ന്യൂഡൽഹി: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് പി ജെ ജോസഫ് വിഭാഗം വീണ്ടും നിയമ പോരാട്ടം ആരംഭിച്ചു. ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെയാണ് ജോസഫ് വിഭാഗം സമീപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഹർജി അദ്ദേഹം കോടതിയിൽ ഫയൽ ചെയ്‌തു.
ഹൈക്കോടതി വിധി ഉടൻ സ്റ്റേ ചെയ്യണം എന്നും ജോസഫ് വിഭാഗം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ജോസഫ് വിഭാഗത്തിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്‌തിട്ടുണ്ട്.
ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസ് ആണ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിക്കാനുളള ശ്രമം ജോസഫ് വിഭാഗം ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്താൽ ജോസ് കെ മാണി വിഭാഗത്തിലെ സ്ഥാനാർത്ഥികൾ രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്നത് തടയാൻ കഴിയും. ഇതു മുൻകൂട്ടി കണ്ടാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം.
ജോസഫ് വിഭാഗത്തിന് വേണ്ടി ഭരണഘടന വിദഗ്ദ്ധരായ സീനിയർ അഭിഭാഷകർ സുപ്രീം കോടതിയിൽ ഹാജരാകും. കഴിഞ്ഞ തവണ ജോസ് കെ മാണി ഡൽഹിയിൽ എത്തിയപ്പോൾ സീനിയർ അഭിഭാഷകൻ കൃഷ്‌ണൻ വേണുഗോപലിനോട് ചർച്ച നടത്തിയിരുന്നു. തടസ ഹർജിയിൽ ജോസ് വിഭാഗത്തിന് വേണ്ടി അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ മകൻ കൃഷ്‌ണൻ വേണുഗോപാൽ ഹാജരാകുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |