കട്ടപ്പന: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ടിന് ദാരുണാന്ത്യം. തൊടുപുഴ മുതലിയാർമഠം പേണ്ടാനത്ത് പി.ഡി. സെബാസ്റ്റ്യന്റെ (റിട്ട. സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്) ഭാര്യ കെ.ഐ. സൂസന്നാമ്മയാണ് (മോളി, 60) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് സെബാസ്റ്റ്യൻ (70), മകൻ അരുൺ (33) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലിന് മൂന്നാർ-കുമളി സംസ്ഥാന പാതയിലെ പുളിയൻമല അപ്പൻപാടിക്ക് സമീപമാണ് അപകടം. അരുണിന്റെ ഭാര്യ ബ്ലെസി മുണ്ടിയെരുമ പി.എച്ച്.സിയിലെ ഡോക്ടറാണ്. ബ്ലെസിയെ ആശുപത്രിയിൽ വിട്ടശേഷം തിരികെ തൊടുപുഴയിലേക്ക് മടങ്ങുകയായിരുന്നു മൂവരും. സൂസന്നാമ്മ കാറിന്റെ പിൻസീറ്റിലായിരുന്നു. ഏലത്തോട്ടത്തിലെ വൻ മരം കടപുഴകി കാറിനു മുകളിൽ വീഴുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൂസന്നാമ്മയെ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ബ്ലെസിയുടെയും അരുണിന്റെയും വിവാഹം. സൂസന്നാമ്മയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |