തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗൺ രീതിയിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗതീവ്രതയനുസരിച്ച് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ലോക്ക്ഡൗൺ ഇളവുകൾ നടപ്പാക്കുന്നത് സംബന്ധിച്ച് അടുത്ത ദിവസം ീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ ലോക്ക്ഡൗൺ 16 വരെ തുടരും. ഉദ്ദേശിച്ച രീതിയിൽ രോഗവ്യാപനത്തിൽ കുറവ് വന്നിട്ടുണ്ട്. . പിന്നീടുള്ള ദിവസങ്ങളിൽ ലോക്ക്ഡൗൺ സ്ട്രാറ്റജി മാറ്റും. സംസ്ഥാനത്താകെ ഒരേ തലത്തിലുള്ള നിയന്ത്രണവും പരിശോധനയുമാണ് നിലവിൽ. അത് മാറ്റി രോഗവ്യാപനത്തിന്റെ തീവ്രത നോക്കി വ്യത്യസ്ത നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശം. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവർത്തനം നടപ്പാക്കും. വിശദമായ കാര്യങ്ങൾ അടുത്ത ദിവസം അറിയിക്കും.
പരിശോധന വർധിപ്പിക്കും. പുതിയ കാമ്പയിൻ ആലോചിക്കുന്നുണ്ട്. വീടുകളിൽ നിന്നാണ് രോഗം ഇപ്പോൾ പടരുന്നത്. അത് തടയാൻ മാർഗം സ്വീകരിക്കും. 119 ആദിവാസി കോളനികളുടെ 10 കിലോമീറ്റർ ചുറ്റളവിൽ വാക്സീൻ സൗകര്യമില്ല. അവിടങ്ങളിൽ ക്യാമ്പും നടത്താനായില്ല. 362 കോളനികളിൽ സ്പെഷൽ ക്യാമ്പ് നടത്തി. അവശേഷിക്കുന്നവയിലും ക്യാമ്പുകൾ ഉടൻ പൂർത്തിയാക്കണം എന്ന് നിർദ്ദേശം നൽകി.
മരണസംഖ്യയുടെ വർധനവ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്ക് അനുപാതികമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. ഗുരുതരമായ അസുഖം ഉള്ളവരാണ് മരിച്ചവരിൽ അധികവുമെന്നും പിണറായി പറഞ്ഞു. പ്രമേഹം പോലുള്ള രോഗമുള്ളവർ പ്രതിരോധത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. ആരോഗ്യസംവിധാനം പുലർത്തിയ മികവാണ് മരണനിരക്ക് കുറയാൻ കാരണം. അതിവ്യാപന ശേഷിയുള്ള വൈറസിനെയാണ് ചെറുക്കുന്നത്. മൂന്നാം തരംഗം തടയാൻ ബഹുജന കൂട്ടായ്മ വേണം. ലോക്ക്ഡൗൺ കൊണ്ട് മാത്രം ഇതാകെ നേടാനാവില്ല. മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ലോക്ക്ഡൗൺ സംസ്ഥാനത്ത് പൊതുവെ പൂർണമാണ്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി, അസൗകര്യങ്ങൾ പരിഗണിക്കാതെ ലോക്ക്ഡൗണിനോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. വ്യാപന നിരക്ക് കൂടുതലുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യം കൂടുതൽ നാളുകളിൽ തുടർന്നേക്കും. ലോക്ക്ഡൗൺ പിൻവലിച്ചാലും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണം. ഡെൽറ്റ വൈറസ് കാരണം രോഗം ഭേദമായവരിലും വാക്സീൻ എടുത്തവരിലും രോഗബാധ ഉണ്ടായേക്കും. ഇത്തരക്കാരിൽ കഠിനമായ രോഗലക്ഷണവും മരണസാധ്യതയും കുറവാണ്. എങ്കിലും ക്വാറന്റീനും ചികിത്സയും വേണ്ടിവരും. വാക്സീൻ എടുത്തവരും രോഗം ഭേദമായവരും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |