മുടപുരം: നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ ചിറയിൻകീഴ് മുടപുരം തെങ്ങുംവിള ഏലായ്ക്ക് സമീപം വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് തെക്കെ അരയത്തുരുത്തി ലക്ഷംവീട് കോളനിയിൽ അജിത്തിന്റെ (കൊച്ചജിത്, 25) മൃതദേഹം കോളിച്ചിറ-മഞ്ചാടിമൂട് റോഡിലെ താബൂക്ക് കമ്പനിയോട് ചേർന്നുള്ള മുക്കോണി തോടിന്റെ നടവരമ്പിൽ ഇന്നലെ രാവിലെ നാട്ടുകാരാണ് കണ്ടത്. താമസസ്ഥലത്തു നിന്ന് നാലു കിലോമീറ്റർ അകലെയായിരുന്നു മൃതദേഹം. തലയിലും കാലിലും ദേഹത്തും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്.
ഗുണ്ടാസംഘങ്ങൾ തമ്മിലുളള പകയാണ് കാരണമെന്നാണ് പ്രാഥമിക സൂചന. അജിത്ത് നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ, ചിറയിൻകീഴ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. മാസങ്ങൾക്ക് മുമ്പ് കോളിച്ചിറയ്ക്ക് സമീപം അജിത്തും ക്രിമിനൽ കേസ് പ്രതികളായ സംഘവുമായി ഏറ്റുമുട്ടിയിരുന്നു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തിരുവനന്തപുരം റൂറൽ എസ്.പി കെ.ബി. മധു, ആറ്റിങ്ങൽ ഡിവൈ.എസ്.പി ഹരി, ചിറയിൻകീഴ് എസ്.എച്ച്.ഒ രാജേഷ്‌കുമാർ, എസ്.ഐ നൗഫൽ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അനേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |