SignIn
Kerala Kaumudi Online
Tuesday, 08 July 2025 7.13 PM IST

കസ്റ്റംസ് കേസ് വലിയ കടമ്പ : ജലീലിനെ പ്രതിയാക്കിയേക്കും

Increase Font Size Decrease Font Size Print Page

jaleel

തിരുവനന്തപുരം: ചട്ടവിരുദ്ധമായി മതഗ്രന്ഥങ്ങളെത്തിച്ച് വിതരണം ചെയ്തതിന് യു.എ.ഇ കോൺസുലേറ്റിനെതിരായ കസ്റ്റംസ് കേസിൽ ,മന്ത്രി കെ.ടി ജലീലിനെയും പ്രതി ചേർത്തേക്കും. വിതരണത്തിനായി മതഗ്രന്ഥങ്ങൾ മലപ്പുറത്തെത്തിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും എൻ.ഐ.എയ്ക്കും നൽകിയ മൊഴികളിൽ ജലീൽ സമ്മതിച്ചിട്ടുണ്ട്. ഇ.ഡിയുടെ മൊഴി തെളിവുമൂല്യമുള്ളതായതിനാൽ ഇനി മാറ്റിപ്പറയാനാവില്ല. കസ്റ്റംസ് ജലീലിനെ ചോദ്യംചെയ്യാനിരിക്കുന്നതേയുള്ളൂ. അതിനു മുന്നോടിയായാണ്, കോൺസുലേറ്റിനെതിരായ കേസ്.

ഈ കേസിൽ സ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ ,മതഗ്രന്ഥങ്ങളടങ്ങിയ കാർഗോ മലപ്പുറത്തെത്തിക്കാൻ മന്ത്രിക്ക് കൈമാറിയെന്ന് വെളിപ്പെടുത്തിയാൽ ജലീലിനെ പ്രതിയാക്കാം. ജാമ്യം ലഭിക്കാവുന്ന വകുപ്പാണിതെങ്കിലും ,അറസ്റ്റ് അനിവാര്യമായേക്കാമെന്നും കസ്റ്റംസ് സൂചിപ്പിക്കുന്നു. കോടതിയിൽ നിന്ന് ജാമ്യം നേടാവുന്നതേയുള്ളൂ.

നയതന്ത്രചാനലിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരാനോ വിതരണം ചെയ്യാനോ വിദേശ നയതന്ത്രസ്ഥാപനങ്ങൾക്കോ, ഉദ്യോഗസ്ഥർക്കോ അധികാരമില്ല. കോൺസുലേറ്റിന്റെ ആവശ്യത്തിനുള്ല സാധനങ്ങളാണെത്തിക്കേണ്ടത്. നികുതിയൊഴിവാക്കി വിട്ടുനൽകുന്നവ പുറത്ത് വിതരണം ചെയ്യാനാവില്ല. കോൺസുലേറ്റ് കൊണ്ടുവന്ന മതഗ്രന്ഥങ്ങളും 17,000കിലോ ഈന്തപ്പഴവും വിതരണം ചെയ്തത് ചട്ടവിരുദ്ധമാണ്.

കോൺസുൽ ജനറലിനെ മറയാക്കി കോൺസുലേറ്റ് ഉദ്യോഗസ്ഥരാണ് ഈ നടപടികളെടുത്തതെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. കോൺസുലേറ്റ് ഉദ്യോഗസ്ഥനായ ഈജിപ്ഷ്യൻ പൗരൻ ഖാലിദ്, കോൺസുൽ ജനറലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്ന, പി.ആർ.ഒയായിരുന്ന സരിത്ത് എന്നിവരാണ് പിന്നിൽ. സ്വപ്ന നിയമനം നേടിക്കൊടുത്ത കോൺസുലേറ്റിലെ ചില ജീവനക്കാർക്കും പങ്കുണ്ട്. സ്വപ്നയുടെ മൊബൈൽ, ലാപ്ടോപ് എന്നിവയിൽ നിന്ന് വീണ്ടെടുത്ത ഡിജിറ്റൽ രേഖകളിൽ ഇക്കാര്യം വ്യക്തമാണ്. നയതന്ത്ര ബാഗെന്ന് രേഖപ്പെടുത്തി കോൺസുൽ ജനറലിന്റെ പേരിലാണ് മതഗ്രന്ഥങ്ങളും ഈന്തപ്പഴവുമെത്തിച്ചത്. കസ്റ്റംസ് അന്വേഷണത്തിന് പൂർണസഹകരണം വാഗ്ദാനം ചെയ്ത യു.എ.ഇ, പലവട്ടം കസ്റ്റംസ് ആവശ്യപ്പെട്ടിട്ടും കോൺസുലേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ നൽകിയിട്ടില്ല.

മൂന്ന് ഉദ്യോഗസ്ഥർക്ക് നയതന്ത്ര പരിരക്ഷ

 കോൺസുലേറ്റിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് നയതന്ത്ര പരിരക്ഷയുണ്ട്. കോൺസുൽ ജനറലും രണ്ട് അഡ്‌മിനിസ്ട്രേറ്റീവ് അറ്റാഷെമാരും. ഇവർക്കെതിരെ കേസെടുക്കാമെങ്കിലും ,അറസ്റ്റ് രേഖപ്പെടുത്താനോ ഇന്ത്യയിലെ കോടതികളിൽ ഹാജരാക്കാനോ കഴിയില്ല. പ്രതിയാക്കിയാലും മാതൃരാജ്യത്തിന് കൈമാറണം. കോൺസുൽജനറൽ ജമാൽഹുസൈനും അറ്റാഷെ റഷീദ് ഖമീസ്അലിയും ഇതിനകം രാജ്യം വിട്ടു.

 നയതന്ത്ര ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും, കോൺസുലേറ്റിനെ പ്രതികൾ ദുരുപയോഗം ചെയ്തെന്നുമാണ് യു.എ.ഇയുടെ വിശദീകരണം. അതിനാൽ അവരെ പ്രതിയാക്കുമോയെന്ന് വ്യക്തമല്ല. സ്വപ്നയടക്കമുള്ള കോൺസുലേറ്റ് ജീവനക്കാർ പ്രതികളാവും. നയതന്ത്ര പരിരക്ഷ ഒഴിവാക്കി ഉദ്യോഗസ്ഥരെ വിചാരണയ്ക്ക് വിട്ടുനൽകണമെന്ന് യു.എ.ഇയോട് ആവശ്യപ്പെടാം..

 നയതന്ത്ര ഉദ്യോഗസ്ഥരുടെ പങ്കിനുള്ള തെളിവുകൾ കണ്ടെത്തി യു.എ.ഇയ്ക്ക് കൈമാറാം. അവിടെ വിചാരണ നടത്താനാവശ്യപ്പെടാം. ചോദ്യാവലി അയച്ചുകൊടുത്ത് മൊഴി രേഖപ്പെടുത്താം. പക്ഷേ കോടതിയിൽ തെളിവാകില്ല. ഇവരൊഴികെയുള്ള പ്രതികളെ വിചാരണ നടത്താം.

TAGS: KT JALEEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.