കൊച്ചി: ഭരണ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം കനക്കവെ, ഒരാഴ്ചത്തെ സന്ദർശനത്തിനായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്നലെ ലക്ഷദ്വീപിലെത്തി. ദാമൻ ദിയുവിൽ നിന്ന് വ്യോമസേനാ വിമാനത്തിൽ ഉച്ചയ്ക്ക് രണ്ടിന് അഗത്തിയിലെത്തിയ പട്ടേലിനെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ജനപ്രതിനിധികൾ ചടങ്ങ് ബഹിഷ്കരിച്ചു. അഗത്തിയിൽ നിന്ന് ഹെലികോപ്ടറിൽ 2.30ന് അദ്ദേഹം കവരത്തിയിലെത്തി. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നതിനാൽ അവിടെയും വലിയ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു. ഇന്നലെ ഫയലുകളുടെ പരിശോധനയും ജില്ലാ ഭരണകൂടവുമായുള്ള ചർച്ചകളുമാണ് നടത്തിയത്. ഇന്ന് വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകളിലും യോഗങ്ങളിലും പങ്കെടുക്കും.
കറുപ്പണിഞ്ഞ്
ജനങ്ങൾ
അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ദ്വീപുവാസികൾ ഇന്നലെ കരിദിനം ആചരിച്ചു. വീട്ടിൽ കറുത്ത കൊടികൾ കെട്ടിയും കറുത്ത വസ്ത്രങ്ങളും മാസ്കും ബാഡ്ജും ധരിച്ചും പോസ്റ്ററുകൾ ഉയർത്തിയുമായിരുന്നു പ്രതിഷേധം. അഡ്മിനിസ്ട്രേറ്റർ എത്തിയ സ്ഥലങ്ങളിൽ ആളുകൾ കറുത്ത വസ്ത്രം ധരിച്ച് പുറത്തിറങ്ങി നിന്നു. എല്ലാ കേന്ദ്രങ്ങളിലും പൊലീസ് സുരക്ഷാവലയം തീർത്തിരുന്നു. അഗത്തിയിലും കവരത്തിയിലും വീടുകളിലെത്തിയ പൊലീസ് കറുത്ത കൊടികൾ അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജനം വഴങ്ങിയില്ല. തുടർന്ന് പേരുവിവരവും കൊടി കെട്ടിയതിന്റെ ദൃശ്യങ്ങളും ശേഖരിച്ചു.
അഡ്മിനിസ്ട്രേറ്റർ താമസിക്കുന്ന ബംഗ്ലാവിന് സമീപമുള്ള വീട്ടിൽ കവരത്തിയിലെ ജനപ്രതിനിധികൾ കറുത്ത കൊടികളും പോസ്റ്രറുകളും ഉയർത്തി പ്രതിഷേധം ആരംഭിച്ചെങ്കിലും പൊലീസെത്തി അഴിച്ചുമാറ്റി വീട്ടിലെ ഗേറ്റു പൂട്ടി. തുടർന്ന് ജനപ്രതിനിധികൾ വീടിന് മുകളിൽ കയറിനിന്ന് പ്രതിഷേധിച്ചു. ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ പൊലീസിന്റെയും സുരക്ഷാസേനയുടെയും നേതൃത്വത്തിൽ വലിയ സന്നാഹമാണ് കവരത്തിയിൽ ഒരുക്കിയിരിക്കുന്നത്. സിനിമാ പ്രവർത്തക അയിഷ സുൽത്താന കൊച്ചിയിൽ കരിദിനം ആചരിച്ചു. ലക്ഷദ്വീപിലെ ജനങ്ങൾ ഫാസിസം സഹിക്കില്ലെന്നും, ഏകാധിപത്യനയങ്ങൾക്കെതിരെ നിലകൊള്ളുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരത്തിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പിയിൽ വീണ്ടും രാജി. മിനിക്കോയി യൂണിറ്റ് പ്രസിഡന്റ് എച്ച്. മുഹമ്മദ് തിത്തിഗ്, സെക്രട്ടറി ഷൗക്കത്ത് കമ്പിലോജ്, ട്രഷറർ മുഹമ്മദ് കലീലുഗോത്തി എന്നിവരാണ് രാജി വച്ചത്.
കൊച്ചിയെ ഒഴിവാക്കി അഡ്മിനിസ്ട്രേറ്റർ; യു.ഡി.എഫ് സംഘം കാത്തുനിന്ന് മടങ്ങി
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കി ദാമൻ ദിയുവിൽ നിന്ന് വ്യോമസേനാ വിമാനത്തിൽ നേരിട്ട് കവരത്തിയിലിറങ്ങി. ദ്വീപിലെ വിവാദ പരിഷ്കാരങ്ങളിൽ പ്രതിഷേധമറിയിക്കാനും അവ പിൻവലിക്കണമെന്ന് ആവശ്യപ്പെടാനും എം.പിമാരുൾപ്പെടെ കോൺഗ്രസ് ജനപ്രതിനിധികൾ കാത്തുനിൽക്കെയാണ് യാത്രാപഥം മാറ്റിയത്.
ദാമൻ ദിയു അഡ്മിനിസ്ട്രേറ്ററായ പ്രഭുൽ പട്ടേലിന് ലക്ഷദ്വീപിന്റെ അധികച്ചുമതലയാണ്. കൊച്ചിയിലെത്തി നെടുമ്പാശേരിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ലക്ഷദ്വീപിലേക്ക് പോകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. അഡ്മിനിസ്ട്രേറ്ററെ നേരിൽക്കാണാൻ എം.പിമാരായ ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ, അൻവർ സാദത്ത് എം.എൽ.എ എന്നിവരും പ്രവർത്തകരും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയിരുന്നു. പ്രതിഷേധമുണ്ടാകുമെന്നറിഞ്ഞാണ് അഡ്മിനിസ്ട്രേറ്റർ വഴിമാറിയതെന്ന് എം.പിമാർ പറഞ്ഞു.
കരിനിയമങ്ങൾക്കെതിരെയും സന്ദർശനാനുമതി നിഷേധിക്കുന്നതിനെതിരെയും കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ് ജനപ്രതിനിധികൾ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ലക്ഷദ്വീപിൽ ലോക്ക്ഡൗൺ നീട്ടി
കൊച്ചി: ഭരണകൂടത്തിന്റെ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. 21 വരെ കർശന നിയന്ത്രണങ്ങൾ തുടരും. കവരത്തി, ബിത്ര, കിൽത്താൻ, മിനിക്കോയി ദ്വീപുകളിൽ സമ്പൂർണ അടച്ചുപൂട്ടലായിരിക്കും.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഉച്ചയ്ക്ക് ഒന്നു മുതൽ നാല് വരെ തുറക്കാം. ഹോട്ടലുകൾ രാവിലെ 7.30 മുതൽ 9.30 വരെയും ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്ന് വരെയും ആറ് മുതൽ ഒൻപത് വരെയും ഹോം ഡെലിവറി, പാഴ്സൽ എന്നിവയ്ക്കായി മാത്രം തുറക്കാം. മത്സ്യത്തൊഴിലാളികൾക്ക് മൂന്ന് മുതൽ അഞ്ച് വരെ മാത്രമാണ് വില്പനയ്ക്ക് അനുമതി. ബാക്കി ദ്വീപുകളിൽ വൈകിട്ട് 5 മുതൽ രാവിലെ 6 വരെയുള്ള രാത്രികാല കർഫ്യൂ നിലനിൽക്കും.
മുൻകൂർജാമ്യം തേടി അയിഷ സുൽത്താന
കൊച്ചി: കേന്ദ്രസർക്കാർ ലക്ഷദ്വീപ് നിവാസികൾക്കുനേരെ ബയോവെപ്പൺ (ജൈവായുധം) പ്രയോഗിച്ചെന്ന ചാനൽ ചർച്ചയിലെ വിവാദ പരാമർശത്തിന്റെ പേരിൽ കവരത്തി പൊലീസ് രാജ്യദ്റോഹക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർജാമ്യം തേടി ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താന ഹൈക്കോടതിയിൽ ഹർജി നൽകി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ ഭരണപരിഷ്കാരങ്ങളെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും കേന്ദ്രസർക്കാരിനെ നിന്ദിക്കാൻ ലക്ഷ്യമിട്ടില്ലെന്നും വ്യക്തമാക്കി പിന്നീട് മാപ്പും പറഞ്ഞിരുന്നു. എന്നിട്ടും കേസെടുത്തെന്ന് അയിഷ പറയുന്നു. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.
ലക്ഷദ്വീപ് വികസനത്തെ എതിർക്കുന്നത് കേരളത്തിലുള്ളവർ: അഡ്മിനിസ്ട്രേറ്റർ
കൊച്ചി: ലക്ഷദ്വീപിലെ വികസനപ്രവർത്തനങ്ങൾക്കെതിരെ കേരളത്തിൽ വ്യാപക പ്രചാരണം നടക്കുന്നതായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഒരു ഇംഗ്ളീഷ് വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.
കഴിഞ്ഞ 73 വർഷമായി ലക്ഷദ്വീപിൽ കാര്യമായ വികസനപ്രവർത്തനങ്ങൾ നടന്നിട്ടില്ല. ദ്വീപിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന വികസനപദ്ധതികൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ചുക്കാൻ പിടിക്കുന്നത് കേരളത്തിലുള്ളവരാണ്.
ടൂറിസം വികസനം വേഗത്തിലാക്കാനാണ് മദ്യം അനുവദിച്ചത്. അതിനെ വർഗീയമായി ചിത്രീകരിക്കേണ്ടതില്ല. അതിർത്തികൾ തുറക്കാൻ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് ലഭിച്ചപ്പോഴാണ് കൊവിഡ് ക്വാറന്റൈൻ മാനദണ്ഡങ്ങൾ പ്രകാരം ലക്ഷദ്വീപിലും ഇളവുകൾ നൽകിയത്.
ലക്ഷദ്വീപിലുള്ളളവർക്കും സമീപസംസ്ഥാനങ്ങളിലേക്ക് പോകാനും ദ്വീപിലേക്ക് മടങ്ങാനും ഇത് ആവശ്യമായിരുന്നു. ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ ചിലർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് തള്ളിയെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |