₹പ്രതികൾ ഒളിവിൽ, അന്വേഷണം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ
തൃശൂർ: നിയമസഭാതിരഞ്ഞെടുപ്പിനായി എറണാകുളത്തേക്ക് അയച്ചമൂന്നരക്കോടി രൂപ ദേശീയപാർട്ടിയുടെ ജില്ലാനേതാക്കളുടെ നിർദ്ദേശത്തെ തുടർന്ന് ഗുണ്ടാസംഘം തട്ടിയ കേസിലെ മൂന്ന് പ്രതികളെ ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരിച്ചറിഞ്ഞു.
പ്രതികൾ സഞ്ചരിച്ചിരുന്ന മൂന്ന് കാറുകളിലൊന്ന് കണ്ടെത്തി കോടതിയിൽ ഹാജരാക്കി. ഒളിവിലുള്ള പ്രതികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി പരാതിക്കാർ സഹകരിക്കാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. കാറിൽ 25 ലക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന നിലപാടിലാണ് പരാതിക്കാർ. 25 ലക്ഷത്തിന്റെ രേഖ മാത്രമേ വാഹനത്തിലുണ്ടായിരുന്നുള്ളൂ. ബാക്കി തുകയെപ്പറ്റി പരാതിപ്പെട്ടാൽ ഇത് എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമാക്കേണ്ടി വരും. പണം തട്ടിക്കൊണ്ട് പോയതിനെയും പാർട്ടി നേതാക്കളുടെ ഇടപെടലിനെയും പറ്റി രണ്ട് വിഭാഗങ്ങളായാണ് അന്വേഷണം. റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.
ഗുണ്ടകളായ പ്രതികളുമായി കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം കേസിൽ പങ്കാളികളായ നേതാക്കൾ നടത്തുന്നതായും സൂചനയുണ്ട്. നഷ്ടപ്പെട്ടതെന്ന് പറയുന്ന 25 ലക്ഷം ഹാജരാക്കി ഗുണ്ടകളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാനാണ് ശ്രമം. ആരോപണവിധേയരായവർക്ക് നേരെ നടപടിക്ക് ജില്ലാ നേതൃത്വം ആലോചിക്കുന്നുണ്ട്. പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് നേതാക്കൾക്കെതിരെ വോട്ടെണ്ണലിന് ശേഷം നടപടിയുണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |