തിരുവനന്തപുരം: ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ പ്രബലസാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ അതീവഗൗരവത്തോടെ സഹകരിച്ചില്ലെങ്കിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജീവനോപാധി തടസപ്പെടരുതെന്ന് കരുതലിലാണ് ലോക്ക് ഡൗൺ ഒഴിവാക്കുന്നത്. എന്നാൽ കാര്യങ്ങൾ അതിവേഗം കൈവിടുന്ന സ്ഥിതിയാണ്. ജനിതകമാറ്റം വന്ന കൊവിഡ് രോഗത്തിന്റെ വ്യാപന വേഗതയും മരണസാദ്ധ്യതയും കൂടുതലാണ്. വാക്സിനുപയോഗിച്ച് ഇരട്ട ജനിതകവ്യതിയാനമുണ്ടായ കൊവിഡിനെ ചെറുക്കുക പ്രയാസമാണ്. അത്തരം വൈറസ്ബാധ നിലവിൽ ഏഴ് ശതമാനമാണ്.
സ്വകാര്യമെഡിക്കൽ കോളേജുകളിലെ 75 ശതമാനം കിടക്കകളും കൊവിഡ് ബെഡാക്കി മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ പകുതി ഇന്നുതന്നെ കിട്ടും. ഇതിൽ പകുതി കാരുണ്യ സ്‌കീമിലെ രോഗികൾക്ക് നൽകും. ഓക്സിജൻ ലഭ്യത എല്ലായിടത്തും ഉറപ്പാക്കും. എല്ലാ ചികിത്സാകേന്ദ്രങ്ങളിലും ഒരു ബെഡ് അടിയന്തര ഓക്സിജൻ ബെഡാക്കി മാറ്റും.
കൂടുതൽ രോഗികളുണ്ടാകുന്നത് തടയാൻ ജനകൂട്ടം തടയുക മാത്രമാണ് മാർഗം. കല്ല്യാണം, ഗൃഹപ്രവേശം തുടങ്ങിയ കാര്യങ്ങൾ കഴിയുന്നതും ഒഴിവാക്കണം. ആരാധനാലയങ്ങളിലെ ആൾക്കൂട്ടവും വേണ്ടെന്ന് വയ്ക്കണം. 50 പേർ വരെ കല്ല്യാണത്തിന് പങ്കെടുക്കാമെന്ന് പറഞ്ഞാലും അതിൽ താഴെയാക്കാൻ ശ്രമിക്കണം. സാനിറ്റൈസേഷൻ, കഴിയുമെങ്കിൽ ഇരട്ട മാസ്‌ക്, അല്ലെങ്കിൽ എൻ 95 മാസ്‌ക് എന്നിവ ധരിക്കണം. കൂടുതൽ വാക്സിൻ കിട്ടിയാൽ എല്ലാവർക്കും രജിസ്റ്റർ ചെയ്ത് കഴിയുന്നത്രയാളുകൾക്ക് ഉടൻ അത് ലഭ്യമാക്കും. ആളുകൾ കഴിയുന്നതും വീടുകളിൽ തന്നെ കഴിയണം. ഇത്തരത്തിൽ രോഗപ്രതിരോധത്തിന്റെ നേതൃത്വം ജനങ്ങൾ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |