നമുക്കെല്ലാം തിരക്കാണ്. ജീവിതമത്സരത്തിൽ, ലക്ഷ്യത്തിൽ എത്താൻ വേണ്ടിയുള്ള നെട്ടോട്ടം. പണത്തിനും പദവിയ്ക്കും ഭൗതികസൗകര്യങ്ങൾക്കും സുഖഭോഗങ്ങൾക്കും അധികാരത്തിനും പ്രശസ്തിയ്ക്കും വേണ്ടിയുള്ള ഈ കുതിപ്പിൽ ഒന്നുനിൽക്കാനോ വശങ്ങളിലേക്കോ പിന്നിലേക്കോ നോക്കാനോ ആർക്കും നേരമില്ല - താത്പര്യമില്ല. തികച്ചും സ്വാർത്ഥവും ആത്മകേന്ദ്രിതവുമായ ആഗ്രഹങ്ങളുടെ സാക്ഷാത്ക്കാരത്തിനുവേണ്ടി സ്വയം മറന്ന് ഓടുമ്പോൾ ജീവിതത്തിന്റെ ആർദ്രമൂല്യങ്ങളെല്ലാം നഷ്ടപ്പെട്ട് നാം യന്ത്രമനുഷ്യരായി തീരുകയാണ്.
ഒരു കഥ പറയാം. കഥയല്ല സംഭവം തന്നെ. ഒരു ബഹുരാഷ്ട്രകമ്പനിയുടെ ജനറൽ മാനേജർ തന്റെ ബി.എം.ഡബ്ല്യു കാറിൽ അതിവേഗം ഓഫീസിലേക്ക് പോകുകയായിരുന്നു. കുറേയധികം കാറുകൾ പാക്ക് ചെയ്തിരുന്ന തെരുവിന്റെ സമീപത്തുകൂടി പോയപ്പോൾ അയാൾ ഡ്രൈവിംഗിൽ കുറേക്കൂടി ജാഗരൂകനായി. പലപ്പോഴും ആ പാർക്കിംഗ് സ്ഥലത്തുനിന്ന് ആരെങ്കിലും റോഡിലേക്ക് പെട്ടെന്ന് ഇറങ്ങിവരാറുണ്ട്. മിക്കവാറും കുട്ടികളായിരിക്കും അങ്ങനെ വരുക, അതുകൊണ്ട് അയാൾ കാറിന്റെ വേഗം കുറച്ചാണ് അതുവഴി കടന്നുപോയത്.
അയാൾ പ്രതീക്ഷിച്ചപോലെ റോഡ് മുറിച്ചു കടക്കാൻ ആരും വന്നില്ല. പക്ഷേ അയാളെ ഞെട്ടിച്ചുകൊണ്ട് ഒരു കല്ല് കാറിന്റെ ഡോറിൽ പതിച്ചു. അയാൾ അമ്പരന്നുപോയി.
അയാൾ ദേഷ്യം സഹിക്കാനാവാതെ ചുറ്റിലും നോക്കി. അപ്പോഴാണ് അല്പം പുറകെയായി ഒരു കൊച്ചുകുട്ടി നിൽക്കുന്നത് കണ്ട് അയാൾ അവനെ അരികിലേക്ക് വിളിച്ചു. പക്ഷേ ആ കുട്ടി പെട്ടെന്ന് പിന്തിരിഞ്ഞോടാൻ തുടങ്ങി. ദേഷ്യം മൂത്ത അയാൾ കുട്ടിയെ ഓടിച്ചിട്ട് പിടിച്ചു. അഞ്ചോ ആറോ വയസുമാത്രം പ്രായം വരുന്ന ഒരു നരുന്ത് പയ്യൻ.
'നീ എന്തിനാണ് എന്റെ കാറിൽ കല്ലെറിഞ്ഞത്, നീ ആരാണ്, ഉത്തരം പറയെടാ അഹങ്കാരി "
അയാളുടെ ബലിഷ്ഠമായ കരങ്ങൾക്കുള്ളിൽ ഒരു പ്രാവിനെപ്പോലെ പിടഞ്ഞ അവൻ പറഞ്ഞു.
'സോറി സർ, ക്ഷമിക്കണം സർ "
'എത്രലക്ഷം രൂപയുള്ള കാറാണ് നീ കേടാക്കിയതെന്ന് അറിയാമോ ഇതിന് പരിഹാരം കാണാതെ നിന്നെ ഞാൻ വിടില്ല, ഇപ്പോൾതന്നെ ഞാൻ പൊലീസിനെ വിളിക്കാം."
അവൻ കരഞ്ഞുകൊണ്ട് അയാളുടെ കാലുപിടിച്ചുപറഞ്ഞു..
'വേണ്ട സാർ, പൊലീസിനെ വിളിക്കല്ലേ സാർ.. ഗതികേടുകൊണ്ട് ഞാൻ ചെയ്തുപോയതാണ് സാർ.. മറ്റൊരു വഴിയുമില്ലായിരുന്നു സാർ."
'എന്ത് ഗതികേടുകൊണ്ട് ചെയ്തെന്നോ? നീ എന്താണ് ഉദ്ദേശിക്കുന്നത് ?"
അവൻ കരഞ്ഞുകൊണ്ടു പറഞ്ഞു.. 'അങ്ങോട്ട് നോക്കൂ സാർ എന്റെ ചേട്ടനാണ്."
അയാൾ അവൻ ചൂണ്ടിയസ്ഥലത്തേക്ക് നോക്കി. കഷ്ടിച്ച് പത്തുവയസ് പ്രായമുള്ള ഒരുകുട്ടി വീണുകിടക്കുന്നു, അവന്റെ മുഖത്തും കൈയിലും മുറിവുണ്ട്.. തൊട്ടടുത്ത് ഒരു വീൽചെയറും മറിഞ്ഞുകിടപ്പുണ്ട്..
'രണ്ടുകാലുകളും തളർന്നയാളാണ് എന്റെ ചേട്ടൻ. ഞാൻ വീൽചെയറിൽ ചേട്ടനെ ഉന്തിക്കൊണ്ടുപോകുകയായിരുന്നു, പെട്ടെന്നാണ് അത് മറിഞ്ഞുവീണത്. എനിക്ക് തനിയെ ചേട്ടനെ പൊക്കെയെടുത്ത് വീൽചെയറിൽ ഇരുത്താൻ പറ്റുന്നില്ല സാർ. ഞാൻ രണ്ടുമണിക്കൂറായി ഇവിടെനിന്ന് വരുന്ന വണ്ടികൾക്കൊക്കെ കൈകാണിക്കുന്നുണ്ട്. ആരും നിറുത്തിയില്ല സാർ. അങ്ങനെയാണ് കല്ലെടുത്ത് എറിഞ്ഞാലെങ്കിലും ആരെങ്കിലും വണ്ടിനിറുത്തുമെന്ന് കരുതി സാറിന്റെ കാറിന് കല്ലെറിഞ്ഞത്.. പ്ലീസ് സാർ, ക്ഷമിക്കണം സാർ, ഞങ്ങളെ ഉപദ്രവിക്കല്ലേ സാർ.."
കുട്ടി പറഞ്ഞതുകേട്ട് അയാൾ നിശ്ചലനായി നിന്നു. കരഞ്ഞുകൊണ്ട് അവൻ വീണ്ടും ചോദിച്ചു..
'എന്റെ ചേട്ടനെ വീൽചെയറിലേക്ക് മാറ്റാൻ സഹായിക്കുമോ സാർ?"
അയാൾ ഉടൻ തന്നെ അവന്റെ ചേട്ടനെ പൊക്കിയെടുത്ത് വീൽചെയറിൽ ഇരുത്തി, മുഖത്തെ മുറിവും കൈയിലെ മുറിവും കാറിലെ ഫസ്റ്റ് എയ്ഡ് ബോക്സ് ഉപയോഗിച്ച് ഡ്രസ് ചെയ്തുകൊടുത്തു,
സ്നേഹധനനായ ദുർബലനായ ആ കുരുന്നുബാലന്റെ തോളിൽത്തട്ടി അയാൾ സ്നേഹം പകർന്നു, ഈ സംഭവം അയാളെ ഏറെ ചിന്തിപ്പിച്ചു,
കടന്നുപോയ വാഹനങ്ങളൊന്നും ഈ കുഞ്ഞിന്റെ കരച്ചിലും വിളിയും കേൾക്കാനോ സഹാനുഭൂതി പ്രകടിപ്പിക്കാനോ തയ്യാറാവാത്തതുകൊണ്ടാണ് അവന് അക്രമത്തിന്റെ വഴി ചിന്തിക്കേണ്ടിവന്നത്. കല്ല് ഒരു ആയുധമാക്കിയത്. ജീവിതത്തിൽ തിരക്കിൽപെട്ട് സ്വന്തം കാര്യം മാത്രം നോക്കി മുന്നോട്ട് പോകുകയും പതിതരെയും ദുർബലരെയും അവഗണിക്കുകയും ചെയ്യുന്നവർക്കുള്ള സന്ദേശമാണിത് അയാളോർത്തു,
ആ പിഞ്ചുബാലൻ അയാൾക്ക് നന്ദിപറഞ്ഞു, ദൈവത്തിന്റെ അനുഗ്രഹമുണ്ടാകുമെന്ന് ആശംസിച്ച് ഈ വീൽചെയറുന്തിക്കൊണ്ട് മെല്ലെ പോകുന്നത് അയാൾ നോക്കിനിന്നു. അയാൾ കല്ലുകൊണ്ട് കാറിനുണ്ടായ കേടുപാട് ഒരിക്കലും മാറ്റാൻ ശ്രമിച്ചില്ല.. അത് മറ്റുള്ളവരുടെ പ്രയാസങ്ങളെക്കുറിച്ച് ഓർക്കാനുള്ള ഒരു മുദ്രയായി അയാൾ എന്നും സൂക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |