഴ് തമിഴിലും,തെലുങ്കിലും,ഹിന്ദിയിലും റീമേക്ക് ചെയ്തപ്പോൾ തന്റെ അനുവാദം വാങ്ങുകയോ പ്രതിഫലം നൽകുകയോ ചെയ്തില്ലെന്ന പരാതിയുമായി മധുമുട്ടം കോടതിയിലെത്തി.

അതിനുമുന്നേ,കഥാവകാശം ലക്ഷങ്ങൾക്കു വിറ്റുകഴിഞ്ഞിരുന്നു.എന്നാലതിന്റെ ഒരുവിഹിതവും മധുമുട്ടത്തിനു ലഭിച്ചില്ല,എന്തിന്, കഥാകൃത്തിന്റെ പേരുപോലുമില്ലായിരുന്നു.ഒടുവിൽ കേസ്നടത്താൻ കൈയിൽ കാശില്ലാതെവപ്പോൾ അദ്ദേഹം പിന്മാറുകയായിരുന്നു. (ഹിന്ദിയിൽ മാത്രംമനസ്സില്ലാമനസ്സോടെയെങ്കിലും മധുവിന്റെ പേരുമാത്രം കൊടുക്കുകയുണ്ടായി.)

എന്നാൽ ഈവിഷയത്തിൽ, സിനിമാരംഗത്തുനിന്നും ആരുമദ്ദേഹത്തെ പിന്തുണച്ചതുമില്ല. ഈസംഭവത്തോടെ അദ്ദേഹം സിനിമാലോകത്തുനിന്നും മാറിനിന്നു.എന്നെന്നുംകണ്ണേട്ടന്റെ, മണിച്ചിത്രത്താഴ്,കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, കാണാക്കൊമ്പത്ത്, ഭരതൻഎഫക്ട്, എന്നീ അഞ്ചുചിത്രങ്ങൾക്ക് മാത്രമാണ് അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്.

കൂട്ടത്തിൽ,സയൻസ് വിഷയം പ്രമേയമാക്കിയ'ഭരതൻഎഫക്ട്'മാത്രമാണ് ജനം സ്വീകരിക്കാതിരുന്നത്.
'കാക്കേംകീക്കേം കാക്കത്തമ്പ്രാട്ടീം...'(എന്നെന്നുംകണ്ണേട്ടന്റെ)'പലവട്ടംപൂക്കാലം.....'വരുവാനില്ലാരും...'
(മണിച്ചിത്രത്താഴ്)'ഓർക്കുമ്പം ഓർക്കുമ്പം....'(കാണാക്കൊമ്പത്ത്) തുടങ്ങിയ ഏതാനും ഹിറ്റ് ഗാനങ്ങളും ആ തൂലികയിൽപിറന്നു.

മലയാളികൾ എന്നുമോർത്തിരിക്കുന്ന സിനിമകളുംപാട്ടുകളും. അതാണ് അദ്ദേഹത്തിന്റെ കൈമുദ്ര.
ആരോടും പരിഭവമില്ലാതെ,തിരക്കുകളിൽനിന്നെല്ലാമകന്ന്,പേരിനുമാത്രം സൗഹൃദംവച്ച് മുട്ടത്തെവീട്ടിൽ ഉന്മേഷവാനായിരിക്കുന്നു അദ്ദേഹം.എഴുതുവാൻ വലിയമടിയാണ്.പക്ഷേ ആരെങ്കിലും നിർബന്ധിച്ചാൽ എഴുതുമെന്നുമാത്രം.

വർഷങ്ങൾക്ക്‌ശേഷം പുതിയൊരു തിരക്കഥ എഴുതിത്തുടങ്ങിയിരിക്കുകയാണ് മധു മുട്ടം. ഗ്രാമഭംഗിനിറയുന്നമനോഹരമായൊരു ക്ലാസിക്ക് ഫിലിംഉടനെയുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. അദ്ദേഹത്തിന്എല്ലാവിധ ആശംസകളും നേരുന്നു.

TAGS: MADHU, VINOD KATTACHIRA, MOVIE, MANICHITHRATHAZHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY