തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ അന്വേഷണത്തിന് വിജിലൻസ് അനുമതി തേടി.ശിവശങ്കറിനെതിരെ ലഭിച്ച പരാതി വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറി. എറണാകുളം സ്വദേശിയാണ് പരാതി നൽകിയത്.
ഐടി വകുപ്പിലെ അനധികൃത നിയമനങ്ങൾ,കരാറുകൾ ഉൾപ്പെടെ പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം. സി.ബി.ഐക്കും,സെൻട്രൽ വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഉൾപ്പെടെ പരാതികൾ സർക്കാർ പരിഗണനയിലാണ്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതികളിലെ ആവശ്യം.
അതേസമയം, സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌നയ്ക്കൊപ്പം ജോയിന്റ് അക്കൗണ്ടിൽ ബാങ്ക് ലോക്കർ എടുത്തത് എം. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണെന്ന ചാർട്ടേഡ് അക്കൗണ്ടന്റ് എൻ. ഐ. എക്ക് നൽകിയ മൊഴി ശിവശങ്കറിന് കുരുക്കായേക്കും. സെക്രട്ടേറിയറ്റിനടുത്ത് എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വർണവും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 36.5 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സ്വർണക്കടത്തിന് സഹായിച്ചതിന് സ്വപ്നയ്‌ക്ക് ലഭിച്ച പ്രതിഫലമാണിതെന്നാണ് എൻ.ഐ.എയുടെ നിഗമനം. ഈ ലോക്കറുകളുമായി ശിവശങ്കറിനെ ബന്ധപ്പെടുത്തുന്നതാണ് തിരുവനന്തപുരത്തെ പ്രമുഖനായ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വെളിപ്പെടുത്തൽ. ശിവശങ്കറിന്റെയും സ്വപ്നയുടെയും ആദായനികുതി റിട്ടേണുകളടക്കം കൈകാര്യം ചെയ്‌തിരുന്ന ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌ത എൻ. ഐ. എ, ഇയാളുടെ ഓഫീസിൽ റെയ്ഡ് നടത്തി രേഖകളും പിടിച്ചെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |