ഹിമാലയൻ യാത്രയുടെ അനുഭവം പങ്കുവച്ച് അമല പോൾ
സിനിമ പോലെ എന്നെ ഭ്രമിപ്പിക്കുന്ന ഒന്നാണ് യാത്ര. തോളിലൊരു ബാഗുമായി എങ്ങോട്ടെന്നില്ലാതെയുള്ള പുറപ്പെടും.ശരിക്കും എന്നിലൊരു നാടോടിയുണ്ട്. ഹിമാലയൻ ട്രക്കിംഗ് എനിക്ക് എന്നെ തന്നെ തിരിച്ചറിയാനും തിരിച്ചുപിടിക്കാനുമുള്ള അവസരമാണ് തന്നത്.
യാത്രയിലുടനീളം എന്റെ ചിന്തകൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവച്ചിരുന്നു. എല്ലാം കുത്തിക്കുറിക്കാൻ ഒരു ഡയറിയും ഒപ്പം കരുതി. പുറപ്പെടും മുമ്പ് ഹിമാലയൻ ഡയറിയുടെ ആദ്യതാളിലെഴുതി...
'' തിരക്കുകൾക്കിടയിൽ നിന്ന് അവധിക്കാലം പോലെയാണ് കുറച്ച് ദിവസങ്ങൾ കിട്ടിയത്. പണ്ടേ കാത്ത് വച്ച ആഗ്രഹം പൊടിതട്ടിയെടുത്തു. ഹിമാലയം എന്ന വലിയ സ്വപ്നം. മൂടൽ മഞ്ഞ് വീണ് തണുത്തുറഞ്ഞ ഹിമാലയത്തിന്റെ ചരിവുകളിലേക്ക് ഒന്ന് പോകണമായിരുന്നു. ജീവിതം ഏറെ ആഘോഷിക്കുന്നയാളാണ് ഞാൻ. ഒരുപാട് കാലത്തിന് ശേഷം എന്നിലേക്ക് വന്നുചേർന്ന അവധിക്കാലം ആഘോഷമാക്കാൻ തന്നെ തീരുമാനിച്ചു. ഒരു ബ്രേക്ക് ഇല്ലാതെ സിനിമയിൽ നിന്ന് സിനിമയിലേക്കുള്ള സഞ്ചാരമായിരുന്നു ഇതുവരെ. ഇപ്പോഴാണ് ഒരു വ്യത്യാസം അനുഭവിക്കുന്നത്.
ഞങ്ങൾ എട്ടുപേരാണ് യാത്ര തുടങ്ങിയത്. പത്ത് ദിവസം നീളുന്ന ട്രക്കിംഗ്, 110 കിലോമീറ്റർ. പക്ഷേ, എട്ട് ദിവസംകൊണ്ട് ഞങ്ങൾ ട്രക്കിംഗ് പൂർത്തിയാക്കി.യാത്ര മതിയാക്കേണ്ടി വരുമെന്ന ഘട്ടം വരെയുണ്ടായിരുന്നു. പക്ഷേ, തോറ്റ് പിന്മാറില്ലെന്ന് മനസ് പറഞ്ഞു.ഹിമാലയത്തിന്റെ മടിത്തട്ടിലെ വശ്യമനോഹരമായ പ്രദേശമാണ് കുളു - മണാലി.യാത്ര കഴിഞ്ഞിറങ്ങുമ്പോൾ അവിടെ കണ്ട കാഴ്ചകളും മനുഷ്യരുമായിരുന്നു മനസുനിറയെ. കാഴ്ചകളിൽ മനംനിറഞ്ഞ് അവസാനം കണ്ണടച്ചു പോകുന്ന അനുഭവം. ഒരുപാട് കാഴ്ചകൾ ബാക്കി വച്ചാണ് ഹിമാലയത്തിന്റെ കുന്നുകളിറങ്ങിയത്. എട്ട് ദിവസം കൊണ്ട് കണ്ടു തീർക്കാവുന്ന കാഴ്ചകളല്ല ഹിമാലയത്തിൽ. വായിച്ചും കേട്ടും അറിഞ്ഞതിനെക്കാളെല്ലാം വിശാലമായ ഭൂമിക.എനിക്ക് എന്നെക്കുറിച്ച് നന്നായി പഠിക്കാൻ സാധിച്ചപ്പോൾ എല്ലാ പ്രതിസന്ധികളും പറന്നുപോയി. ഈ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത് ഞാൻ നടത്തിയ ഹിമാലയൻ യാത്രയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |