ന്യൂഡൽഹി: അശ്ലീലവീഡിയോ കണ്ടതിന് പൊലീസ് എന്ന വ്യാജേന നാട്ടുകാരിൽ നിന്ന് പിഴയീടാക്കിയ മൂന്നംഗ സംഘത്തെ ഡൽഹി സൈബർ സെൽ അറസ്റ്റ് ചെയ്തു. കംബോഡിയയിൽ രജിസ്റ്റർ ചെയ്ത വെബ്സൈറ്റ് വഴി പൊലീസ് നോട്ടീസിന്റെ അതേ മാതൃകയിൽ പിഴ നോട്ടീസ് അയച്ചായിരുന്നു ഇവർ നാട്ടുകാരിൽ നിന്നും പണം തട്ടിയിരുന്നത്. ഒരാളിൽ നിന്ന് 3000 രൂപ വച്ചായിരുന്നു ഈടാക്കിയിരുന്നത്.
ചെന്നൈ സ്വദേശികളായ ഗബ്രിയേൽ ജയിംസ്, രാംകുമാർ തിരുച്ചിറപ്പള്ളി സ്വദേശി ദിനുഷാന്ത് എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ദിനുഷാന്ത് ആണ് സംഘത്തലവൻ. ചോദ്യം ചെയ്യലിൽ ദിനുഷാന്തിന്റെ കംബോഡിയയിലുള്ള സഹോദരൻ ചന്ദർകാന്ത് ആണ് പൊലീസ് നോട്ടീസ് അയയ്ക്കുന്നത് ഉൾപ്പെടെയുള്ള സാങ്കേതിക കാര്യങ്ങൾ നിർവഹിച്ചിരുന്നതെന്ന് മനസിലാക്കിയതായി ഡൽഹി പൊലീസ് സൈബർ സെൽ ഡി സി പി അന്വേഷ് റോയ് പറഞ്ഞു.
മാസങ്ങളോളം തമിഴ്നാട്ടിലെ ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചാണ് ഡൽഹി പൊലീസ് പ്രതികളെ പിടികൂടിയത്. വെബ്സൈറ്റും പോപ് അപ്പുകളും വിദേശ സർവ്വറുകളിൽ നിന്നായിരുന്നുവെങ്കിലും പണം അടയ്ക്കുന്നതിനുള്ള ബാങ്ക് ഡീറ്റെയിൽസ് എല്ലാം തമിഴ്നാട് കേന്ദ്രീകരിച്ചായതിനാലാണ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചത്.
അശ്ലീല സൈറ്റുകൾ ഉപയോഗിക്കാതെ തന്നെ തങ്ങൾക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടിസ് ലഭിച്ചുവെന്ന പരാതിയുമായി നിരവധി പേർ എത്തിയപ്പോഴാണ് ഇത്തരത്തിലൊരു തട്ടിപ്പ് നടക്കുന്നതായി പൊലീസിനും വിവരം ലഭിക്കുന്നത്. ഏകദേശം 20 ഓളം ബാങ്ക് അക്കൗണ്ടുകൾ വഴി 30 ലക്ഷം രൂപയ്ക്ക് മേലെ പണം മൂന്ന് മാസം കൊണ്ട് ഈ സംഘം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |