
ഭോപ്പാൽ: സുഗന്ധവ്യഞ്ജന വ്യാപാരിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മദ്ധ്യപ്രദേശിലെ ദാറിലാണ് ക്രൂരകൊലപാതകം നടന്നത്. മരണം മോഷണശ്രമത്തെത്തുടർന്നെന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
28കാരനായ പുരോഹിത് ദേവ്‌കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ ഏഴിന് ഇയാളെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു കൊല നടത്തിയത്. വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാക്കൾ മൂന്നര ലക്ഷം രൂപ വിലമതിപ്പുള്ള സാധനങ്ങൾ കവർന്നെന്നും എതിർത്തപ്പോൾ ഭർത്താവിനെ കൊലപ്പെടുത്തിയെന്നുമാണ് ദേവ്‌കൃഷ്ണയുടെ ഭാര്യ പ്രിയങ്ക (25) പൊലീസിനോട് പറഞ്ഞത്. എന്നാൽ അന്വേഷണം പുരോഗമിക്കവേ സത്യം പുറത്തുവരികയായിരുന്നു.
ദേവ്‌കൃഷ്ണയും ഭാര്യയും നല്ല അടുപ്പത്തിലായിരുന്നില്ലെന്നാണ് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയത്. ദേവ്‌കൃഷ്ണ ഇരുണ്ട നിറമുള്ളവനാണെന്നും തന്നെ അർഹിക്കുന്നില്ലെന്നും പറഞ്ഞ് പ്രിയങ്ക നിരന്തരം അധിക്ഷേപിക്കുമായിരുന്നു. പ്രിയങ്കയും രാജ്ഘട്ട് സ്വദേശിയായ കമലേഷ് പുരോഹിതും (32) പ്രണയത്തിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് ദേവ്‌കൃഷ്ണയെ ഒഴിവാക്കാൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടു.
ദേവ്കൃഷ്ണയെ കൊലപ്പെടുത്താൻ കലലേഷ് തന്റെ സഹായിയായ സുരേന്ദ്ര ബാട്ടിയെ നിയോഗിച്ചു. ഒരുലക്ഷം രൂപയായിരുന്നു പ്രതിഫലം. 50,000 രൂപ അഡ്വാൻസും നൽകി. സംഭവദിവസം പ്രിയങ്ക കതക് അടച്ചില്ല. ഇതിലൂടെ അകത്തുകടന്ന സുരേന്ദ്ര ഉറങ്ങിക്കിടക്കുകയായിരുന്ന ദേവ്‌കൃഷ്ണയെ കൊലപ്പെടുത്തി. മോഷണശ്രമമെന്ന് വരുത്തിതീർക്കാൻ സാധനങ്ങൾ വലിച്ചുവാരിയിടുകയും ചെയ്തു. കൊലപാതകസംഘം പുറത്തുപോയതിനുശേഷമാണ് പ്രിയങ്ക ആളുകളെ വിവരമറിയിച്ചത്. തന്നെ കെട്ടിയിട്ട് ആക്രമണം നടത്തിയെന്നും വിലപ്പിടിപ്പുള്ള സാധനങ്ങൾ മോഷണം പോയെന്നുമാണ് പ്രിയങ്ക മറ്റുള്ളവരോട് പറഞ്ഞത്.
പ്രിയങ്ക നിരന്തരം മൊഴി മാറ്റിപ്പറഞ്ഞതാണ് പൊലീസിന് സംശയം തോന്നാൻ കാരണമായത്. വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷണം പോയതായി ആരോപിക്കപ്പെട്ട സ്വർണവും കണ്ടെത്തി. കമലേഷുമായുള്ള പ്രിയങ്കയുടെ ഫോൺ കോളുകളും ചാറ്റുകളും കേസിൽ നിർണായകമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രിയങ്ക കുറ്റം സമ്മതിക്കുകയായിരുന്നു. പ്രിയങ്കയെയും കമലേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സുരേന്ദ്ര ഒളിവിലാണെന്നും തെരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |