തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിശദീകരിക്കുന്നതിനിടെ ഇടയ്ക്ക് കയറി ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തനോട് അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ തീരദേശങ്ങളിലെ അതിരൂക്ഷമായ കൊവിഡ് സാഹചര്യത്തെക്കുറിച്ചും പൂന്തുറയിലെ സ്ഥിതിവിശേഷത്തെക്കുറിച്ചും മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയായിരുന്നു മാദ്ധ്യമപ്രവർത്തകൻ മറ്റ് വിഷയത്തെ കുറിച്ച് ചോദ്യം ചോദിച്ചത്.
'ഏയ്...നിങ്ങൾക്ക് ചില ധൃതിയുണ്ട്. ഈ പറയുന്ന ആൾക്ക് ചില ധൃതിയുണ്ട്. ഇപ്പൊ ഇതൊന്നു പറഞ്ഞു തീർക്കട്ടെ. നാടാകെ ഈ ധൃതിയിലാണ്. മറ്റേതൊന്നും അത്ര ധൃതിയുള്ള കാര്യമല്ല. അപ്പൊ ഇതൊന്ന് പറഞ്ഞു തീർത്തോട്ടെ. എന്നിട്ട് നിങ്ങൾ മറ്റത്തില് വാ...' മാദ്ധ്യമപ്രവർത്തകനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
തീരദേശങ്ങളിൽ റിവേഴ്‌സ് ക്വാറന്റീനിൽ കഴിയേണ്ടവർ ഉണ്ടായാൽ അവർക്ക് സുരക്ഷ ഒരുക്കുന്നതിന് പ്രയാസം വരുമെന്നും അതിലും നല്ലത് എന്താണെന്ന് നാം ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വഴി അവരെ മാറ്റി പാർപ്പിക്കുക എന്നുള്ളതാണ്. അങ്ങനെ ഒരു സാഹചര്യം വേണ്ടതുണ്ടെങ്കിൽ അതിനും സർക്കാർ സന്നദ്ധമാവും.
എന്നാൽ തീരദേശത്ത് താമസിക്കുന്നവരുമായി ആലോചിച്ചുകൊണ്ട്, അവരെ ബോദ്ധ്യപ്പെടുത്തി മാത്രമേ ഇക്കാര്യം ആവശ്യമെങ്കിൽ നടപ്പിലാക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം 95 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 88 പേർ സമ്പർക്ക രോഗികളാണ്. തിരുവനന്തപുരത്ത് പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ് ഉണ്ടായിട്ടുണ്ടെന്നും ഇവിടെ ജനം പുറത്തിറങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |