തിരുവനന്തപുരം: മലബാർ സംസ്ഥാന രൂപീകരണത്തിന് തെലങ്കാന മോഡൽ സമരവുമായി തെരുവിൽ ഇറങ്ങണമെന്ന ആഹ്വാനവുമായി സമസ്ത കേരളാ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ മുഖപത്രമായ സത്യധാര എഡിറ്റർ അൻവർ സാദിഖ് ഫൈസി. സർക്കാർ മലബാറിനെ അവഗണിക്കുകയാണെന്നും സ്വജനപക്ഷപാതം കാണിക്കുകയാണെന്നും അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പരസ്യത്തെ അടിസ്ഥാനമാക്കിയാണ് പോസ്റ്റ്.
അൻവർ സാദിഖ് ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
#മലബാർ_പാക്കേജ്
ആരോഗ്യ മേഖലയുടെ മികവ് കാണിക്കാൻ ഇന്ന് കേരള സർക്കാർ നൽകിയ പത്ര പരസ്യം ശ്രദ്ധേയമാകുന്നത്, ഈ ഗവൺമെൻ്റിൻ്റെ സ്വജന പക്ഷപാതിത്വവും മലബാറിനോടുള്ള അവഗണയും സ്വയം പരസ്യപ്പെടുത്തി കൊണ്ടാണ്. ഏറ്റവും കൂടുതൽ ജനങ്ങളുള്ള മലപ്പുറത്തിന് വെറും 3 കുത്ത്. അതേ സമയം എറണാകുളത്തിന് തെക്കോട്ടുള്ള ഭാഗങ്ങൾ ആരോഗ്യ കേന്ദ്രങ്ങളുടെ അടയാളമുദ്രകൾ നിറഞ്ഞിട്ട് കാണാനേ സാധിക്കുന്നില്ല.
മാറി മാറി വന്ന സർക്കാറുകൾ മലബാറിനോട് കാണിച്ചിട്ടുള്ള വിവേചനത്തിന്റെ ഒടുവിലെ ഉദാഹരണമാണ് ഈ പരസ്യത്തിൽ കാണുന്നത്. മലബാറിൽ പ്ലസ്ടുവിന് സീറ്റുകിട്ടാതെ പതിനായിരങ്ങൾ അലയുമ്പോൾ, തിരു-കൊച്ചിയിൽ പതിനായിരകണക്കിന് സീറ്റുകൾ ആളില്ലാതെ ബാക്കിയാവുന്നത്. മലബാറിൽ സ്വകാര്യ ബസ്സുകളും തെക്കോട്ട് KSRTC ബസ്സുകളും കുത്തകയാക്കുന്നത്.... ഇങ്ങനെ നിരവധി കാര്യങ്ങളിൽ ഈ വിവേചനം കാണാം. നിയമസഭ സീറ്റുകളിൽ മിക്കതും മലബാറിലാണ്. വികസനം മിക്കതും തെക്കുഭാഗത്തും. ഈ സംസ്ഥാനത്തിൻ്റെ അങ്ങേയറ്റത്തുള്ള ഒരു ഇടത്ത്, മലയാള ഭാഷപോലും തമിഴിലേക്ക് വഴിമാറുന്ന ഒരു അതിർത്തിയിൽ കൊണ്ടുപോയി തലസ്ഥാനവും സെക്രട്ടറിയേറ്റും ഉണ്ടാക്കിയതു മുതൽ ഈ വിവേചനം നടന്നു വരുന്നുണ്ട്.
ഇവിടെ കരച്ചിലുകൾക്കും വിലാപങ്ങൾക്കും അർഥമില്ല. ഒന്നെങ്കിൽ കോഴിക്കോട് ആസ്ഥാനമായി 'മലബാർ സംസ്ഥാനം' രൂപീകരിക്കാൻ ഇവിടെയുള്ളവർ തെലുങ്കാന മോഡൽ തെരുവിലിറങ്ങുക. അല്ലെങ്കിൽ,മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആഴ്ചയിൽ 3 ദിവസം തങ്ങുന്ന വിധം അഡീഷണൽ സെക്രട്ടറിയേറ്റ് ഉൾപ്പടെയുള്ള ഭരണ കേന്ദ്രങ്ങൾ മലബാറിൽ സ്ഥാപിച്ച് ഇവിടെ പ്രത്യേക പാക്കേജ് നടപ്പിലാക്കുക. മലബാറിലെ മത-സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം ഇതിൽ ഉത്തരവാദിത്തം ഉണ്ട്. പാർടികൾ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകൾ തയാറാക്കുന്ന ഈ സമയത്ത് ഇക്കാര്യം ഉറക്കെ പറഞ്ഞേ പറ്റൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |