തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിലും സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ സാദ്ധ്യതയില്ല. എന്നാൽ ഭൂരിഭാഗം ഡി.സി.സികളിലും അദ്ധ്യക്ഷന്മാരെ മാറ്രിയേക്കും. ജംബോ കമ്മിറ്റികളും പുനഃസംഘടിപ്പിച്ച് ചെറുതാക്കാനാണ് ധാരണയെങ്കിലും എത്രത്തോളമെന്ന് വ്യക്തതയില്ല. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരണമെന്നാണ് ഐ ഗ്രൂപ്പിന്റെ ഭൂരിപക്ഷവികാരം. 20നാണ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നിയമസഭാകക്ഷി യോഗം.
കെ.പി.സി.സി പ്രസിഡന്റിനെ മാറ്റാനാവശ്യപ്പെടുമ്പോൾ പ്രതിപക്ഷ നേതാവ് മാറണമെന്ന ആവശ്യവും ശക്തമാകും. അതുകൊണ്ട് തത്കാലം നേതൃമാറ്റ പ്രശ്നം എടുത്തിടേണ്ടെന്ന ധാരണയിലാണ് കഴിഞ്ഞ ദിവസത്തെ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഐ ഗ്രൂപ്പ് വിമർശനം കടുപ്പിക്കാതിരുന്നത്. രണ്ട് ദിവസം മുമ്പ് ഐ ഗ്രൂപ്പ് നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈയൊരു തന്ത്രത്തിലേക്ക് നീങ്ങിയത്. മുല്ലപ്പള്ളിയെ നീക്കാൻ മുറവിളി കൂട്ടിയാലത് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ടായി. മുല്ലപ്പള്ളിക്കെതിരെ സംഘടിത നീക്കമെന്ന സംശയം ഹൈക്കമാൻഡിനുമുണ്ട്.
18നും 19നുമുള്ള രാഷ്ട്രീയകാര്യ സമിതി യോഗത്തിലും 20ലെ നിയമസഭാകക്ഷി യോഗത്തിലും ഹൈക്കമാൻഡ് നിരീക്ഷകരായി മല്ലികാർജുൻ ഖാർഗെയും വി. വൈത്തിലംഗവും പങ്കെടുക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും താരിഖ് അൻവറുമുണ്ടാകും. ഇപ്പോൾ ജയിച്ച 21 അംഗങ്ങളിൽ ഐ ഗ്രൂപ്പിന് 12, എ ഗ്രൂപ്പിന് 9 എന്നാണ് സ്ഥിതി. ഈ മേൽക്കൈയാണ് രമേശിന്റെ പിൻബലം. രമേശിന് പകരം ഐ ഗ്രൂപ്പിൽ നിന്ന് വി.ഡി. സതീശന്റെ പേര് ഒരു വിഭാഗമുയർത്തുന്നെങ്കിലും പൂർണ യോജിപ്പില്ല. സതീശനായി വാദിച്ചാൽ തിരുവഞ്ചൂർ രാധാകൃഷ്ണനടക്കമുള്ളവർ അവകാശവാദമുയർത്തുമെന്നാണ് വിയോജിക്കുന്നവർ പറയുന്നത്.
പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തല കാര്യക്ഷമമായി പ്രവർത്തിച്ചെന്നാണ് വിലയിരുത്തൽ. അതിനാൽ പരാജയത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ തലയിൽ ചാരുന്നതിനോട് ഗ്രൂപ്പ് പ്രമുഖർക്ക് യോജിപ്പില്ല. നിയമസഭാകക്ഷി യോഗത്തിലേക്ക് ഉറ്റുനോക്കുകയാണ് എ ഗ്രൂപ്പും. മുല്ലപ്പള്ളി മാറിയാൽ കെ.പി.സി.സി പ്രസിഡന്റാവാൻ കെ.സുധാകരൻ കരുക്കൾ നീക്കുന്നുണ്ട്. എ ഗ്രൂപ്പിന് അതിനോട് യോജിപ്പില്ല. കെ.പി.സി.സി അദ്ധ്യക്ഷപദവിയിലേക്ക് തർക്കം മുറുകിയാൽ സമവായ സ്ഥാനാർത്ഥിയായി കെ.മുരളീധരനെ പിന്തുണയ്ക്കാൻ എ ഗ്രൂപ്പ് ചിലപ്പോൾ തയ്യാറായേക്കും. പാക്കേജെന്ന നിലയിൽ എല്ലാവരും മാറാൻ തീരുമാനിച്ചാൽ യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് ഹസന് പകരം കെ.സി.ജോസഫിനെ എത്തിക്കാനും എ ഗ്രൂപ്പ് ശ്രമിക്കും.
യു.ഡി.എഫ് തോൽവിക്ക് മുഖ്യ കാരണം ഈഴവരെ തഴഞ്ഞത്: എം.എം. ഹസൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേരിട്ട കനത്ത തിരിച്ചടിക്ക് മുഖ്യകാരണം സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവ സമുദായത്തെ വെട്ടിയതാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസന്റെ വിമർശനം.നവംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ കേരളകൗമുദി ഈ അവഗണന ചൂണ്ടിക്കാട്ടിയിട്ടും കോൺഗ്രസ് നേതൃത്വം അത് ചെവിക്കൊള്ളാതിരുന്നത് അബദ്ധമായെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഹസൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവരുൾപ്പെടെയുള്ള പിന്നാക്കക്കാർക്ക് മാന്യമായ പ്രാതിനിദ്ധ്യം നൽകിയ പാരമ്പര്യമാണ് കോൺഗ്രസിനുണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഈഴവ സമുദായത്തിന് മൂന്നും നാലും സീറ്റ് വീതം നൽകിയിരുന്നു.
എന്നാൽ,ഇത്തവണ മുന്നാക്ക സമുദായത്തിന് തിരുവനന്തപുരം ജില്ലയിൽ ഏഴ് സീറ്റും, കൊല്ലം ജില്ലയിൽ അഞ്ച് സീറ്റും നൽകിയപ്പോൾ, ഈഴവർക്ക് രണ്ട് ജില്ലകളിലും ഓരോ സീറ്റാണ് നൽകിയത്. ആലപ്പുഴയിൽ മാത്രമാണ് രണ്ട് സീറ്റ് നൽകിയത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ഒരു സീറ്റും കൊടുത്തില്ല. വിശ്വകർമ്മ സമുദായത്തെ പാടെ അവഗണിച്ചു. മുസ്ലീം സമുദായത്തിനും അർഹമായ പരിഗണന നൽകയില്ലെന്ന പരാതി ഉയർന്നു. ഈ മേഖലകളിലെല്ലാം പിന്നാക്ക വോട്ടുകൾ വൻതോതിൽ എൽ.ഡി.എഫിനാണ് ലഭിച്ചത്. കേരളകൗമുദി റിപ്പോർട്ടുകൾ ഈ ജനവിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമാണ് ചെലുത്തിയതെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ, കോൺഗ്രസിന്റെ പിന്നാക്ക അവഗണനയെക്കുറിച്ചുള്ള കേരളകൗമുദി റിപ്പോർട്ടുകൾ, പാർട്ടി നേരിട്ട തിരിച്ചടികൾക്കുശേഷം ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ താൻ ചൂണ്ടിക്കാട്ടിയിരുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും ഈ വീഴ്ച തിരുത്താൻ അന്ന് ധാരണയിലെത്തിയെങ്കിലും നടന്നില്ല. ഇത്തവണ സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കുമൊപ്പം പിന്നാക്ക വിഭാഗങ്ങൾക്കും കൂടുതൽ പരിഗണന നൽകിയിരുന്നെങ്കിൽ കോൺഗ്രസിന് മെച്ചപ്പെട്ട വിജയം ലഭിക്കുമായിരുന്നുവെന്നും ഹസൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |