SignIn
Kerala Kaumudi Online
Thursday, 28 March 2024 11.05 PM IST

ശബരിമല മേൽശാന്തി നിയമനം: ശിവഗിരി മഠം സർട്ടിഫിക്കറ്റിനെയും അവഹേളിച്ച് ദേവസ്വം ബോർഡ്

sabarimala

കൊച്ചി: ഭരണഘടനാ വിരുദ്ധമായ ജാതിവ്യവസ്ഥകൾ എഴുതിച്ചേർത്ത് ശബരിമല മേൽശാന്തി നിയമനം നടത്തുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്, പരിപാവനമായ ശിവഗിരി മഠത്തിന്റെ സർട്ടിഫിക്കറ്റിനെയും അവഹേളിച്ചു. ബ്രാഹ്മണനല്ലെന്ന പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരസ്കരിക്കുന്ന അപേക്ഷകളിൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പരിചയ സർട്ടിഫിക്കറ്റ് നൽകിയ ടി.എൽ.സിജിത്തിന്റേതുമുണ്ട്.

ശ്രീനാരായണ ഗുരുദേവൻ ദീപപ്രതിഷ്ഠ നിർവഹിച്ച ശിവഗിരിമഠത്തിനു കീഴിലെ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ മേൽശാന്തിയാണ് ഇദ്ദേഹം. ശാന്തി നിയമനങ്ങൾക്ക് പരിചയപത്രം നൽകാൻ ദേവസ്വം ബോർഡ് അംഗീകരിച്ച സ്ഥാപനം കൂടിയാണ് ശിവഗിരിമഠം. സിജിത്ത് ഉൾപ്പടെ ഏഴ് അബ്രാഹ്മണരാണ് ശബരിമല, മാളികപ്പുറം മേൽശാന്തി തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.

തിരുവിതാംകൂർ ദേവസ്വം ബോർഡും എതിർകക്ഷിയായ കേസിൽ ശാന്തി നിയമനത്തിൽ ജാതിവിവേചനം പാടില്ലെന്ന് 2002ൽ സുപ്രീംകോടതി വിധിയുണ്ട്. അന്ന് ജാതിവിവേചനത്തിനെതിരെ സുപ്രീംകോടതിയിൽ വാദിച്ച ദേവസ്വം ബോർഡാണ് ഇപ്പോൾ കടകവിരുദ്ധമായ നിലപാടെടുക്കുന്നത്. ദേവസ്വങ്ങളിലെ നിയമനങ്ങളിൽ ജാതിപരിഗണന പാടില്ലെന്ന് കേരള സർക്കാരും 2014ൽ ഉത്തരവിറക്കിയിട്ടുണ്ട്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന നിയമനങ്ങളിൽ ജാതി ഒരു വ്യവസ്ഥയല്ല. എന്നിട്ടും ഒരു വർഷത്തെ താത്കാലിക നിയമനമെന്ന പേരിൽ ഈ സമ്പ്രദായം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു.

ഇതേ വിഷയത്തിൽ 2017ൽ കോട്ടയം പള്ളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേൽശാന്തി വിഷ്ണുനാരായണൻ നൽകിയ കേസിൽ മലയാള ബ്രാഹ്മണൻ ജാതിയല്ല, വർഗമാണെന്ന വിചിത്രമായ വാദമാണ് ദേവസ്വം ബോർഡ് ഉയർത്തിയത്. മലയാള ബ്രാഹ്മണനെന്ന പേരിൽ സർക്കാർ അംഗീകൃതമായ ജാതിവിഭാഗവും കേരളത്തിലില്ല. ദേവസ്വം ബോർഡിന്റെ അനാചാരത്തിന് ഇടതു സർക്കാരും മൗനാനുവാദം നൽകുകയാണ്.

കേരളത്തിന്

അപമാനം

വിദ്യ പഠിച്ചവനെ അംഗീകരിക്കണം. ദേവസ്വം ബോർഡ് നിലപാട് സാക്ഷര കേരളത്തിന് അപമാനമാണ്. ഗുരുദേവന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ജനസമൂഹത്തിന് ഇതംഗീകരിക്കാനാവില്ല.

-സ്വാമി സാന്ദ്രാനന്ദ

ജനറൽ സെക്രട്ടറി

ശിവഗിരി ധർമ്മസംഘം ട്രസ്റ്റ്

നിയമവശങ്ങൾ

പരിശോധിക്കും

ഹൈക്കോടതി അംഗീകരിച്ച മാനദണ്ഡമനുസരിച്ചുള്ള നിയമനരീതിയാണ് വർഷങ്ങളായി നടക്കുന്നത്. നിയമപരമായ എല്ലാ വശങ്ങളും പരിഗണിച്ച് വിവിധ തലങ്ങളിൽ ചർച്ച നടത്തി ബോർഡ് ഉചിതമായ തീരുമാനമെടുക്കും.

-എൻ.വാസു, പ്രസിഡന്റ്

തിരുവിതാംകൂർ ദേവസ്വം ബോർഡ്

സർക്കാർ

ഇടപെടണം

യോഗ്യരായ അനവധി പേരെ പുറത്തു നിറുത്തിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ അന്യായം തുടരുന്നത്. ഇതവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.

-വൈക്കം ബെന്നി ശാന്തി,

പ്രസിഡന്റ്,

ശ്രീനാരായണ വൈദിക യോഗം

അബ്രാഹ്മണ

അപേക്ഷകർ

സി.വി.വിഷ്ണുനാരായണൻ, ടി.എൽ.സിജിത്ത്, പി.ആർ.വിജീഷ്, എം.വിജു, സി.എ.ഷാജിമോൻ, എം.ആർ.രജീഷ് കുമാർ, എം.എം.രജീഷ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALASANTHY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.