ഇന്നലെ കർക്കടകംപിറന്നു. എനിക്കേറെ പ്രിയപ്പെട്ട പിറന്നാൾ മാസം. കർക്കടകത്തിലെ കാർത്തികയാണ് എന്റെ ജന്മനക്ഷത്രം. അതിനാൽ കർക്കടകത്തെ സ്നേഹത്തോടെ നോക്കിക്കാണുന്ന മനസാണെന്റേത്. കള്ളക്കർക്കടകം എന്നാണ് പറയാറുള്ളതെങ്കിലും എനിക്കിത് സ്നേഹമാസം തന്നെയാണ്, രാമായണമാസവും മായാമഴയുടെ മാസവും. മാത്രവുമല്ല കഴിഞ്ഞ കുറേ വർഷങ്ങളായി ഞാനിതിനെ ആയുർവേദത്തിന്റെയും ആയുസിന്റെയും മാസവുമായി കൂടി കാണുന്നുണ്ട്, അനുഷ്ഠിക്കുന്നുണ്ട്.
ആയുർവേദത്തിന്റെ ദൈവം ധന്വന്തരിയാണ്. എന്നാൽ ആധുനിക ആയുർവേദത്തിന്റെ ദൈവം മലയാളികൾക്ക് പത്മഭൂഷൺ ഡോ. പി.കെ. വാരിയരാണ്. അദ്ദേഹം വിട വാങ്ങിയത് കൃത്യം ഒരാഴ്ച മുമ്പ്. ജൂൺ 8-ന് നൂറാം പിറന്നാൾ പിന്നിട്ട് 32 ദിവസങ്ങളാവുമ്പോൾ ഇക്കഴിഞ്ഞ ജൂലായ് 10-നായിരുന്നു വൈദ്യകുലപതിയുടെ വേർപാട്. ആ ദുഃഖം ശമിക്കും മുമ്പ് വന്നെത്തുന്ന ആയുർവേദമാസമായ കർക്കടകത്തിന്റെ മുഖത്തുമുണ്ട് ഒരു ദുഃഖഛവി...!
ഒരിക്കലേ ഞാൻ പന്നിയമ്പള്ളി കൃഷ്ണൻകുട്ടിവാരിയർ എന്ന ആ മഹാവൈദ്യനെ കണ്ടിട്ടുള്ളൂ. പത്തുമുപ്പതു വർഷം മുമ്പുള്ള, വെയിൽ ചാഞ്ഞുതുടങ്ങിയ ഒരപരാഹ്നം. പാലക്കാട്ടു നിന്നു കോട്ടക്കലിൽ ബസിറങ്ങി ഒരു ഓട്ടോയിൽ ഞാൻ കൈലാസമന്ദിരത്തിലെത്തി. അദ്ദേഹം കത്തുകൾ വായിച്ച് മറുപടി തയ്യാറാക്കുന്ന തിരക്കിലായിരുന്നു. എങ്കിലും അകത്തേക്കു വിളിച്ച് മുന്നിലിരുത്തി. തിരക്കുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്നു ഞാൻ പറഞ്ഞപ്പോൾ, വീണ്ടും കത്തുകളിലേക്ക്. കാർഡുകളും ഇൻലന്റുകളും ഒക്കെയായി ഒരുപാടെണ്ണം. വേറെയും കത്തുകളുടെ കെട്ടുകൾ മേശപ്പുറത്തുണ്ട്... മറുപടി എഴുതുന്നതിനിടയിൽത്തന്നെ പറഞ്ഞു:
''ഇന്ത്യയിലങ്ങോളമിങ്ങോളം ആളുകൾ ആയുർവേദം ജീവിതചര്യയാക്കിത്തുടങ്ങിയിട്ടുണ്ട്. സംശയനിവൃത്തിക്കു പലേടത്തു നിന്നും ആളുകളയക്കുന്ന ഈ കത്തുകൾക്കെല്ലാം ഞാൻ കൃത്യമായി മറുപടി എഴുതും.""
അത്ഭുതത്തോടെ അന്ന് ഞാൻ ആ പുണ്യാത്മാവിന്റെ വാക്കുകൾ കേട്ടുകൊണ്ട് മുന്നിലേറെ നേരമിരുന്നത് ഇപ്പോൾ വല്ലാത്തൊരു ആത്മഹർഷത്തോടെ ഓർക്കുന്നു. കോട്ടക്കൽകാരുടെ, എന്റേയും, പ്രിയപ്പെട്ട 'കുട്ടിമാന് " സ്നേഹപ്രണാമം.
രണ്ട്
ആയുർവേദം കൊച്ചുന്നാളിലേ കേട്ടറിവുള്ള ജീവിതചര്യയാണ്. വയനാട്ടിലെ കുട്ടിക്കാലത്ത് അച്ഛൻ പരിചയപ്പെടുത്തിയ ആദിവാസി നാട്ടുവൈദ്യം തൊട്ട് അമ്മവീടുവഴി അടുത്തറിഞ്ഞ അഷ്ടവൈദ്യപാരമ്പര്യം വരെ ഹൃദയത്തിലുണ്ട്. അമ്മയുടെ അമ്മായി ഉമാദേവിയുടെ അനുജനാണ് കഴിഞ്ഞവർഷം വിട്ടുപിരിഞ്ഞ തൈക്കാട്ടുശ്ശേരി ഇ.ടി. നാരായണൻ മൂസ് എന്ന ആയുർവേദ ആചാര്യൻ. അഷ്ടവൈദ്യന്മാരിൽ പ്രമാണിയായ നീലകണ്ഠൻമൂസിന്റെ ഏകമകൻ. വൈദ്യരത്നം ഔഷധശാലയ്ക്ക് ആധുനിക മുഖമണച്ച കർമ്മയോഗി. ബാല്യം തൊട്ടേ കേട്ടറിയുന്നതാണ് ആ നാമം. അടുത്തറിയുന്നത് വളരെ പിന്നീടാണ്. അദ്ദേഹത്തിന്റെ മൂത്ത മകൻ ഡോ. നീലകണ്ഠൻ മൂസ് എന്ന ഉണ്ണിയേട്ടനും ഉമാദേവിയമ്മായിയുടെ മകൻ പടിഞ്ഞാറേതടത്തിൽ മനയിലെ സതീശേട്ടനും ഒക്കെയായുള്ള അടുത്ത സൗഹൃദത്താൽ തൈക്കാട്ടുശേരി വൈദ്യരത്നവും കോട്ടക്കൽ പോലെ എന്റെ ആയുർവേദവഴികളിൽ പ്രിയങ്കരമായിത്തീർന്നു. ഞാനറിയുന്ന ഏറെ ബന്ധുജനങ്ങൾ ആയുർവേദ ഡോക്ടർമാരാണ്. ഇപ്പോഴിതാ, അനിയന്റെ മകൾ നേഹയും അഷ്ടാംഗഹൃദയവും ചരകസംഹിതയുമൊക്കെ പഠിച്ചു തുടങ്ങുന്നു.
മൂന്ന്
1999 ജൂലായ് 31-ന്, അതുമൊരു കർക്കടകത്തിൽ, സൂര്യ ടി.വിയുടെ പ്രഭാതപരിപാടിയായ 'പൊൻപുലരി" എന്റെ നേതൃത്വത്തിലുള്ള 'പനോരമ" നിർമ്മിച്ചവതരിപ്പിച്ച് തുടങ്ങുമ്പോൾ, വൈവിദ്ധ്യമുള്ള നിരവധി ഖണ്ഡങ്ങൾക്കിടയിൽ തിളങ്ങിനിൽക്കുന്ന ഒന്നായിരുന്നു ആയുർവേദസംബന്ധിയായ 'ജീവനം." ചുറുചുറുക്കുള്ള ഒരു യുവആയുർവേദ സംരംഭകനായി തൊണ്ണൂറുകളുടെ ആദ്യം ഞാൻ പരിചയപ്പെട്ട ഡോ. ജെ. ഹരീന്ദ്രൻനായരെയായിരുന്നു 'ജീവന"ത്തിന്റെ അവതാരകനായി നിശ്ചയിച്ചത്... കോട്ടക്കലിൽ ഡോ. പി.കെ. വാരിയർ കത്തുകൾ വായിച്ച് മറുപടിയെഴുതിക്കൊണ്ടിരുന്ന ആ അപരാഹ്നത്തിന്റെ ഓർമ്മയിൽ ഞാനും സുഹൃത്തായ വട്ടപ്പാറ രാമചന്ദ്രനും ആയുർവേദസംശയങ്ങൾ ചോദിച്ച് ഓരോ കത്തുകളെഴുതി. ഡോ. ഹരീന്ദ്രൻനായർ അവയ്ക്ക് വിശദമായ മറുപടി പറഞ്ഞുകൊണ്ടായിരുന്നു 'ജീവന" ത്തിന്റെ തുടക്കം. എന്നാൽ തൊട്ടടുത്ത ആഴ്ച മുതൽ, പനോരമയുടെ തപാലിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും വന്നെത്തിയ നൂറ് കണക്കിന് കത്തുകൾക്ക് മുഴുവൻ മറുപടി പറയാൻ സമയം കിട്ടാതെ ഡോക്ടർ വിഷമിച്ചു. ആഴ്ചയിൽ ഒന്നു മാത്രമായിരുന്ന 'ജീവനം". രണ്ടായി വർദ്ധിപ്പിച്ചിട്ടും കത്തുകൾ ബാക്കി...! മൂന്നര വർഷത്തോളം ആ ആയുർവേദ ടെലിവിഷൻ പരിപാടി സൂര്യയിൽ പ്രശസ്തമായി നീണ്ടു...
ആയുർവേദത്തിന്റെ വൈശിഷ്ട്യം ഇന്നും ലോകത്തിനു മുന്നിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർ ഹരീന്ദ്രൻനായരെ രാഷ്ട്രം 2012-ൽ പത്മശ്രീ നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ പങ്കജകസ്തൂരി ഗ്രൂപ്പും തിരുവനന്തപുരത്ത് കാട്ടാക്കടയിലെ പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽകോളേജുമൊക്കെ ഏറെ പ്രശസ്തം.
നാല്
കർക്കടകത്തെക്കുറിച്ച് എം.ടി. വാസുദേവൻനായരുടെ 'കർക്കടകം" എന്ന പേരിൽത്തന്നെയുള്ള ഒരു പഴയ ഇഷ്ടകഥയുണ്ട്. മഴയേയും പ്രകൃതിയേയും ദാരിദ്ര്യത്തേയും ഒക്കെ സ്കൂൾകുട്ടിയായ ഉണ്ണിയുടെ കാഴ്ചകളിലൂടെ ആവിഷ്കരിച്ച, ആത്മാംശം നിറഞ്ഞ ഒരു എം.ടി. കഥ. മുപ്പത് വർഷത്തിനുശേഷം, 1989ൽ 'കർക്കടകം" എന്ന പേരിൽതന്നെ കലാകൗമുദിയിൽ ഞാനെഴുതിയ കഥയിൽ, നഗരവാസിയെങ്കിലും അച്ചമ്മയുടെ ഗ്രാമത്തിലേക്ക് കർക്കടകത്തിൽ യാത്ര പോകാൻ തീവ്രമായാഗ്രഹിക്കുന്ന പ്രവീണയെയും അവളെ തടയുന്ന വീട്ടുകാരെയുമാണ് വരച്ചിട്ടത്. ഉത്തര മലബാറിലെ ഗ്രാമത്തിൽ കർക്കടകത്തിൽ വീടുവീടാന്തരം തിന്മയകറ്റാൻ മണികിലുക്കി കയറിയിറങ്ങുന്ന കർക്കടോതി എന്ന കുഞ്ഞിത്തെയ്യത്തെക്കുറിച്ചുള്ള പ്രവീണയുടെ ഓർമ്മകൾ എന്റേതുകൂടിയാണ്. ഉവ്വ്, കർക്കടകം ഓർമകളുടേയും പ്രാർത്ഥനകളുടേയും മാസം തന്നെയാണ്, ഒപ്പം മഴത്തണുപ്പിന്റേയും ആയുർവേദത്തിന്റേയും.
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |