കിളിമാനൂർ: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകാമെന്നു പറഞ്ഞ് 44 കാരിയായ ഹോം നഴ്സിനെ വീട്ടിൽ വിളിച്ചുവരുത്തി പൈശാചികമായി പീഡിപ്പിച്ച കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം (പി.എച്ച്.സി) ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെ അറസ്റ്റ് ചെയ്തു.ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കൈകാലുകൾ കെട്ടിയിട്ട് വായിൽ തോർത്ത് തിരുകി മൃഗീയമായ വേട്ടയാടലിനാണ് ഒരു രാത്രി മുഴുവൻ ഹോം നഴ്സ് ഇരയായത്.
ചിതറ സ്വദേശിയായ പ്രതി വാടകയ്ക്ക് താമസിക്കുന്ന ഭരതന്നൂരിലെ വീട്ടിൽ ഈ മാസം മൂന്നിനായിരുന്നു സംഭവം. മലപ്പുറത്ത് ഹോം നഴ്സായ കുളത്തൂപ്പുഴ സ്വദേശിനി നാട്ടിൽ ക്വാറന്റൈനിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം നെഗറ്റീവായി. പരിശോധന നടത്തിയത് പ്രദീപിന്റെ മേൽനോട്ടത്തിലായിരുന്നു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി പി.എച്ച്.സിയിൽ വിളിച്ചപ്പോൾ പ്രദീപാണ് ഫോൺ എടുത്തത്. മൂന്നാം തീയതി ഉച്ചയ്ക്കുശേഷം വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. വെള്ളറടയുള്ള ബന്ധുവിന്റെ വീട്ടിലെത്തിയ സ്ത്രീ അവിടെ നിന്നാണ് ഭരതന്നൂരിലുള്ള ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്. ഒരു രാത്രി മുഴുവൻ പീഡനത്തിന് ഇരയായി. പിറ്റേന്ന് വെള്ളറടയിലെ ബന്ധുവീട്ടിലെത്തി. അവശതകണ്ട് വീട്ടുകാർ കാര്യം തിരക്കിയതോടെയാണ് വിവരം പറഞ്ഞത്. വെള്ളറട പൊലീസിൽ പരാതി നൽകി. സംഭവം പാങ്ങോട് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടേക്ക് പരാതി കൈമാറി. പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. പ്രദീപിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |