ന്യൂഡൽഹി: കൊവിഡ് പശ്‌ചാത്തലത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്‌പാ പുനഃക്രമീകരണ പദ്ധതി അതത് സ്ഥാപനങ്ങളുടെ ഡയറക്‌ടർ ബോർഡിന്റെ അംഗീകാരത്തോടെ ഈമാസം 15നകം അവതരിപ്പിക്കണമെന്ന് ബാങ്കുകളോടും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടും (എൻ.ബി.എഫ്.സി) കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിർദേശിച്ചു.
ഇതു സംബന്ധിച്ച നിർദേശങ്ങളും പതിവ് ചോദ്യങ്ങളും മറുപടികളും പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും ഇംഗ്ളീഷിലും വെബ്‌സൈറ്റിൽ നൽകണം. മോറട്ടോറിയം അവസാനിച്ച പശ്ചാത്തലത്തിൽ വായ്‌പാ ഇടപാടുകാർക്ക് സാദ്ധ്യമായ എല്ലാ പിന്തുണയും നൽകണമെന്നും ധനകാര്യസ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ധനമന്ത്രി പറഞ്ഞു. കൊവിഡ് പ്രശ്‌നങ്ങൾ വായ്‌പാ ഇടപാടുകാരുടെ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കാതെ നോക്കണം. അർഹരായവരെ കണ്ടെത്തി, വായ്‌പാ പുനഃക്രമീകരണം ഉടൻ നടത്തണം.
എം.എസ്.എം.ഇകൾക്കായി പ്രഖ്യാപിച്ച 'ആത്മനിർഭർ" വായ്‌പാ പദ്ധതിയിലൂടെ ഇതിനകം 1.58 ലക്ഷം കോടി രൂപ അനുവദിച്ചെന്നും ഇതിൽ 1.11 ലക്ഷം കോടി രൂപ വിതരണം ചെയ്‌തുവെന്നും ധനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |