കൊൽക്കത്ത: ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷം നടൻ മിഥുൻ ചക്രബർത്തി ബി.ജെ.പിയിൽ ചേർന്നു. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിയിൽ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു നടന്റെ ബി.ജെ.പി പ്രവേശനം. പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തിയ ചക്രബർത്തി മോദിയുമായി വേദി പങ്കിടാൻ സാധിച്ചത് സ്വപ്ന തുല്യമായ കാര്യമാണെന്നും പറഞ്ഞു. വേദിയിൽ വച്ച് അദ്ദേഹം ബി.ജെ.പി പതാക ഏറ്റുവാങ്ങി.
'എന്നെ കണ്ട് വിഷമില്ലാത്ത സർപ്പമാണെന്ന് കരുതേണ്ട, ഞാനൊരു മൂർഖനാണ്, ഒരൊറ്റ കൊത്തിൽ നിങ്ങൾ പടമാകും'' തുടങ്ങിയ തന്റെ സൂപ്പർ ഹിറ്റ് ഡയലോഗുകൾ സദസിൽ അവതരിപ്പിച്ച ചക്രബർത്തി, ബി.ജെ.പി പ്രവർത്തകരെ കയ്യിലെടുത്തു. നിറഞ്ഞ കൈയ്യടികളോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ഡയലോഗുകളെയും പ്രവർത്തകർ സ്വീകരിച്ചത്.
മുൻ തൃണമൂൽ രാജ്യസഭ എം.പിയും പഴയകാല സിനിമാ താരവുമായ ചക്രബർത്തിയുടെ ആരാധക പിന്തുണ വോട്ടാക്കി മാറ്റാമെന്ന കണക്കുക്കൂട്ടലിലാണ് ബി.ജെ.പി. ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ് ഉയർത്തിക്കാട്ടി ബംഗാൾ പിടിക്കാൻ ബി.ജെ.പിക്ക് പദ്ധതിയുള്ളതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുൻപ് ഇടത് പക്ഷത്ത് സജീവമായിരുന്ന ചക്രബർത്തി പിന്നീട് ടി.എം.സിയിൽ ചേർന്നെങ്കിലും ഏതാനും വർഷങ്ങൾക്ക് ശേഷം രാജിവക്കുകയായിരുന്നു. ഫെബ്രുവരിയിൽ ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് മുംബൈയിലുള്ള ചക്രബർത്തിയുടെ വീട് സന്ദർശിച്ചതിനു പിന്നാലെയായിരുന്നു നടൻ ബി.ജെ.പിയിൽ ചേരുമെന്ന് പ്രചാരണമുണ്ടായത്. വർഷങ്ങളോളം രാഷ്ട്രീയ പ്രവർത്തനത്തിൽനിന്നു വിട്ടുനിന്ന ശേഷമാണ് ഇപ്പോൾ അദ്ദേഹം ബി.ജെ.പി പാളയത്തിൽ ചേക്കേറിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |