SignIn
Kerala Kaumudi Online
Monday, 07 July 2025 3.56 PM IST

കട്ടപ്പനയിൽ വൃദ്ധയെ ശ്വാസം മുട്ടിച്ച് കൊന്ന കേസ് കൊല നടത്തിയത് അതിവിദഗ്ദ്ധമായി, തെളിവിനായി പൊലീസ് നെട്ടോട്ടത്തിൽ

Increase Font Size Decrease Font Size Print Page
chinnamma

കോട്ടയം: ഇടുക്കി കൊച്ചുതോവാളയിൽ വൃദ്ധയെ കൊലപ്പെടുത്തിയത് അതിവിദഗ്ദ്ധമായി. യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ നടന്ന കൊലപാതകത്തിൽ പ്രതിയെ കണ്ടെത്തിയതായി അറിവായിട്ടുണ്ടെങ്കിലും തെളിവുകളുടെ അഭാവത്തിൽ അറസ്റ്റ് വൈകുകയാണ്. പ്രതിയെന്ന് കണ്ടെത്തിയ ആളും കൊലപാതകവുമായി ബന്ധപ്പെടുത്താൻ വെണ്ടത്ര തെളിവുകൾ ഹാജരാക്കാൻ കഴിയാതെ വിയർക്കുകയാണ് അന്വേഷണ സംഘം.

നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

ഒരു തുമ്പുമില്ലാതെ നടന്നിട്ടുള്ള കൊലപാതകങ്ങൾ തെളിയിക്കാൻ പ്രാപ്തിയുള്ള കേരള പൊലീസ് ഈ കേസിലെ പ്രതിയെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരുമെന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ കൊല നടന്നിട്ട് പന്ത്രണ്ട് ദിവസം കഴിഞ്ഞതോടെ നാട്ടുകാർ പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ എട്ടാം തീയതി പുലർച്ചെയാണ് കൊച്ചുതോവാള കൊച്ചുപുരയ്ക്കൽതാഴത്ത് കെ.പി. ജോർജിന്റെ ഭാര്യ ചിന്നമ്മ (63) കൊല്ലപ്പെടുന്നത്. രണ്ടുനില വീടിന്റെ വിപുലീകരണ ജോലികൾ നടക്കുന്നതിനിടയിലാണ് കൊലപാതകം. ഭർത്താവ് ജോർജ് മുകളിലത്തെ നിലയിലും ചിന്നമ്മ താഴത്തെ നിലയിലുമാണ് അന്നേ ദിവസം ഉറങ്ങിയത്.

വായിലും മൂക്കിലും രക്തം

പുലർച്ചെ കോതമംഗലത്തുള്ള മകളുടെ വീട്ടിൽ പോവാൻ പദ്ധതിയിട്ടാണ് ഇരുവരും തലേദിവസം ഉറങ്ങാൻ കിടന്നത്. തലേദിവസം തന്നെ വസ്ത്രങ്ങളും മറ്റും ബാഗുകളിലാക്കിയിരുന്നു. പുലർച്ചെ അഞ്ചു മണിയോടെ മകളുടെ വീട്ടിലേക്ക് പോവാനായിരുന്നു ഇവരുടെ ഉദ്ദേശ്യം. നാലരയോടെ ഉണർന്ന ജോർജ് താഴത്തെ നിലയിലെത്തി ചിന്നമ്മയെ വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം പുറത്തുവന്ന നിലയിൽ കട്ടിലിൽ നിന്ന് താഴെ വീണ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. വായിൽ ഒരു തുണിക്കഷണം കടിച്ചുപിടിച്ച നിലയിലുമായിരുന്നു.

മാലയും വളകളും നഷ്ടപ്പെട്ടു

ഉടൻതന്നെ അയൽക്കാരെ കൂട്ടി ചിന്നമ്മയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ മണിക്കൂറുകൾക്കു മുമ്പേ മരണം സംഭവിച്ചിരുന്നുവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. ഉടൻ ജോർജ് പൊലീസിൽ വിവരം അറിയിച്ചു. തെളിവുകൾ നഷ്ടപ്പെടാതിരിക്കാൻ വീട്ടിൽ ആരും കയറാതിരിക്കാൻ പൊലീസ് ജാഗ്രത ഏർപ്പെടുത്തി. ചിന്നമ്മ ധരിച്ചിരുന്ന മാലയും മോതിരവും വളകളും നഷ്ടപ്പെട്ടതായി ജോർജ് പൊലീസിനോട് പറഞ്ഞു. ഇതോടെ മോഷണമാവാം എന്ന നിഗമനത്തിലായി പൊലീസ്. ശരീരത്തിൽ മുറിവുകളോ മറ്റ് ചതവുകളോ കണ്ടെത്താൻ കഴിഞ്ഞില്ല. പോസ്റ്റുമോർട്ട റിപ്പോർട്ടിനായി പൊലീസ് കാത്തിരുന്നു.

അടുക്കളവാതിൽ തുറന്നു കിടന്നിരുന്നു

പൊലീസ് ചിലരെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. അടുക്കള ഭാഗത്തെ കതക് തുറന്ന നിലയിലായിരുന്നു. അകത്തുകടന്ന മോഷ്ടാവ് അടുക്കള വാതിലിലൂടെ രക്ഷപ്പെട്ടുവെന്നാണ് കരുതിയത്. എന്നാൽ, അലമാരകളോ മറ്റ് സ്ഥലങ്ങളോ പരിശോധിക്കാതിരുന്നത് പൊലീസിന് അന്നുതന്നെ സംശയമുണ്ടായിരുന്നു. കള്ളന്മാരായിരുന്നുവെങ്കിൽ അലമാരയും മറ്റും പരിശോധിക്കേണ്ടതാണ്. അലമാരയിലാവട്ടെ 25 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷത്തിലധികം രൂപയും ഇരിപ്പുണ്ടായിരുന്നു. ഇതോടെ മോഷണമല്ല കൊലപാതകത്തിന് കാരണമെന്ന് പൊലീസിന് ആദ്യദിവസത്തിൽ തന്നെ സംശയം തോന്നിയിരുന്നു.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

പോസ്റ്റുമോർട്ടത്തിൽ ശ്വാസം മുട്ടിച്ചാണ് ചിന്നമ്മയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് അന്വേഷണം വിപുലീകരിച്ചു. കേസ് തെളിയിപ്പിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നാല് സ്ക്വാഡുകൾ രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. കിടപ്പുമുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. ജോർജും ചിന്നമ്മയും മാത്രമാണ് കൊട്ടാര സദൃശ്യമായ വീട്ടിൽ കഴിയുന്നത്. ഇവർക്ക് നാല് പെൺമക്കളും ഒരു മകനുമാണുള്ളത്. രണ്ട് പെൺമക്കൾ ന്യൂസിലന്റിലാണ്. മകൻ കുവൈറ്റിലും. കോതമംഗലം, തൃശൂർ എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയച്ചിട്ടുള്ളത്.

സാമ്പത്തികമായി ഉയർന്ന നിലയിൽ

സാമ്പത്തികമായി ഉന്നത നിലവാരത്തിലുള്ള ഇവരുടെ ജീവിതം ശാന്തമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് നായെ കൊണ്ടുവന്നും തെളിവുകൾക്കായി പൊലീസ് ശ്രമിച്ചിരുന്നു. കൂടാതെ സയന്റിഫിക് വിദഗ്ദ്ധരും എത്തി. ഒരു ഫിംഗർ പ്രിന്റ് പോലും പൊലീസിന് ലഭിച്ചില്ല. എന്നാൽ, സാഹചര്യം മനസിലാക്കി നാട്ടുകാരും ബന്ധുക്കളുമടക്കം നൂറിലധികം പേരെ ഒരാഴ്ചക്കുള്ളിൽ പൊലീസ് ചോദ്യം ചെയ്തു. വലിയ വീടായിരുന്നിട്ടും വീട്ടിൽ സി.സി.ടിവി സ്ഥാപിക്കാതിരുന്നുതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു.

സി.സി ടിവി പരിശോധിച്ചിട്ടും തെളിവില്ല

സമീപത്തെ വീടുകളിലെ സി.സി ടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചെങ്കിലും സംശയിക്കത്തക്ക ഒരു ചിത്രവും ലഭിച്ചില്ല. റോഡുകളിലും വഴിയോരങ്ങളിലും സ്ഥാപിച്ചിട്ടുള്ള സി.സി ടിവി കളും പൊലീസ് പരിശോധിച്ചെങ്കിലും ഫലം നിരാശാജനകമായിരുന്നു. കൊലക്കു പിന്നിൽ മോഷ്ടാവാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ശരീരത്തിലെ ആഭരണങ്ങൾ എടുത്തതെന്നാണ് പൊലീസ് കരുതുന്നുത്. സംഭവസമയത്ത് വീട്ടിൽ ഭർത്താവ് ജോർജും ചിന്നമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതിനാൽ ജോർജിനെ പലവട്ടം അന്വേഷണ സംഘം ചോദ്യം ചെയ്തു. ജോർജിനെ സംശയിക്കക്കപ്പെടാനുള്ള ഒരു തെളിവും ലഭിച്ചിട്ടില്ലായെന്നാണ് അന്വേഷണ സംഘം തലവൻ കട്ടപ്പന ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ വ്യക്തമാക്കുന്നത്.

ജോർജിനെ ചോദ്യം ചെയ്തത് 20 മണിക്കൂർ

ജോർജിനെ 20 മണിക്കൂറാണ് ചോദ്യം ചെയ്തത്. ഒരു സ്ത്രീയെയും പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു. കൂടാതെ അയൽവാസികളായവരെയും വീടിന്റെ ജോലി ചെയ്യാനെത്തിയവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ചിന്നമ്മയുടെ മരണവിവരം അറിഞ്ഞ് മക്കളായ അനു, അഞ്ജന, അനുജ, അനീറ്റ, എൽദോസ് എന്നിവരും മരുമക്കളായ ബിജു, എൽദോസ്, മാത്തുക്കുട്ടി, ജിസ് എന്നിവരും സ്ഥലത്തെത്തി. പത്താം തീയതി ചിന്നമ്മയുടെ മൃതദേഹം കട്ടപ്പന സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. രണ്ടുദിവസം കഴിഞ്ഞ് മക്കളിൽ നിന്ന് എന്തെങ്കിലും സൂചന ലഭിക്കുമോയെന്ന് പൊലീസ് ശ്രമിച്ചിരുന്നു.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.