കൊച്ചി: കേസുകൾ റദ്ദാക്കാൻ ഇ.ഡി നൽകിയ ഹർജിക്കൊപ്പം രേഖകൾ നൽകിയ രീതി ശരിയായില്ലെങ്കിലും അതിന്റെ പേരിൽ ഹർജികൾ തള്ളാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇ.ഡിയുടെ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ സ്വന്തംനിലയ്ക്ക് നൽകിയ ഹർജിക്കൊപ്പം ഇ.ഡി അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. വ്യക്തിപരമായി നൽകിയ ഹർജിയിൽ അന്വേഷണവിവരങ്ങൾ കൂട്ടിച്ചേർത്തത് നിയമപരമല്ലെന്നും ഇത്തരം ഹർജികൾ നിലനിൽക്കില്ലെന്നുമുള്ള സർക്കാരിന്റെ വാദംതള്ളിയാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞത്. വ്യക്തിപരമായി നൽകിയ ഹർജിയാണെങ്കിലും ഇതിന് ഒൗദ്യോഗിക അനുമതിയുണ്ടെന്ന് സോളിസിറ്റർ ജനറൽ ഹാജരായതിൽനിന്ന് വ്യക്തമാണെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി. രേഖകൾ നൽകിയ രീതിയും കേസിൽ കക്ഷിയല്ലാത്തവരെക്കുറിച്ച് ഹർജിയിൽ പരാമർശിച്ചതും ശരിയല്ലെന്ന സർക്കാരിന്റെ വാദത്തിൽ ചില വസ്തുതകളുണ്ട്. ഇ.ഡി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽനിന്നുള്ള വിവരങ്ങളാണ് ഹർജിക്കൊപ്പം നൽകിയതെന്ന വിശദീകരണമാണ് ഹർജിക്കാരൻ ഇതിന് നൽകിയത്. അങ്ങനെയെങ്കിൽ മുഴുവൻ രേഖകളും ഹാജരാക്കണമായിരുന്നു. ഹർജിക്കാരൻ ഇഷ്ടപ്രകാരം ചിലരേഖകൾ മാത്രം ഹാജരാക്കിയത് വിമർശിക്കപ്പെടേണ്ട നടപടിയാണ്. എങ്കിലും ഹർജി തള്ളാൻ ഇത് മതിയായ കാരണമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസിൽ പോരടിച്ച് ഇ.ഡിയും സർക്കാരും
ഇ.ഡി
സ്വർണക്കടത്തിൽ ജൂലായ് 13ന് കേസ്
2020 ആഗസ്റ്റ് അഞ്ചുമുതൽ 17വരെ സ്വപ്നയെ ചോദ്യം ചെയ്യൽ
സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനെതിരെ ജയിൽ ഡി.ജി.പിക്ക് പരാതി
ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതോടെ സമ്മർദ്ദത്തിൽ
കേസ് റദ്ദാക്കാൻ മാർച്ച് 22ന് ഹൈക്കോടതിയിൽ ഹർജി
മാർച്ച് 23ന് സ്പീക്കർ ശ്രീരാമകൃഷ്ണന് ഒമാനിലെ കോളേജിൽ നിക്ഷേപമുണ്ടെന്ന മൊഴിപുറത്ത്
സ്പീക്കർ ദുരുദ്ദേശ്യത്തോടെ വിളിച്ചെന്ന സ്വപ്നയുടെ മൊഴിയും പുറത്ത്
സോളിസിറ്റർ ജനറൽ തുഷാർമേത്തയുൾപ്പെടെ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കാൻ ഹാജരായി വാദിച്ചു
സന്ദീപിന്റെ കത്തിനെത്തുടർന്ന് ക്രൈംബ്രാഞ്ചെടുത്ത രണ്ടാം കേസ് റദ്ദാക്കാൻ ഹർജി
ഏപ്രിൽ ഒമ്പതിന് വാദംപൂർത്തിയാക്കിയ ഹർജികളിൽ ഇന്നലെ വിധിവന്നു
സർക്കാർ
സ്വപ്നയുടെ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ മാർച്ച് 17ന് ഇ.ഡിക്കെതിരെ കേസ്
അട്ടക്കുളങ്ങര ജയിലിലെത്തി സ്വപ്നയുടെ മൊഴിരേഖപ്പെടുത്തൽ
ഇ.ഡിക്കെതിരെ രണ്ട് വനിതാ പൊലീസുകാരുടെ മൊഴികൾ
സന്ദീപിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് ഇ.ഡിക്കെതിരെ രണ്ടാം കേസ്
സന്ദീപിനെ പൂജപ്പുര ജയിലിൽ ചോദ്യംചെയ്യാൻ കോടതി അനുമതി
ജയിലിൽ ചോദ്യംചെയ്ത് രേഖപ്പെടുത്തിയ മൊഴി മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ
സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ സി.ജെ.എം കോടതിയിൽനിന്ന് അനുമതി
കോലഞ്ചേരി മജിസ്ട്രേട്ട് കോടതിക്കാണ് അനുമതി നൽകിയത്
ഇ.ഡിയുടെ ഹർജികളിൽ മൊഴിരേഖപ്പെടുത്തുന്നത് ഹൈക്കോടതി തടഞ്ഞു
രാഷ്ട്രീയ പ്രചാരണത്തിനുള്ള തിരിച്ചടി: വി. മുരളീധരൻ
തിരുവനന്തപുരം: ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആർ റദ്ദാക്കാനുള്ള കോടതി വിധി കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നുവെന്ന് പ്രചരിപ്പിച്ചവർക്കുള്ള തിരിച്ചടിയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഏജൻസികളുടെ അന്വേഷണത്തിന്റെ നിഷ്പക്ഷതയും ശാസ്ത്രീയതയും കോടതി ശരിവച്ചിരിക്കുകയാണ്. സി.പി.എമ്മും പിണറായിയും ഇതിൽ നിന്നെങ്കിലും പാഠം പഠിക്കണം. കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിലും കള്ളക്കടത്തിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കണം.
ആരോഗ്യമന്ത്രി ഐ.സി.എം.ആറിന്റെ മാർഗനിർദ്ദേശങ്ങൾ വായിച്ചിട്ടില്ലെന്നാണ് മനസിലാക്കേണ്ടത്. മുഖ്യമന്ത്രിക്ക് നാലാം തീയതി തന്നെ രോഗബാധയുണ്ടെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞ കാര്യം ആരോഗ്യ മന്ത്രി മനസിലാക്കിയിട്ടില്ല.
ആർ.ബി. ശ്രീകുമാർ പലതും പറയും എന്നായിരുന്നു ചാരക്കേസ് അന്വേഷണത്തെപ്പറ്രി അദ്ദേഹത്തിനുള്ള വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രിയുടെ പ്രതികരണം. കുറ്റം ചെയ്യാത്ത ആളുകൾ പരിഭ്രാന്തരാവേണ്ടതില്ല. കോടതിയുടെ നിക്ഷ്പക്ഷത ചോദ്യം ചെയ്യുന്നത് കൊണ്ട് ആർ.ബി. ശ്രീകുമാറിന് എന്തെങ്കിലും രക്ഷകിട്ടുമെന്ന് തോന്നുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |