ലോകസഞ്ചാരി എന്നറിയപ്പെടുന്ന മലയാളിയായ സന്തോഷ് ജോർജ് കുളങ്ങര ബഹിരാകാശത്ത് വിനോദസഞ്ചാരത്തിന് തയ്യാറെടുക്കുമ്പോൾ അഭിമാനിക്കുന്നത് കേരളം മാത്രമല്ല, ലോകത്തിന്റെ ഓരോ കോണിലുള്ള മലയാളിയുമാണ്. ആ യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ വഴി വച്ചത് ബ്രിട്ടനിലെ ഒരു പത്രത്തിൽ 2005ൽ വന്ന ബഹിരാകാശ ടൂറിസ്റ്റുകളെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യവും. ആ പരസ്യത്തിന്റെ പിന്നാലെയുള്ള യാത്രയാണ്ഇന്ന് അദ്ദേഹത്തെ ബഹിരാകാശ ടൂറിസ്റ്റുകളിലൊരാളാക്കി മാറ്റിയിരിക്കുന്നത്. ഏതാണ്ട് ഒരു വർഷത്തിനുള്ളിൽ ആ യാത്ര സഫലമാകും.
ആ പരസ്യം ഒരു തുടക്കമായി
ബ്രിട്ടനിലെ ഒരു ട്രെയിൻ യാത്രയ്ക്കിടെയാണ് പരസ്യം ശ്രദ്ധിച്ചത്. റിച്ചാർഡ് ബ്രാൻസൻ ചെയർമാനായുള്ള വെർജിൻ ഗലാക്ടിക് ഒരു ബഹിരാകാശ വിനോദയാത്ര (സ്പേസ് ടൂറിസം) സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. പരസ്യം കണ്ടപ്പോൾ മനസ് വല്ലാതെ കൊതിച്ചു. 24 വർഷത്തിനിടെ 130 രാജ്യങ്ങൾ സന്ദർശിച്ചു, പല നാട്, പല ദേശക്കാർ. ഇനി ബഹിരാകാശം കൂടി ഒന്ന് സന്ദർശിക്കാം. മാത്രമല്ല, സായിപ്പ് ഇങ്ങനെയൊരു പ്രൊജക്ട് കൊണ്ടുവരുന്നുണ്ടെങ്കിൽ അതിന്റെ ആദ്യത്തെ ബാച്ചിൽ എന്തുകൊണ്ട് ഇന്ത്യക്കാരനായ ഒരാൾക്ക് അംഗമായിക്കൂടായെന്ന് ഞാൻ ചിന്തിച്ചു. മറ്റുള്ള ഇന്ത്യക്കാർ ആരും തന്നെ ഈ ബഹിരാകാശ വിനോദയാത്രയെ കുറിച്ച് അറിഞ്ഞിട്ടും അതേക്കുറിച്ച് ഒന്ന് ചിന്തിക്കുക പോലും ചെയ്തില്ലെന്നതാണ് വാസ്തവം. പിന്നീട് പരസ്യത്തിൽ കണ്ട ഇ- മെയിൽ വിലാസത്തിലേക്ക് ഒരു മെയിൽ അയച്ചു. കേരളത്തിൽ പ്രവർത്തിക്കുന്ന 'സഫാരി" ടെലിവിഷൻ ചാനലിൽ ട്രാവൽ വീഡിയോകൾ ചെയ്യുന്ന ആളാണ് താനെന്നും ഇതുവരെ സന്ദർശിച്ച രാജ്യങ്ങളുടെ വിവരങ്ങളും അടക്കം അപേക്ഷയിൽ സൂചിപ്പിച്ചിരുന്നു. സ്പേസ് യാത്രയുടെ അനുഭവം കൂടി പ്രേക്ഷകരുമായി പങ്കുവച്ചാൽ കൊള്ളാമെന്നുണ്ടെന്നും അതിനാൽ ഈ യാത്രയുടെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്നും വ്യക്തമാക്കി. പിന്നീട് അവർ എന്നെ ബന്ധപ്പെട്ടു. തുടർന്ന് ടെലിഫോൺ വഴി അഭിമുഖവും മറ്റും നടത്തി. ഇതിന്റെ തുടർപ്രവർത്തനങ്ങൾക്കായി മാസങ്ങളോളം ചെലവിട്ടു, യാത്രയുടെ അന്തിമ കരാറാക്കി. കേന്ദ്രസർക്കാരിന്റെ അനുമതി ഉൾപ്പെടെയുള്ള സാങ്കേതികവും നിയമപരവുമായ നടപടിക്രമങ്ങൾ (ആർ.ബി.ഐയുടേത് അടക്കം) പൂർത്തിയാക്കുന്നതിനും മറ്റും സുദീർഘമായ നടപടികളാണ് ഉണ്ടായിരുന്നത്. അങ്ങനെ 2007 മാർച്ചിൽ സ്പേസ് യാത്രയുടെ സംഘത്തിൽ ഞാനും ഭാഗമായി.
വെല്ലുവിളികൾ നിറഞ്ഞ പരിശീലനം
സ്പേസ് യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം പിന്നീട് പരിശീലനത്തിന്റെ നാളുകളായിരുന്നു. പോകുന്നത് സ്പേസിലേക്ക് ആയതിനാൽ തന്നെ വിമാനയാത്ര പോലെ അല്ലല്ലോ. തയ്യാറെടുപ്പുകൾ ആവശ്യമാണ്. അതിൽ ഏറ്റവും പ്രധാനമായത് ഗ്രാവിറ്റി ടോളറൻസ് അഥവാ ജി ടോളറൻസ് ആയിരുന്നു. അതായത് ശരീരഭാരം എട്ട് മടങ്ങെങ്കിലും ഉയർന്നതായി തോന്നുന്ന അവസ്ഥ. അത് കഠിനമായ സാഹചര്യമായിരുന്നു. മറ്റൊന്ന് സീറോ ഗ്രാവിറ്റി ആയിരുന്നു. ജി ടോളറൻസുമായി താരതമ്യം ചെയ്താൽ സീറോ ഗ്രാവിറ്റി പരിശീലനം അത്ര കഠിനമല്ല. ബഹിരാകാശത്ത് ആയതിനാൽ തന്നെ ഭാരം അനുഭവപ്പെടില്ല. പിന്നീട് ഭൂമിയിലേക്ക് പ്രവേശിക്കുമ്പോൾ നേരിയ തോതിൽ അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്യും. ഞാനടക്കമുള്ള എല്ലാ യാത്രക്കാരും നിശ്ചിത ശരീരഭാരം നിലനിറുത്തണം. എനിക്ക് നിശ്ചിത പരിധിയെക്കാളും ഭാരം അൽപം കൂടിയതിനാൽ ഒരു ട്രെയിനറുടെ സഹായം തേടേണ്ടി വന്നു. ഇതിനൊപ്പം പതിവായി ശ്വസന വ്യായാമങ്ങളും പരിശോധനകളും നടത്തുകയും ചെയ്തു. വർഷത്തിൽ ഒന്നോ രണ്ടോ തവണ അമേരിക്കയിൽ ഒത്തുചേർന്ന് ഇതിന്റെ പ്രോസസുകൾ ചെയ്തുവരുന്നുണ്ട്.
ആവേശമല്ല, കാത്തിരിപ്പാണ്
ബഹിരാകാശ ടൂറിസം പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിലുള്ള ആവേശം പ്രകടിപ്പിക്കുന്ന ഘട്ടമൊക്കെ കഴിഞ്ഞു. ഇപ്പോൾ അത് യാഥാർത്ഥ്യമാകാനുള്ള കാത്തിരിപ്പിലാണ്. 2010ൽ യാത്ര സാദ്ധ്യമാകുമെന്നാണ് ആദ്യം കരുതിയിരുന്നത്. അതനുസരിച്ചാണ് സീറോ ഗ്രാവിറ്റി പരിശീലനം അടക്കം പൂർത്തിയാക്കിയത്. എന്നാൽ അതിനിടെ ചില പ്രശ്നങ്ങളുണ്ടായി. പരീക്ഷണത്തിനിടെ ഫ്ലൈറ്റുകൾ തകർന്നു, പൈലറ്റുമാർ മരിച്ചു. അങ്ങനെ വന്നപ്പോൾ കൂടുതൽ സുരക്ഷ ഉറപ്പാക്കേണ്ടിവന്നു. ഇതിനായുള്ള അനുമതികളും മറ്റും കിട്ടാൻ ഏറെ ശ്രമിക്കേണ്ടിവന്നു. കൂടാതെ ഫണ്ടിംഗും. യാത്രക്കാരിൽ ചിലർ പിന്നീട് പിന്മാറിയതും തിരിച്ചടിയായി. കൊവിഡ് വ്യാപിച്ചില്ലായിരുന്നെങ്കിൽ ആറ് മാസം മുമ്പ് യാത്ര നടക്കേണ്ടതായിരുന്നു.
ആദ്യ ടൂറിസം പ്രൊജക്ട്
ബഹിരാകാശത്തേക്കുള്ള ആദ്യ ടൂറിസം പ്രൊജക്ട് റിച്ചാർഡ് ബ്രാൻസന്റേതാണ്. പല ബാച്ചുകളായാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഓരോ യാത്രയിലും നാല് പേരാണ് ഉണ്ടാവുക. ഇതിൽ എത്രാമത്തെ ബാച്ചിലാണ് ഞാൻ ഉൾപ്പെടുന്നത് എന്നത് കമ്പനി തീരുമാനിച്ചിട്ടണ്ട്. ഇപ്പോൾ അത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ല. ഒരു വർഷത്തിനുള്ളിൽ തന്നെ ഉണ്ടാവും. ലൈസൻസ് കൂടി ലഭിച്ചുകഴിഞ്ഞാൽ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കും. എത്രയും വേഗം പ്രൊജക്ട് യാഥാർത്ഥ്യമാക്കുക എന്നതാണ് അവരുടെയും ലക്ഷ്യം.
കാമറ എനിക്കൊപ്പം, കമന്ററി പിന്നീട്
എന്റെ സന്തത സഹചാരിയാണ് കാമറ. അത് യാത്രയിലും ഒപ്പമുണ്ടാകും. കാമറ ഉണ്ടെങ്കിലും ഇല്ലെങ്കിലും യാത്രയുടെ മുഴുവൻ ദൃശ്യങ്ങളും പകർത്തുന്ന ഏഴോളം കാമറകൾ സ്പേസ് ക്രാഫ്റ്റിലുണ്ടാകും. ഉള്ളിലെയും പുറത്തെയും ദൃശ്യങ്ങൾ തത്സമയം ലഭിക്കുകയും ചെയ്യും. സ്പേസ് യാത്ര എന്നതിനെക്കാളുപരി യാത്രയ്ക്കായുള്ള ഒരുക്കങ്ങൾ മുതൽ അവസാനിക്കുന്നത് വരെയുള്ള ഘട്ടങ്ങൾ അനുഭവിച്ചാൽ മാത്രമെ അത് കാണുന്ന ഒരാൾക്ക് മനസിലാക്കി കൊടുക്കാനാവൂ. സ്പേസ് ക്രാഫ്റ്റിനുള്ളിൽ ഇരിക്കുന്ന ദൃശ്യങ്ങൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ട്. പക്ഷേ, അതിനും അപ്പുറത്ത് കുറെ കാര്യങ്ങളുണ്ട്. സീറോ ഗ്രാവിറ്റി, ജി ടോളറൻസ് എന്നിവയെല്ലാം എന്താണെന്നത് അടക്കമുള്ള കാര്യങ്ങൾ ഷൂട്ട് ചെയ്ത് 'സഞ്ചാര"ത്തിലൂടെ സംപ്രേഷണം ചെയ്തിരുന്നു. അമേരിക്കയിലെ സ്പേസ് കേന്ദ്രത്തിൽ ഇതിന്റെ ഭാഗമായി നടന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നതും പിന്നീട് പ്രേക്ഷകർക്കായി കാണിക്കാനാണ് ആലോചിക്കുന്നത്. കമന്ററികളെല്ലാം യാത്രയ്ക്കിടെ ഉണ്ടാക്കുന്നതല്ല. സ്റ്റുഡിയോയിൽ ഇരുന്ന് ചെയ്യുന്നതാണ്. അത്തരമൊരു കമന്ററി യാത്രയ്ക്ക് ശേഷം പ്രതീക്ഷിക്കാം. ഞാൻ നടത്തുന്ന ഒരു യാത്രയും എനിക്ക് വേണ്ടിയല്ല. ലോകത്തെങ്ങുമുള്ള എന്റെ പ്രേക്ഷകർക്കും ഇനി കാണാനിരിക്കുന്നവർക്കും ഈ യാത്രയുടെ അനുഭവം പങ്കുവയ്ക്കുക എന്നതാണ് ലക്ഷ്യം. സ്പേസിലേക്കുള്ള ഈ യാത്രയും അങ്ങനെ തന്നെയാണ്. കാമറയിൽ പകർത്താൻ പറ്റിയില്ലെങ്കിൽ ഒരു യാത്രയ്ക്കും ഞാൻ പോകുമായിരുന്നില്ല. ബഹിരാകാശവും അവിടേക്കുമുള്ള യാത്രയും എന്താണെന്ന് മലയാളികൾക്ക് ഇപ്പോഴും അത്ഭുതമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് അന്യഭൂഖണ്ഡങ്ങൾ തേടി യാത്ര ചെയ്തതു പോലെയാണിത്. അന്യഭൂഖണ്ഡങ്ങൾ തേടി പോയവരെ, പുറത്ത് പോകണ്ട എന്ന് ആഗ്രഹിച്ച് വീട്ടിലിരിക്കുന്നവർ പരിഹസിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടുണ്ടാവാം. പക്ഷേ, അവരല്ലേ പോയി പുതിയ ഭൂഖണ്ഡങ്ങൾ കണ്ടെത്തുകയും പുതിയ രാജ്യങ്ങൾ സ്ഥാപിക്കുകയും ചെയ്തത്. ഇനിയുള്ള യാത്രകളെല്ലാം ഭൂമി വിട്ടിട്ടുള്ളതായിരിക്കും.
യാത്രകൾ ഒരുതരത്തിൽ ടെൻഷനാണ്
കൊവിഡെന്ന മഹാമാരി മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസം സൃഷ്ടിച്ചിട്ടുണ്ട്. 24 വർഷത്തിനിടെ 130 രാജ്യങ്ങൾ ഞാൻ സന്ദർശിച്ചു. ലോകം മുഴുവൻ കണ്ടുകഴിഞ്ഞു. ഇനി എന്താണ് കാണാനുള്ളത്. അതായിരിക്കും സ്പേസ്. അപ്രധാനമായ ചെറിയ ചെറിയ രാജ്യങ്ങളിൽ മാത്രമാണ് ഇനി പോകാനുള്ളത്. അവയെല്ലാം തന്നെ മറ്റ് രാജ്യങ്ങളെ പോലെ തന്നെയായിരിക്കും. ആന്ധ്രാപ്രദേശ് കണ്ടുകഴിഞ്ഞ ഒരാൾക്ക് അതിനോട് ചേർന്നുകിടക്കുന്ന തെലങ്കാന അതുപോലെയാണെന്ന് മനസിലാകും. അത്രയ്ക്ക് ചെറിയ വ്യത്യാസങ്ങൾ മാത്രമേ കാണൂ. മെക്സിക്കോ എന്ന് നിങ്ങൾ പറഞ്ഞാൽ അവിടത്തെ ഓരോ മുക്കും മൂലയും എന്റെ മനസിൽ ഓടിയെത്തും. അമേരിക്കയിൽ 20 തവണയും റഷ്യയിൽ എട്ട് തവണയും ചൈനയിൽ 15 തവണയും പോയ ആളാണ് ഞാൻ. ഇനി പോയാൽ രാജ്യങ്ങളുടെ എണ്ണം കൂട്ടാൻ വേണ്ടി പോകാമെന്നേയുള്ളൂ. വെറുമൊരു സമയം കൊല്ലി യാത്ര മാത്രമായിരിക്കും അത്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ പലതവണ പോയിട്ടുണ്ട്. വടക്ക് കിഴക്ക് മാത്രമാണ് ഇനി പോകാനുള്ളത്. വാസ്തവത്തിൽ യാത്ര അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു എന്നുകരുതുന്ന ആളാണ് ഞാൻ. കൊവിഡായതിനാൽ ഇപ്പോൾ ഒരു റിലാക്സേഷനൊക്കെയുണ്ട്. യാത്ര ചെയ്യാതിരിക്കുമ്പോൾ കൂട്ടിലടയ്ക്കപ്പെട്ടു എന്ന തോന്നലൊന്നുമില്ല. എന്നും വിമാനം പറത്തുന്ന പൈലറ്റിന് ഒരു മാസം അവധി കിട്ടിയതുപോലെയാണ് എനിക്ക് ഈ കൊവിഡ് കാലം. ഞാൻ ചെയ്യുന്നത് ഒരു ജോലിയാണ്. സ്ഥിരമായി ചെയ്യുന്ന ഈ ജോലിയിൽ പിന്നീട് കൗതുകങ്ങൾ ഇല്ലാതാവും. സത്യം പറഞ്ഞാൽ യാത്ര ചെയ്യുന്നത് വലിയ ടെൻഷനാണ്. എല്ലാ മാസവും യാത്ര ചെയ്യുമ്പോൾ അതിന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കണം. യാത്ര മാത്രമല്ല പ്രധാനം. മാസത്തിൽ അഞ്ച് ദിവസം മാത്രമാണ് യാത്ര ചെയ്യുന്നത്. ബാക്കി 25 ദിവസവും എന്റെ ബിസിനസും കാര്യങ്ങളും നോക്കണം. ഇതിനൊപ്പമാണ് ചാനലിന്റെ മുന്നോട്ടുള്ള പോക്ക്. ചാനലിലെ അഞ്ച് പരിപാടികൾ ഞാൻ തന്നെയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ആർക്കും ചിന്തിക്കാൻ കഴിയാത്തത്ര തിരക്ക് എനിക്കുണ്ട്.
ട്രോളന്മാരോട് ഇഷ്ടം
ട്രോൾ ചെയ്യുന്നവരെ ഞാൻ അത്രയേറെ ഇഷ്ടപ്പെടുന്നു. അവരുടെ ക്രിയേറ്റിവിറ്റി അപാരമാണ്. എന്തിലും ഒരു നർമ്മം കണ്ടെത്താൻ കഴിയുന്നു എന്നത് വലിയ കാര്യമാണ്. ട്രോൾ ചെയ്യുന്ന മലയാളിയുടെ നർമ്മബോധം ഏറെ ആകർഷിച്ചിട്ടുണ്ട്. അവർക്ക് എന്നെ ഇഷ്ടമുള്ളത് കൊണ്ടുകൂടിയാണല്ലോ അവർ ട്രോളുകളിൽ എന്നെ ഉൾപ്പെടുത്തുന്നത്. അത് ഒരുപക്ഷേ എനിക്ക് കിട്ടുന്ന അംഗീകാരവും സ്വീകാര്യതയുമാണ്. അതിനെ ഞാൻ പോസിറ്റീവായാണ് കാണുന്നത്.
വെർജിൻ ഗലാക്ടിക
അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ടൂറിസം കമ്പനിയാണ് വെർജിൻ ഗലാക്ടിക്. മികച്ച വിനോദസഞ്ചാരികളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. റിച്ചാർഡ് ബ്രാൻസനാണ് കമ്പനിയുടെ സ്ഥാപകൻ. അടുത്തിടെ ബ്രാൻസന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം വി.എസ്.എസ് യൂണിറ്റി എന്ന റോക്കറ്റ് പ്ലെയിനിൽ ബഹിരാകാശത്തേയ്ക്ക് വിജയകരമായി യാത്ര നടത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരായ ഡേവ് മക്കെ, മൈക്കൽ മാസൂച്ചി, ബെഥ് മോസസ്, കോളിൻ ബെനറ്റ്, ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച ഇന്ത്യൻ വംശജ ശിരിഷ ബാൻഡൽ എന്നിവരാണ് ബ്രാൻസനു പുറമേ സംഘത്തിലുണ്ടായിരുന്നത്. യാത്ര വിജയമായതോടെ ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായ വനിതയായി ശിരിഷ. കൽപന ചൗളയും സുനിത വില്യംസുമാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ചവർ. ഭൂമിയിൽനിന്ന് 53 മൈൽ (88 കി.മീറ്റർ) ഉയരത്തിൽ എത്തി, 11 മിനിട്ട് ബഹിരാകാശത്തെ കാഴ്ചകളും കണ്ടാണ് സംഘം മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |