1985ൽ കെ.കരുണാകരൻ മന്ത്രിസഭയിൽ റെയിൽവേയുടെ അധികച്ചുമതലയുള്ള വൈദ്യുതി മന്ത്രിയായിരുന്നു ആർ. ബാലകൃഷ്ണപിള്ള. കേരളത്തിന് അനുവദിച്ച റെയിൽവേ കോച്ച് ഫാക്ടറി പ്രധാനമന്ത്രി രാജീവ് ഗാന്ധി പഞ്ചാബിലേക്ക് മാറ്റിയതിൽ പിള്ള പ്രകോപിതനായി നിൽക്കുന്ന കാലം. ഖലിസ്ഥാൻ വാദത്തിന്റെ പേരിൽ പഞ്ചാബിൽ കലാപമുയർന്നതും ഖലിസ്ഥാൻ വാദികളുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി 84ൽ മരിച്ചതും അന്തരീക്ഷത്തിൽ ചൂടുപിടിച്ച് നിൽക്കുന്നു.
1985 മേയ് 25ന് എറണാകുളം രാജേന്ദ്ര മൈതാനത്ത് കേരള കോൺഗ്രസ് സമ്മേളനത്തിൽ പിള്ള നടത്തിയ പ്രസംഗം അങ്ങനെ വിവാദമായി. പഞ്ചാബ് മോഡൽ എന്ന കുപ്രസിദ്ധിയും നേടി. കരുണാകരൻ മന്ത്രിസഭയിൽ നിന്ന് പിള്ള പുറത്തേക്ക്. ഗുരുവായൂരിൽ മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ 'ഏതു പിള്ള, എന്തു പിള്ള' എന്ന് കൈമലർത്തിയ കരുണാകരൻ തിരിച്ച് തിരുവനന്തപുരത്തെത്തുമ്പോൾ രാജിക്കത്തുമായി പിള്ള റെഡി. കരുണാകരന്റെ ചാണക്യതന്ത്രത്തിൽ പിള്ള വീണു. രാജീവ് ഗാന്ധിയെ വിമർശിച്ചതാകാം പ്രകോപനം.
പ്രസംഗിച്ചതിന്റെ അടുത്ത ദിവസം ഒരു പത്രം നൽകിയ വാർത്ത, ബാലകൃഷ്ണപിള്ള പഞ്ചാബ് മോഡൽ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന്. പിള്ളയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കെ.സി. ചാണ്ടി പൊതുതാല്പര്യ ഹർജി നൽകി. തുറന്ന കോടതിയിൽ ജസ്റ്റിസ് കെ.പി. രാധാകൃഷ്ണ മേനോൻ പ്രസംഗത്തിന്റെ പേരിൽ പിള്ളയ്ക്കെതിരെ പരാമർശം നടത്തി. മന്ത്രി നിരപരാധിത്വം തെളിയിക്കണമെന്ന്. ഉടൻ, 85 ജൂൺ അഞ്ചിന്, മന്ത്രി രാജി വച്ചു.
തന്റെ പ്രസംഗം പത്രം വളച്ചൊടിച്ചതിന് തെളിവുമായി പിള്ള ഹൈക്കോടതി ഡിവിഷൻബെഞ്ചിനെ സമീപിച്ചു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിള്ളയുടെ ഹർജിയിൽ, ജസ്റ്റിസ് സി.ജെ. ഭാസ്കരൻ, കെ. നരേന്ദ്രൻ, വി.ബി. നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച് 85 ആഗസ്റ്റ് 19ന് പിള്ളയ്ക്കനുകൂലമായി വിധിച്ചു.
ആത്മകഥയിൽ പിള്ള പറഞ്ഞു: "എന്റെ പ്രസംഗം തെറ്റായി റിപ്പോർട്ട് ചെയ്തതിലെ വാചകത്തിൽ പിടിച്ച് എനിക്കെതിരെ രംഗത്തുവന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല, ഞാനുൾപ്പെട്ടിരുന്ന ഐക്യജനാധിപത്യ മുന്നണി കേരളം ഭരിക്കുമ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ജി. കാർത്തികേയനാണ്. ഇന്നും ഞാൻ വിശ്വസിക്കുന്നത് മുഖ്യമന്ത്രി കെ. കരുണാകരന്റെ അനുഗ്രഹാശിസ്സുകളോടെയാണ് കാർത്തികേയൻ അത് ചെയ്തത് എന്നാണ്."
ആ പ്രസംഗം ഇങ്ങനെ:
കേരളം ഒരു പ്രബുദ്ധ സംസ്ഥാനമാണ്. ഇഷ്ടം പോലെ വിദേശനാണ്യം ഉണ്ടാക്കുന്നു. നല്ല വിദ്യാഭ്യാസമുള്ള ജനങ്ങൾ. എന്നിട്ടും കേരളത്തെ കേന്ദ്രം അവഗണിക്കുന്നു. മുഖ്യമന്ത്രി കരുണാകരനും ഞാനും ഒന്നിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കണ്ടപ്പോൾ കേരളത്തിന് ഒരു റെയിൽവേ കോച്ച് ഫാക്ടറി പാലക്കാട്ട് തരാമെന്നു പറഞ്ഞിരുന്നു. അതിനു വേണ്ടി സ്ഥലമെടുപ്പും നടത്തി. ഇന്ദിരാഗാന്ധിയെക്കൊണ്ട് തന്നെ ശിലാസ്ഥാപനം നടത്താനായിരുന്നു തീരുമാനം. ഇതിനിടയിലാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ പഞ്ചാബിലെ ജനത്തെ സമാധാനിപ്പിക്കാൻ കോച്ചുഫാക്ടറി പഞ്ചാബിലെ കപൂർത്തലയിലേക്ക് കൊണ്ടുപോയി. ഇതിന്റെയൊക്കെ അർത്ഥം കേരളം അതുപോലെ പെരുമാറാത്തതു കൊണ്ടാണോ? പഞ്ചാബിലെപ്പോലെ മലയാളികൾ കലാപം നടത്താത്തതാണോ തെറ്റ്? പക്ഷേ, നമ്മുടെ സംസ്കാരത്തിനും നമ്മുടെ മര്യാദയ്ക്കും അതിനു കഴിയില്ലല്ലോ? "
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |