കാസർകോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരി കാമുകിയെ കാണാൻ സുഹൃത്തിനൊപ്പം 300 കിലോമീറ്ററോളം ബൈക്ക് ഓടിച്ച് ബേക്കലിലെത്തിയ യുവാവ് കാമുകിയുടെ 'തനിസ്വരൂപം' കണ്ട് കത്തിയെടുത്തു. പതിനെട്ടുകാരിയെ മോഹിച്ചെത്തിയ യുവാവിന് മുന്നിലെത്തിയത് അമ്പത്തിമൂന്നുകാരി. 9 മാസത്തോളം ഉറക്കം കെടുത്തിയ കിളിമൊഴിയെ കണ്ട് ഇരുപത്തിനാലുകാരനായ യുവാവ് പരിസരം മറന്ന് കത്തിവീശി. സ്ത്രീ പേടിച്ച് നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഒടുവിൽ പൊലീസെത്തി 'കമിതാക്കളെയും' സുഹൃത്തിനെയും പൊക്കി.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: തൃശൂർ ഒല്ലൂർ സ്വദേശിയായ യുവാവും സുഹൃത്തുമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ബേക്കൽ കോട്ടയുടെ പരിസരത്തെത്തിയത്. വെൽഡിംഗ് തൊഴിലാളികളാണ്. അല്പനേരം കഴിഞ്ഞ് ബുർഖ ധരിച്ചെത്തിയ സ്ത്രീ യുവാവിന്റെ സമീപമെത്തി. മുഖപടം മാറ്റാൻ നിർബന്ധിച്ചെങ്കിലും അവർ സമ്മതിച്ചില്ല. ശരീര ഘടന ശ്രദ്ധിച്ച യുവാവിന് സംശയം തോന്നി. തന്നെ പറ്റിക്കുകയാണെന്ന് മനസിലാക്കിയ യുവാവ് ആറ് മാസത്തിനിടെ സ്ത്രീക്ക് പലപ്പോഴായി ഗൂഗിൾ പേ വഴി അയച്ചുകൊടുത്ത 50,000 രൂപ തിരികെ ആവശ്യപ്പെട്ടു. പണമില്ലെന്ന് അവർ പറഞ്ഞതോടെ കാമുകൻ ബൈക്കിൽ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുത്ത് വീശുകയായിരുന്നു. ബേക്കൽ എസ്.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്.
യുവാവിന് പരാതിയില്ലാത്തതിനാൽ സ്ത്രീയെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനും പൊതു സ്ഥലത്ത് പ്രകോപനം ഉണ്ടാക്കിയതിനും യുവാക്കൾക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. കാമുകിയുടെ മുഖം പോലും ഒന്നു കാണാതെ ഒമ്പതുമാസം പ്രണയിച്ച ആ യമണ്ടൻ കാമുകനും സുഹൃത്തും വന്ന സ്പീഡിൽ മടങ്ങി.
പിന്നിൽ ഹണി ട്രാപ്പ് സംഘം
പതിനെട്ടുകാരി ചമഞ്ഞു പണം തട്ടിയ സ്ത്രീയുടെ പിന്നിൽ വൻ സംഘമുള്ളതായി സംശയിക്കുന്നെന്ന് പൊലീസ് പറയുന്നു. പരാതി ലഭിച്ചിട്ടില്ലെങ്കിലും ഇക്കാര്യം അന്വേഷിക്കും. കാസർകോട് ഇത്തരത്തിലുള്ള ഹണി ട്രാപ്പ് സംഘങ്ങളുണ്ട്. കുമ്പളയിലെ ഒരു ലോഡ്ജിലാണ് ഈ സ്ത്രീ താമസിക്കുന്നത്. ഇടയ്ക്ക് ഹോംനഴ്സായി പോകാറുണ്ട്. എന്നാൽ എത്ര ചോദ്യം ചെയ്തിട്ടും സ്ത്രീ അവരുടെ വിശദാംശങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയില്ല. യുവാക്കൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലാത്തവരാണെന്നും പൊലീസ് പറയുന്നു. യുവാവിന്റെ അച്ഛൻ സ്വയരക്ഷയ്ക്കായി കൊടുത്ത കത്തിയാണ് ബൈക്കിൽ സൂക്ഷിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |