കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളെ ചൊല്ലി പ്രതിഷേധം മൂർച്ഛിക്കുന്നതിനിടെ ദ്വീപിൽ അവിശ്വസനീയമാം വിധം ബൃഹത്തായ വികസന പദ്ധതികൾ ആസൂത്രണം ചെയ്‌തതായി സൂചന. കേന്ദ്രസർക്കാരിന്റെ ഇൻവെസ്റ്റ് ഇന്ത്യ വെബ്സൈറ്റിൽ ലക്ഷദ്വീപിൽ 253 പദ്ധതികളിലായി ശതകോടികളുടെ നിക്ഷേപ സാദ്ധ്യത സംബന്ധിച്ച പരസ്യമാണുള്ളത്. ഇതിൽ രണ്ടെണ്ണം മാത്രമാണ് സ്വകാര്യ മേഖലയിൽ.
എല്ലാ ദ്വീപുകളിലും സ്ഥാപിക്കുന്ന സൗരോർജ പദ്ധതികളാണ് ഏറ്റവും വലുത്. പ്രധാനമന്ത്രി ആവാസ് യോജന പാർപ്പിട പദ്ധതി, കാറ്റിൽ നിന്നുള്ള വൈദ്യുതി പദ്ധതി, പ്രധാൻമന്ത്രി ഗ്രാമസഡക് യോജന റോഡ് പദ്ധതികൾ എന്നിവയാണ് മറ്റു പ്രധാന പദ്ധതികൾ. പാർപ്പിട, റോഡ് പദ്ധതികൾ 2025ൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ഇപ്പോൾ നടപ്പാക്കുന്ന കടലിനടിയിലൂടെയുള്ള 2000 കോടി രൂപയുടെ ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റി പദ്ധതിയും വെബ്സൈറ്റിൽ ഉണ്ട്. മിനിക്കോയ് ഫിഷിംഗ് ഹാർബർ, കവരത്തി കേന്ദ്രീയ വിദ്യാലയ കെട്ടിടനിർമ്മാണം, അഗത്തി എയർപോർട്ട് വികസനം തുടങ്ങിയ വൻപദ്ധതികൾക്കും നിക്ഷേപകരെ ക്ഷണിച്ചിട്ടുണ്ട്.
പ്രതിഷേധത്തിന് ചൂടേറും
ലക്ഷദ്വീപിലെ ഭൂമിയുടെ ഘടന പരിഗണിക്കാതെയുള്ള വികസനമാണ് അഡ്മിനിസ്‌ട്രേറ്റർ വിഭാവനം ചെയ്യുന്നതെന്ന വിമർശനത്തിനിടെ വൻകിട പദ്ധതികളുടെ വിവരങ്ങൾ പുറത്തു വരുന്നത് പ്രതിഷേധങ്ങൾക്ക് ശക്തി പകരും. ലക്ഷദ്വീപിനെ സ്വകാര്യ കുത്തകകൾക്ക് അടിയറ വയ്ക്കുന്നതും ലോലമായ പരിസ്ഥിതിയെ തകർക്കുന്നതുമാണ് പരിഷ്‌കാരങ്ങളെന്നും ആരോപണമുണ്ട്. ദ്വീപ് ഭരണകൂടത്തിന് ഏറ്റവും ചെലവ് സൃഷ്ടിക്കുന്നത് വൈദ്യുതി മേഖലയാണ്. അത് സ്വകാര്യവത്കരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് ഭരണകൂടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |