SignIn
Kerala Kaumudi Online
Friday, 29 March 2024 8.57 PM IST

രാജ്യം ഭരിക്കുന്നത് മഹാപാപികൾ; അതീവഗുരുതരമായ സാഹചര്യത്തെ നേരിടാൻ കേന്ദ്രത്തിന് പ്രാപ്‌തിയില്ലെന്ന് തോമസ് ഐസക്ക്

narendra-modi

തിരുവനന്തപുരം: പ്രാണനും പ്രാണവായുവും വച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികളാണ് നിർഭാഗ്യവശാൽ രാജ്യം ഭരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്ന അതീവഗുരുതരമായ സാഹചര്യത്തെ നേരിടാനുളള പ്രാപ്‌തിയോ ദീർഘവീക്ഷണമോ താത്പര്യമോ കേന്ദ്രസർക്കാരിന് ഇല്ലെന്നും ഐസക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.

ലോകത്തിന്റെ വാക്‌സിൻ തലസ്ഥാനമെന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. കുറഞ്ഞ വിലയ്‌ക്കുളള പ്രതിരോധ വാക്‌സിനുകൾ ലോകമെമ്പാടും കയറ്റി അയയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. അവിടെയാണ്, കൊവിഡ് പ്രതിരോധ വാക്‌സിൻ കണ്ടുപിടിക്കപ്പെട്ടിട്ടും ഈ രാജ്യത്തെ ജനങ്ങളിൽ മഹാഭൂരിപക്ഷത്തിനും ലഭ്യമല്ലാത്ത അവസ്ഥയുണ്ടായത്. എല്ലാ ശേഷിയും ഉപയോഗിച്ച് പരമാവധി വാക്‌സിൻ നിർമ്മിക്കേണ്ട ഘട്ടത്തിലാണ് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചതെന്നും തോമസ് ഐസക്ക് വിമർശിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കോവിഡ് പ്രതിരോധത്തിലെ അലംഭാവംമൂലം ലോകരാജ്യങ്ങളുടെ മുന്നിൽ നാണംകെട്ടു നിൽക്കുകയാണ് ഇന്ത്യ. പ്രാണനും പ്രാണവായുവും വെച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികളാണ് നിർഭാഗ്യവശാൽ ഇന്ന് രാജ്യം ഭരിക്കുന്നത്. പിടിപ്പുകേടും കെടുകാര്യസ്ഥതയും അമ്പത്താറിഞ്ചിൽ വിരിഞ്ഞു നിൽക്കുകയാണ്, വൈറസിനെക്കാൾ വലിയ മഹാവ്യാധിയായി.

രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്ന അതീവഗുരുതരമായ സാഹചര്യത്തെ നേരിടാനുള്ള പ്രാപ്തിയോ ദീർഘവീക്ഷണമോ താൽപര്യമോ നമ്മുടെ ഭരണാധികാരികൾക്കില്ല എന്നു തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ വാക്സിൻ തലസ്ഥാനമെന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. കുറഞ്ഞ വിലയ്ക്കുള്ള പ്രതിരോധ വാക്സിനുകൾ ലോകമെമ്പാടും കയറ്റി അയയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. അവിടെയാണ്, കോവിഡ് പ്രതിരോധ വാക്സിൻ കണ്ടുപിടിക്കപ്പെട്ടിട്ടും ഈ രാജ്യത്തെ ജനങ്ങളിൽ മഹാഭൂരിപക്ഷത്തിനും ലഭ്യമല്ലാത്ത അവസ്ഥയുണ്ടായത്. എല്ലാ ശേഷിയും ഉപയോഗിച്ച് പരമാവധി വാക്സിൻ നിർമ്മിക്കേണ്ട ഘട്ടത്തിലാണ് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത്.

നാടു കത്തുമ്പോൾ വീണ വായിച്ച നീറോയുടെ നേരന്തിരവനാണ്, പ്രാണവായു ലഭിക്കാതെ ജനങ്ങൾ പിടഞ്ഞു മരിക്കുമ്പോൾ സർക്കാർ നിയന്ത്രണങ്ങളുടെ ചുവപ്പുനാട വലിച്ചു മുറുക്കി രസിക്കുന്ന മോദി. ജനിതക മാറ്റം സംഭവിച്ച വൈറസ് കൂടുതൽ മാരകമാകാനിടയുള്ള സാഹചര്യത്തെക്കുറിച്ച് ലോകം മുഴുവൻ മുന്നറിയിപ്പ് മുഴങ്ങുമ്പോൾ, ഇന്ത്യ കോവിഡിനെ കീഴടക്കി എന്ന ഗീർവാണം മുഴക്കി നടക്കുകയായിരുന്നു നമ്മുടെ ഭരണാധികാരികൾ. വാക്സിൻ നിർമ്മാണത്തിൽ നമ്മുടെ പൊതുമേഖലയെ ഒരുഘട്ടത്തിലും വിശ്വാസത്തിലെടുക്കാൻ അവർ തയ്യാറായില്ല. ഭാരത് ബയോടെക്കിന്റെ ബാംഗ്ലൂർ യൂണിറ്റിൽ വാക്സിൻ നിർമ്മാണം ആരംഭിക്കാനുള്ള ആലോചന നടക്കുന്നേയുള്ളൂ.

കഴിഞ്ഞ ഡിസംബറിൽ നമ്മുടെ വാക്സിന് അനുമതി ലഭിച്ചതാണ് എന്നോർക്കണം. നമ്മുടെ കെഎസ്ഡിപിയിൽപ്പോലും വാക്സിൻ ബോട്ടിലിംഗിനുള്ള സംവിധാനമുണ്ടാക്കാൻ കഴിയുമായിരുന്നു. പ്രതിരോധ വാക്സിൻ പരമാവധി പേരിൽ എത്തിക്കാൻ ഒരു ശ്രമവും നമ്മുടെ അധികാരികളുടെ ഭാഗത്തു നിന്നുണ്ടായില്ല. മരണസംഖ്യ ഈവിധം കുതിച്ചുയരുമ്പോഴും കടുത്ത സർക്കാർ നിയന്ത്രണത്തിൽ മാത്രമാണ് വാക്സിൻ വിതരണം. വിപണിയിൽ നിന്ന് നാം നേരിട്ടു വാങ്ങാൻ തീരുമാനിച്ച ഒരു കോടി വാക്സിൻ ഇവിടെ കിട്ടണമെങ്കിൽ ജൂൺ വരെ കാത്തിരിക്കേണ്ടി വരുമത്രേ.

സർക്കാർ സൃഷ്ടിച്ച കാലതാമസാണ് രാജ്യത്ത് കോവിഡ് വ്യാപനം ഇത്രയും രൂക്ഷമായത്. നമ്മുടെ പ്രതിരോധ സംവിധാനം മുഴുവൻ താളം തെറ്റിയതിന് ഒരു കാരണമേയുള്ളൂ. കേന്ദ്രസർക്കാരിന്റെ അനാസ്ഥ. ചടുലമായി ഇടപെടേണ്ട ഘട്ടങ്ങളിലെല്ലാം അവർ കുറ്റകരമായ കെടുകാര്യസ്ഥതയാണ് പ്രകടിപ്പിച്ചത്. വാക്സിൻ എത്തിക്കുന്ന കാര്യത്തിലായാലും ഓക്സിജൻ നിർമ്മാണത്തിന്റെ കാര്യത്തിലായാലും സാഹചര്യം ആവശ്യപ്പെടുന്ന മുന്നൊരുക്കമോ ജാഗ്രതയോ ഒരുഘട്ടത്തിലും ഉണ്ടായില്ല. കൃത്യമായ മേൽനോട്ടമോ ചുമതലാനിർവഹണമോ ദൃശ്യമായില്ല. സംസ്ഥാനങ്ങളെ ഒരുഘട്ടത്തിലും വിശ്വാസത്തിലെടുത്തിട്ടില്ല. പൊതുമേഖലയെ കണക്കിലെടുക്കുകയേ ചെയ്തിട്ടില്ല.

കേവലം അനാസ്ഥയായിരുന്നോ? അതോ മറ്റൊരു ഗൂഡലക്ഷ്യമുണ്ടായിരുന്നോ? സെറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിന് 100 കോടി ആളുകളുടെ വാക്സിന്റെ സമ്പൂർണ്ണ കുത്തക ഉറപ്പുവരുത്താനുള്ള കുത്സിതശ്രമമായിരുന്നോ? അല്ലെങ്കിൽ സ്പുട്നികിന്റെ അപേക്ഷ നവംബറിൽ ലഭിച്ചിട്ട് ഏപ്രിൽ മാസം വരെ തീരുമാനമെടുക്കാൻ എന്തിനു കാത്തിരുന്നു? ഒരുകാര്യവും സുതാര്യമല്ല. കഴിവുകെട്ട ഒരു ഭരണകൂടത്താൽ കൊലയ്ക്കു കൊടുക്കപ്പെട്ട ജനങ്ങൾ എന്ന ദുരന്തമാണ് നിർഭാഗ്യവശാൽ നമ്മെ കാത്തിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിലെ അലംഭാവംമൂലം ലോകരാജ്യങ്ങളുടെ മുന്നിൽ നാണംകെട്ടു നിൽക്കുകയാണ് ഇന്ത്യ. പ്രാണനും പ്രാണവായുവും വെച്ച്...

Posted by Dr.T.M Thomas Isaac on Thursday, April 29, 2021

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THOMAS ISSAC, COVID VACCINE, COVID INDIA, CENTRALGOVERNMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.