തിരുവനന്തപുരം :ബംഗളുരുവിൽ നിന്ന നാട്ടിലേക്ക് വന്ന കുടുംബത്തിന് നേരെ ചെക്ക് പോസ്റ്റിൽ പൊലീസുകാരുടെ കൈയേറ്റമെന്ന് പരാതി. മലപ്പുറം കൊണ്ടോട്ടി സ്വദേശി സാലിഹിനും കുടുംബത്തിനുമാണ് പൊലീസിൽ നിന്ന് ക്രൂരമായ പെരുമാറ്റം നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസമാണ് ബംഗളുരുവിൽ നിന്ന് ഭാര്യയും സഹോദരിയും നാലുവയസുകാരനുമൊത്ത് സാലിഹ് നാട്ടിലേക്ക് തിരിച്ചത്. ഇ പാസും എടുത്തിരുന്നു. മലപ്പുറം ഡി.എം.ഒയുടെ കൊവിഡ് കൺട്രോൾ സെന്ററിൽ വിളിച്ചന്വേഷിച്ചപ്പോൾ ഇ പാസ് മതിയെന്നും നാട്ടിൽ വന്ന ശേഷം ആർടിപിസിആർ ചെയ്ക ശേഷം ഹോം ക്വാറന്റൈനിൽ ഇരുന്നാൽ മതിയെന്നുമായിരുന്നു നിർദ്ദേശിച്ചത്. ഇതനുസരിച്ചാണ് ഇവർ യാത്ര തിരിച്ചത്.
എന്നാൽ മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം ഇവരെ തടഞ്ഞ പൊലീസ് അപമര്യാദയായി പെരുമാറിയെന്നാണ് കുടുംബം പരാതിപ്പെടുന്നത്.
ഇ പാസ് ഉള്ള കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അതിന്റെ ആവശ്യമില്ലെന്നും ഹോം സ്റ്റേയിൽ താമസിച്ച് ക്വാറന്റൈൻ കഴിഞ്ഞ ശേഷം മാത്രമേ പോകാൻ കഴിയൂ എന്നുമാണ് പൊലീസ് പറഞ്ഞത്. ഇത് ചോദ്യം ചെയ്ത സാലിഹിനെ എസ്.ഐ കൈയേറ്റം ചെയ്യുകയും ചെയ്തു. സ്ത്രീകളുടെ മുന്നിൽ വച്ചായിരുന്നു സാലിഹിന് നേരെയുള്ള പൊലീസിന്റെ പെരുമാറ്റം.
മൊബൈലിന് റേഞ്ച് ഇല്ലാത്തിനാൽ ഇവർക്ക് മറ്റാരുമായും ബന്ധപ്പെടാനും കഴിഞ്ഞില്ലെന്ന് ഇവർ പറയുന്നു. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെട്ട ശേഷം മലപ്പുറം എസ്.പിയെ വിളിച്ച് പരാതിപ്പെട്ടതിന് ശേഷമാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാനായതെന്നും ഇവർ വിശദീകരിച്ചു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |