തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 706 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. വിദേശത്ത് നിന്നും വന്നവർ 90 ഉം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 71 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ ഉറവിടം അറിയാത്ത കേസുകൾ 35 ആണ്. 11369 പേർ ഇതുവരെ കൊവിഡ് മുക്തരായി. നിലവിൽ ചികിത്സയിലുളളത് 10350 പേരാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്ക്. തിരുവനന്തപുരം 213, മലപ്പുറം 87,കൊല്ലം 84,എറണാകുളം 83, കോഴിക്കോട് 67 , പത്തനംതിട്ട 54 , പാലക്കാട്-കാസർഗോഡ് ജില്ലകളിൽ 49, വയനാട് 43, കണ്ണൂർ 42, ആലപ്പുഴ 38 ,ഇടുക്കി 34,തൃശൂർ 31, കോട്ടയം 29 എന്നിങ്ങനെയാണത്.
കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മലപ്പുറം ജില്ലയിലെ കുട്ടി ഹസ്സൻ (67) മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 68 ആയി.
തിരുവനന്തപുരം ജില്ലയിൽ 213 ൽ 198 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം.കൊല്ലം ജില്ലയിലെ 77 പേർക്കും, കോഴിക്കോട് ജില്ലയിലെ 60 പേർക്കും, എറണാകുളം ജില്ലയിലെ 58 പേർക്കും, മലപ്പുറം ജില്ലയിലെ 52 പേർക്കും, വയനാട് ജില്ലയിലെ 43 പേർക്കും, പത്തനംതിട്ട ജില്ലയിലെ 39 പേർക്കും, ആലപ്പുഴ ജില്ലയിലെ 33 പേർക്കും, കാസര്‍ഗോഡ് ജില്ലയിലെ 32 പേർക്കും, കോട്ടയം ജില്ലയിലെ 27 പേർക്കും, ഇടുക്കി ജില്ലയിലെ 25 പേർക്കും, തൃശൂർ, കണ്ണൂർ ജില്ലകളിലെ 22 പേർക്ക് വീതവും, പാലക്കാട് ജില്ലയിലെ 18 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
30 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 വീതവും, എറണാകുളം ജില്ലയിലെ 6, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂർ ജില്ലയിലെ 2 കെ.എസ്.ഇ. ജീവനക്കാർക്കും, 1 കെ.എൽ.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 641 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
വിവിധ ജില്ലകളിലായി 1,47,132 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,37,075 പേർവീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,057 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1475 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 23,924 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോര്‍ട്ട് സർവയിലന്‍സ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 7,33,413 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7037 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,19,019 സാമ്പിളുകൾ ശേഖരിച്ചതിൽ 1,14,666 സാമ്പിളുകൾ നെഗറ്റീവ് ആയി.
ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ മുളവുകാട് (വാര്‍ഡ് 3), പിറവം മുന്‍സിപ്പാലിറ്റി (17), പൈങ്ങോട്ടൂര്‍ (5), രായമംഗലം (13, 14), പല്ലാരിമംഗലം (9), മുളന്തുരുത്തി (7), ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി (എല്ലാ വാർഡുകളും), പെരുംപാലം (എല്ലാ വാർഡുകളും), കഞ്ഞിക്കുഴി (എല്ലാ വാർഡുകളും), പനവള്ളി (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര (4), നാരങ്ങാനം (4), കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് (17) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 492 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |