കൊച്ചി: കൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമായ സാഹചര്യത്തിൽ ഹൈക്കോടതി പൂർണമായും ഒാൺലൈനിലേക്ക് മാറുന്നു. മദ്ധ്യവേനലവധിക്കു ശേഷം തിങ്കളാഴ്ച തുറക്കുമ്പോൾ എല്ലാ ബെഞ്ചുകളും വീഡിയോ കോൺഫറൻസിംഗിലൂടെയാവും കേസുകൾ പരിഗണിക്കുക. കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം ചില ബെഞ്ചുകൾ കഴിഞ്ഞ വർഷം മുതൽ വീഡിയോ കോൺഫറൻസിംഗിലൂടെ കേസുകൾ പരിഗണിച്ചിരുന്നു. അപ്പോഴും ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവരുടെ കോടതികൾ നേരിട്ടാണ് വാദം കേട്ടിരുന്നത്.
ഇനി ഇ-ഫയലിംഗ്
ഹൈക്കോടതിയിലും സംസ്ഥാനത്തെ മറ്റു കോടതികളിലും ഇനി ഇ-ഫയലിംഗ് രീതിയാണ് പിന്തുടരുക. കോടതികളിൽ ഒാൺലൈനിൽ ഹർജികൾ സമർപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഇ-ഫയലിംഗ് ചട്ടം കഴിഞ്ഞയാഴ്ച വിജ്ഞാപനം ചെയ്തിരുന്നു.
കീഴ്ക്കോടതികളിൽ കൊവിഡ് കമ്മിറ്റി
കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ കീഴ്ക്കോടതികളിലെ ജുഡിഷ്യൽ ഒാഫീസർമാർക്കും ജീവനക്കാർക്കും രോഗ ബാധയുണ്ടായാൽ തുടർ നടപടികൾക്കു വേണ്ടി ജില്ലാ ജഡ്‌ജിയുടെ നേതൃത്വത്തിൽ ജില്ലകളിൽ കമ്മിറ്റിക്ക് രൂപം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ചികിത്സ ഉറപ്പാക്കുന്നതടക്കമുള്ള ചുമതല കമ്മിറ്റിക്കുണ്ട്. കോടതികളുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്‌ജിമാരെ ഇക്കാര്യം അറിയിക്കണം. ജുഡിഷ്യൽ ഒാഫീസർമാരുടെ കുടുംബങ്ങൾക്കും മറ്റും അത്യാവശ്യ ഘട്ടത്തിൽ സഹായമെത്തിക്കേണ്ട ചുമതലയും ഇൗ സമിതിക്കാണെന്ന് ഹൈക്കോടതി രജിസ്ട്രാർ (ജില്ലാ ജുഡിഷ്യറി) പി.ജി. അജിത്ത് കുമാറിന്റെ ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |