തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സംസ്ഥാനത്തിന് കേന്ദ്രസർക്കാർ വായ്പാ പരിധി ഉയർത്തിയത് ഗുണകരമാവും. കേന്ദ്ര നിബന്ധനകൾ പാലിച്ച ഏഴ് സംസ്ഥാനങ്ങൾക്ക് ജി.എസ്.ഡി.പിയുടെ ഒരു ശതമാനം വായ്പ കൂടി അനുവദിച്ചതോടെ 9000 കോടി രൂപ അധിക വായ്പ എടുക്കാനാവും. എന്നാൽ ഇതൊന്നും സംസ്ഥാനം നേരിടാൻ പോകുന്ന കടുത്ത പ്രതിസിന്ധിക്ക് പരിഹാരമാവില്ല.
സംസ്ഥാനത്തിന്റെ ധനകമ്മി 30,698 കോടി രൂപയാണെന്നാണ് ബഡ്ജറ്റ് കണക്കുകൾ പറയുന്നത്. 45,000 കോടി വരെ കടമെടുക്കാൻ കഴിയുന്നതിനാൽ പ്രത്യക്ഷത്തിൽ പ്രതിസന്ധി കാണില്ല.
കൊവിഡിൽ നിന്ന് മുക്തി നേടിയെന്നും ഇനി സാമ്പത്തിക വളർച്ചയുണ്ടാകുമെന്നുമുള്ള കണക്കുകൂട്ടലിലാണ് ജനുവരി 15ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റ് അവതരിപ്പിച്ചത്. നികുതി പിരിവിൽ പുരോഗതി ഉണ്ടാകുകയും വ്യാവസായിക, വ്യാപാര മേഖലകളിൽ ഉണർവുണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ, രണ്ടാം തരംഗം ഈ പ്രതീക്ഷകളെ തകർത്തു. ജി.എസ്.ടി, ജനറൽ സെയിൽ ടാക്സിന് കീഴിൽ വരുന്ന മദ്യത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും നികുതി, സ്റ്രാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ്, എക്സൈസ് നികുതി, നികുതിയേതര വരുമാനങ്ങളായ ലോട്ടറി, ഖനനം തുടങ്ങിയവയിൽ നിന്നെല്ലാം ഈ വർഷം വരുമാനം കുറയുമെന്നുറപ്പാണ്. ഇനി ചെലവ് ചുരുക്കൽ മാത്രമാണ് വഴി.
കഴിഞ്ഞ വർഷം ബഡ്ജറ്റിൽ നികുതി വരുമാനം 67,420 കോടി പ്രതീക്ഷിച്ചപ്പോൾ കിട്ടിയത് 45,272 കോടി മാത്രമാണ്. നികുതിയേതര വരുമാനം 14,852 കോടി പ്രതീക്ഷിച്ചപ്പോൾ കിട്ടിയത് 9,121 കോടിയും. അതേസമയം കേന്ദ്ര സഹായം 11,694 കോടി പ്രതീക്ഷിച്ചിടത്ത് 28,878 കോടി കിട്ടി.
ഇക്കൊല്ലത്തെ പ്രതീക്ഷ
ഇക്കൊല്ലം നികുതി വരുമാനം 71,833 കോടിയും നികുതിയേതര വരുമാനം 14,336 കോടിയുമാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര നികുതി വിഹിതമായി 12,812 കോടിയും ഗ്രാന്റുകളായി 32,000 കോടിയും പ്രതീക്ഷിക്കുന്നു. കേന്ദ്രസഹായമായ 44812 കോടി കിട്ടിയാലും ആകെ പ്രതീക്ഷിക്കുന്ന റവന്യൂ വരവ് 1,30,698 കോടിയിൽ ഒരു ലക്ഷം കോടി പോലും എത്തില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. ശമ്പളം കൊടുക്കാൻ പോലും ബുദ്ധിമുട്ടുമെന്നർത്ഥം. ശമ്പള പരിഷ്കരണം മൂലം ഈ വർഷം ചെലവ് ശമ്പളം 11,711 കോടിയും പെൻഷൻ ചെലവ് 3694 കോടി രൂപയും വർദ്ധിക്കും.2500 കോടി രണ്ടു ഗഡുക്കളായി പുതിയ സർക്കാർ കടമെടുത്ത തുക. മൂന്നാം ഗഡു 1000 കോടി 15ന് കിട്ടും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |