കണ്ണൂർ: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായി അപ്രതീക്ഷിത നിയമനം ലഭിച്ചതോടെ എ.പി. അബ്ദുള്ളക്കുട്ടി വീണ്ടും അദ്ഭുതക്കുട്ടിയായി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംഘടനയ്ക്ക് ന്യൂനപക്ഷ മുഖം കൂടി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂർ സ്വദേശിയായ അബ്ദുള്ളക്കുട്ടിക്ക് ഈ സ്ഥാനം നൽകിയത്.
കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നപ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയിരുന്നു. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് വേളയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സമ്മർദ്ദമുണ്ടായെങ്കിലും അബ്ദുള്ളക്കുട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് ഡൽഹി കേന്ദ്രീകരിച്ചായി പ്രവർത്തനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, വി. മുരളീധരൻ എന്നിവരുമായി അടുത്ത ബന്ധം പുലർത്താൻ ഇതു സഹായിച്ചു.
മംഗലാപുരത്ത് താമസമാക്കിയിരുന്ന അബ്ദുള്ളക്കുട്ടിയെ ഉഡുപ്പി എം.പിയും ബി.ജെ.പി നേതാവുമായ നളീൻകുമാർ കട്ടീൽ ആണ് നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്. മുക്താർ അബ്ബാസ് നഖ്‌വിയും ഷാനവാസ് ഹുസൈനും ഒഴികെ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ കാര്യമായ മുസ്ലിം നേതാക്കൾ ഇല്ലാത്തതും അബ്ദുള്ളക്കുട്ടിക്ക് തുണയായി.
രണ്ടു തവണ വീതം എം.പിയും എം.എൽ.എയുമായ അബ്ദുള്ളക്കുട്ടി ദേശീയ നേതൃത്വത്തിലെത്തുന്നതോടെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മുസ്ലിം വിഭാഗവുമായി മെച്ചപ്പെട്ട ബന്ധമുണ്ടാക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്.
രാഷ്ട്രീയത്തിലെ എല്ലാ അടവുകളും പഠിച്ച ശേഷമാണ് അബ്ദുള്ളക്കുട്ടി സി.പി.എമ്മിൽ നിന്ന് പുറത്തേക്ക് പോകുന്നത്. പാർട്ടി നടപടി പ്രതീക്ഷിച്ചു തന്നെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രകീർത്തിച്ചത്. 2009ൽ ദുബായിലെ ഒരു സ്വകാര്യ ചടങ്ങിലായിരുന്നു അത്. പുറത്താക്കും മുമ്പ് കോൺഗ്രസിൽ അബ്ദുള്ളക്കുട്ടി ഇരിപ്പിടവും ഉറപ്പിച്ചിരുന്നു. സി.പി.എമ്മിൽ നിന്ന് പുറത്തുകടക്കാൻ സ്വീകരിച്ച അതേ മാർഗമാണ് കോൺഗ്രസിൽ നിന്നു പുറത്താകാനും അബ്ദുള്ളക്കുട്ടി പയറ്റിയത്. മോദി ഗാന്ധിജിയുടെ നയങ്ങൾ പിന്തുടരുന്നുവെന്ന് പറഞ്ഞതിനാണ് കോൺഗ്രസിൽ അനഭിമതനായത്.
ഉത്തരവാദിത്വം വർദ്ധിച്ചു: അബ്ദുള്ളക്കുട്ടി
ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം ഉത്തരവാദിത്വം വർദ്ധിപ്പിച്ചെന്ന് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. നാടിന്റെ വളർച്ചയ്ക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കും. തന്നിലേൽപ്പിച്ച ഉത്തരവാദിത്വം സത്യസന്ധമായി നിറവേറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |