രാമനാട്ടുകര (കോഴിക്കോട് ): കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച 1.11 കോടിയുടെ 2.33 കിലോഗ്രാം സ്വർണം കൈപ്പറ്റാനെത്തിയ ക്വട്ടേഷൻ സംഘത്തിന്റെ ബൊലേറോ ജീപ്പ് സിമന്റ് ലോറിയുമായി കൂട്ടിയിടിച്ച് തകർന്ന് അഞ്ച് യുവാക്കൾ തത്ക്ഷണം മരിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെ ദേശീയപാതയിൽ രാമനാട്ടുകര പുളിഞ്ചോട്ടിലായിരുന്നു അപകടം. പാലക്കാട് ചെർപ്പുളശ്ശേരി വല്ലപ്പുഴ തെങ്ങുംവളപ്പ് കാവുംപുറം വീട്ടിൽ മുഹമ്മദ് ഷഹീർ (26), മുളയങ്കാവ് വടക്കേതിൽ വീട്ടിൽ നാസർ എന്ന സ്വർണട്ട (28), എലിയപ്പറ്റ കൂടാംകുളത്ത് താഹിർഷാ (23), എഴുവന്തല ചെമ്മൻകുഴി ഹുസൈനാർ എന്ന ഉടു, ചെമ്മൻകുഴി സുബൈർ എന്നിവരാണ് മരിച്ചത്. കൊടുംവളവിൽ അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ ലോറിയിൽ വന്നിടിക്കുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവറുടെ മൊഴി.
ജീപ്പിനൊപ്പം മറ്റു രണ്ട് വാഹനങ്ങളിലായി പത്ത് പേർ കൂടിയുണ്ടായിരുന്നു. ഇതിൽ ഒരു ഇന്നോവയിലുണ്ടായിരുന്ന ഏഴു പേർ കസ്റ്റഡിയിലായി. ഈ സംഘത്തിനു പുറമെ കൊടുവള്ളിയിൽ നിന്നുള്ള സംഘവും കരിപ്പൂരിലെത്തിയിരുന്നു.
കസ്റ്റംസ് പിടികൂടിയതിനാൽ വിമാനത്താവളത്തിൽ സ്വർണം സ്വീകരിക്കാനെത്തിയ സംഘത്തിന് കാരിയറായ മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീഖിനെ (23)കണ്ടെത്താനായില്ല. അതേസമയം അവിടെ കൊടുവള്ളി സംഘത്തെ കണ്ടതോടെ സ്വർണം തട്ടിയെടുക്കുകയോ കൈമാറുകയോ ചെയ്തിരിക്കാമെന്ന സംശയമായി. കൊടുവള്ളിസംഘം ഉടൻ വാഹനമെടുത്ത് പോയതോടെ സ്വർണം അവർ തട്ടിയെടുത്തെന്ന് തെറ്റിദ്ധരിച്ച് ഏറെ ദൂരം പിന്തുടർന്നു. സ്വർണം കസ്റ്റംസ് പിടിച്ചതായി അറിഞ്ഞതോടെ കൊടുവള്ളി സംഘത്തെ വിട്ട് അതിവേഗത്തിൽ തിരികെ പായുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
മരിച്ചവരും കസ്റ്റഡിയിലുള്ളവരും വിവിധ കേസുകളിൽ ഉൾപ്പെട്ടവരാണ്. പലയിടങ്ങളിലായി സി.സി ടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നുള്ള സൂചനകൾ വച്ചാണ് ഇന്നോവ കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തത്. മൂന്നാമത്തെ വാഹനത്തിലുണ്ടായിരുന്നവരെയും കാെടുവള്ളി സംഘത്തെയും കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്.
ഫോർച്യൂണറിൽ സഞ്ചരിച്ച ചരൽ ഫൈസലിന്റെ എസ്കോർട്ടായാണ് ചെർപ്പുളശേരിയിൽ നിന്നുള്ള 12 പേരടങ്ങുന്ന സംഘം ബൊലേറോയിലും ഇന്നോവയിലുമായി കോഴിക്കോട്ടേക്ക് തിരിച്ചത്. ഫൈസലിനെതിരെയും വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
സ്വർണം കടത്തുന്നവരെ കൊള്ളയടിക്കാനും എസ്കോർട്ട് പോകാനും ക്വട്ടേഷൻ ഏറ്റെടുക്കുന്നവരാണ് സംഘാംഗങ്ങളെന്ന് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതോടെ വ്യക്തമാവുകയായിരുന്നു. ഇവർക്ക് പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പ് തന്നെയുണ്ട്. കൊല്ലപ്പെട്ട താഹിർ, നാസർ എന്നിവർക്കെതിരെ ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |