കോട്ടയം: വൻ വിജയം നേടിയ ദൃശ്യം സിനിമയുടെ രണ്ടാംഭാഗം ദൃശ്യം 2 ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ ഗംഭീരവിജയത്തിന് പിന്നാലെ മറ്റ് ഭാഷകളിലേക്കും ദൃശ്യം രണ്ട് റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റമി പെരുമ്പാവൂർ അറിയിച്ചിരുന്നു.. ചിത്രത്തിന്റെ മൂന്നാംഭാഗം ഉണ്ടാകുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ ജീത്തു ദോസഫും മൂന്നാംഭാഗം ഉണ്ടാകും എന്ന കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. മൂന്നാം ഭാഗത്തിന് വേണ്ടിയുള്ള ഗംഭീര ക്ലൈമാക്സ് തന്റെ കയ്യിലുണ്ടെന്ന് കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ ജീത്തു വെളിപ്പെടുത്തി. ഇത് മോഹൻലാലുമായും ആന്റണി പെരുമ്പാവൂരുമായും ചർച്ച ചെയ്തു. അവർക്കും ഇഷ്ടപ്പെട്ടു. അതേസമയം ചിത്രം ഉടൻ ഉണ്ടാകില്ലെന്നും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും കഴിഞ്ഞേ ദൃശ്യം 3 ഉണ്ടാകൂവെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
സിനിമയിൽ ബാക്കി വേണ്ട കാര്യങ്ങളെ കുറിച്ച് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. പുതിയ കാര്യങ്ങൾ കിട്ടിയാൽ അതേക്കുറിച്ച് ആലോചിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു.
സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളിൽ തനിക്ക് സന്തോഷമുണ്ടെന്നും ജിത്തു ജോസഫ് പറഞ്ഞു. ഇതുവരെ ചിന്തിക്കാത്ത പലതും ആളുകൾ കണ്ടെത്തുന്നുണ്ട്. വിമർശനങ്ങളെ താൻ സ്വാഗതം ചെയ്യുകയാണെന്നും ജീത്തു പറഞ്ഞു.
സിനിമയെക്കുറിച്ച് ഏറ്റവും കൂടുതൽ ഉയരുന്ന വിമർശനം ക്രിമിനൽ സാധ്യതയെ പ്രോത്സാഹിപ്പിക്കുമെന്നതാണ്. ഇതിനും കൃത്യമായ മറുപടി ജിത്തു ജോസഫിനുണ്ട്. 'കുടുംബം എല്ലാവർക്കും പ്രധാനപ്പെട്ടതാണ്. സിനിമയിൽ ജോർജ് കുട്ടിക്കുണ്ടായ പോലൊരു അനുഭവം എനിക്കുണ്ടായാൽ ഞാനും കൊല്ലും. ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കൊലപാതകമാണ് സിനിമയിൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ആ കുടുംബത്തെ സംരക്ഷിക്കാൻ ജോർജുകുട്ടി അത്തരത്തിൽ ബുദ്ധിപരമായ ഇടപെടുന്നതിനെ ഞാൻ കുറ്റം പറയില്ല'. ജീത്തു ജോസഫ് പറഞ്ഞു.
സിനിമയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയത് ബോധപൂർവ്വമാണ്. മിമിക്രിയിൽ ഉൾപ്പെടെ നിരവധി കഴിവുള്ള കലാകാരൻമാർ മലയാളത്തിലുണ്ട്. എന്നാൽ ഇവരെ പലരും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താറില്ല. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന നിലപാടാണ് തനിക്ക്. എന്നാൽ ഇപ്പോഴും പുതുമുഖങ്ങളെ മാത്രം വെച്ച് ഒരു സിനിമ ഉണ്ടാക്കാനുള്ള ധൈര്യമില്ലെന്നും ജീത്തു ജോസഫ് പറയുന്നു. പുതിയ സിനിമ ന്യൂജനറേഷൻ രീതിയിൽ സംവിധാനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എന്നും ക്രൈം ത്രില്ലർ എന്ന നിലയിൽ പോകാൻ താൽപര്യമില്ല. ഇതിനായി ബോധപൂർവം നേരത്തെയും ശ്രമം നടത്തിയിട്ടുണ്ട്. മൈ ബോസ്, മമ്മി മി തുടങ്ങിയ സിനിമകൾ എടുത്തത് ഇതിന്റെ ഭാഗമാണെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |