തിരുവനന്തപുരം: ഗ്രേസ് മാര്‍ക്കില്ലാതെ നടത്തിയ ഫലപ്രഖ്യാപനത്തില്‍ എസ് എസ് എൽ സി പരീക്ഷയിലെ റെക്കോഡ് വിജയം വിദ്യാഭ്യാസ വകുപ്പിനും വിദ്യാർത്ഥികൾക്കും നേട്ടമായി. കൊവിഡ് മൂലം കലാകായിക മത്സരങ്ങള്‍ അടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് ഗ്രേസ് മാര്‍ക്ക് വേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്‌തുളള ഹര്‍ജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
വിദ്യാര്‍ത്ഥിയുടെ മുന്‍വര്‍ഷത്തെ സംസ്ഥാനതല മത്സരങ്ങളിലെ പ്രകടത്തിന്‍റെ ശരാശരി നോക്കി ഗ്രേസ് മാര്‍ക്ക് നല്‍കാമെന്ന് എസ് സി ഇ ആര്‍ ടി ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. സ്‌കൗട്ട്, എന്‍ സി സി, എന്‍ എസ് എസ് എന്നിവയില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രേസ് മാര്‍ക്കുണ്ടായിരുന്നില്ല. പ്രളയ സമയത്തടക്കം കർമ്മനിരതരായി പ്രവർത്തിച്ച എൻ സി സി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കുന്ന നടപടിയിൽ ഇടപെടൽ ആവശ്യപ്പെട്ട ധാരാളം രക്ഷകർത്താക്കളും അദ്ധ്യാപകരുമാണ് കഴിഞ്ഞദിവസങ്ങളിൽ പത്രമാദ്ധ്യമങ്ങളുടെ അടക്കം ഓഫീസുകളിലെത്തിയത്. എന്നാൽ പരീക്ഷഫലം വന്നപ്പോൾ ഉദാരമായി മാർക്ക് നൽകി ആരേയും പിണക്കാൻ വിദ്യാഭ്യാസവകുപ്പ് തയ്യാറായില്ല.
എസ് എസ് എൽ സി പരീക്ഷയില്‍ ഇത്തവണ റെക്കോര്‍ഡ് വിജയമാണ് സംസ്ഥാനത്ത്. 4,19,651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 99.47 ശതമാനമാണ് വിജയം. വിജയശതമാനം 99 കടക്കുന്നത് ഇതാദ്യമാണ്. വിദ്യാര്‍ത്ഥികളുടെ വിജയം സന്തോഷം പകരുന്ന നേട്ടമെന്നാണ് വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |