കൊച്ചി: കേരളം ആവശ്യപ്പെടുന്ന അളവിൽ കൊവിഡ് വാക്‌സിൻ എന്നു ലഭ്യമാക്കുമെന്ന് അറിയിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോടു നിർദ്ദേശിച്ചു.
വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ഇതു തടയാൻ നടപടി വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ പുതുക്കിയ വാക്സിൻ നയത്തിനെതിരെ എറണാകുളം സ്വദേശി മാത്യു നെവിൻ തോമസ് നൽകിയ ഹർജിയും വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കണമെന്ന ഹർജിയുമാണ് ഹൈക്കോടതി പരിഗണിച്ചത്.
വേണ്ടത്ര വാക്സിൻ കിട്ടാത്തതാണ് തിരക്കു വർദ്ധിക്കാൻ കാരണം. കേരളത്തിന് പ്രത്യേക പരിഗണന നൽകണമെന്നല്ല ആവശ്യപ്പെടുന്നത്. ഒരു കോടി ഡോസ് ആവശ്യപ്പെട്ടെന്ന് സർക്കാർ പറയുന്നു. ഇൗ സാഹചര്യത്തിലാണ് വാക്സിൻ എന്നു ലഭ്യമാക്കുമെന്ന് അറിയേണ്ടത് - ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മേയ് 20 ന് ഹർജികൾ വീണ്ടും പരിഗണിക്കും.
ഡി.ജി.പി സർക്കുലർ ഇറക്കണം
നിർദ്ദിഷ്ട കേന്ദ്രങ്ങളിലെ വാക്സിനേഷൻ തീയതി മുൻകൂട്ടി പൊലീസിൽ അറിയിക്കണമെന്നും ഇവിടങ്ങളിൽ വേണ്ടത്ര പൊലീസിനെ വിന്യസിക്കാൻ എസ്.എച്ച്.ഒ മാർക്ക് നിർദ്ദേശം നൽകി ഡി.ജി.പി 24 മണിക്കൂറിനകം സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
സ്റ്റേയില്ല, ആർ.ടി-പി.സി.ആർ നിരക്ക് 500 രൂപ തന്നെ
കൊച്ചി: കൊവിഡ് നിർണയത്തിനുള്ള ആർ.ടി-പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് 500 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ചില സ്വകാര്യ ലാബുടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന മാർക്കറ്റ് സർവേയും പഠനവും നടത്തിയാണ് നിരക്ക് കുറച്ചതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി. ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി.
ആർ.ടി-പി.സി.ആർ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി സർക്കാർ ഏപ്രിൽ 30ന് ഇറക്കിയ ഉത്തരവിനെതിരെ തിരുവനന്തപുരത്തെ ദേവി സ്കാൻസ് ഉൾപ്പെടെ പത്തു സ്വകാര്യ ലാബുടമകളാണ് ഹർജി നൽകിയത്.
65 അംഗീകൃത ലാബുകളിൽ പത്തെണ്ണം മാത്രമാണ് ഉത്തരവിനെ എതിർക്കുന്നതെന്നും ഡി.ഡി ആർ.സി ഉൾപ്പെടെയുള്ള ലാബുകൾ സർക്കാർ നിരക്കിൽ ടെസ്റ്റ് നടത്തുന്നുണ്ടെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡി.എ.ജി രഞ്ജിത്ത് തമ്പാൻ വ്യക്തമാക്കി. ഹരിയാന, തെലുങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ടെസ്റ്റിന് 500 രൂപയാണെന്നും ഒഡിഷയിൽ 400 രൂപയാണെന്നും വിശദീകരിച്ചു.
ചെലവ് വെറും 135-240 രൂപ
ആർ.ടി-പി.സി.ആർ ടെസ്റ്റിന് 135 രൂപ മുതൽ 240 രൂപ വരെയാണ് ചെലവ്. 448.20 രൂപ നിരക്കിൽ മൂന്ന് എയർ പോർട്ടുകളിൽ ടെസ്റ്റ് നടത്താൻ സ്വകാര്യ ലാബുകൾ കരാറെടുത്തതും സർക്കാർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |