SignIn
Kerala Kaumudi Online
Monday, 07 July 2025 11.33 AM IST

അതിവേഗം കൊവിഡ്; ഇഴഞ്ഞിഴഞ്ഞ് വാക്സിനേഷൻ

Increase Font Size Decrease Font Size Print Page

vaccine

ഒരാഴ്ചക്കിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. പ്രതിദിന കേസുകളുടെ എണ്ണം വീണ്ടും 4,000 കടന്നു. ഓരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതും കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്ന ജില്ലയും മലപ്പുറമാണ്. സ്ഥിതിവിവര കണക്കുകൾ ഇങ്ങനെയെങ്കിലും കൊവിഡ് വാക്സിനേഷനിൽ മലപ്പുറം ഏറെ പിന്നിലാണ്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് വാക്സിൻ വിതരണത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിലാണ് മലപ്പുറം. ജില്ലയിൽ ഒന്നാംഡോസ് ലഭിച്ചത് 34 ശതമാനം പേർക്കും രണ്ടാം ഡോസ് 12 ശതമാനം പേർക്കുമാണ് ലഭ്യമായത്. അയൽജില്ലയായ കോഴിക്കോട് 45 ശതമാനം പേർക്ക് ഒന്നാം ഡോസും 18 ശതമാനം പേർക്ക് രണ്ടാം ഡോസും ലഭിച്ചു. മലപ്പുറത്തിനൊപ്പം ട്രിപ്പിൾ പൂട്ടിട്ട എറണാകുളം ജില്ലയിൽ 65 ശതമാനം പേർക്ക് ഒന്നാംഡോസ് ലഭ്യമാക്കാനായി. മലപ്പുറത്തിന് സമാനമായി പ്രതിദിന കേസുകൾ വലിയതോതിൽ ഉയർന്ന ജില്ലയായിരുന്നു എറണാകുളം. ഇരുജില്ലകളിലും കടുത്ത നിയന്ത്രണങ്ങളായിരുന്നു ഏർപ്പെടുത്തിയിരുന്നത്. എറണാകുളത്തിന്റെ ട്രിപ്പിൾ പൂട്ട് അഴിച്ച് ഒരാഴ്ച പിന്നിട്ട ശേഷമാണ് മലപ്പുറത്തെ ട്രിപ്പിൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. മഞ്ചേരി മെഡിക്കൽ കോളേജ് അടക്കം സർക്കാർ,​ സ്വകാര്യ മേഖലകളിലെ 83 കൊവിഡ് ആശുപത്രികളും നിറഞ്ഞു. ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങളുടെ കുറവ് മൂലം തൃശൂർ, കോഴിക്കോട് ജില്ലകളെ ആയിരുന്നു ആശ്രയിച്ചിരുന്നത്. വെന്റിലേറ്റർ ലഭിക്കാത്തതിനെ തുടർന്ന് രോഗി മരിച്ച സംഭവവുമുണ്ടായി. രണ്ടാംതരംഗവും മലപ്പുറത്തെ പിടിച്ചുകുലുക്കിയ അവസ്ഥയായിരുന്നു. പിന്നാലെ കൊവിഡ് നിയന്ത്രണങ്ങൾക്കൊപ്പം വാക്സിനേഷൻ വേഗത്തിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അധികൃതർ വാതോരാതെ സംസാരിച്ചു. ഇതു മുറ പോലെ നടന്നത് ഒഴിച്ചുനിർത്തിയാൽ വാക്സിനേഷനിൽ വേഗം കൈവരിക്കാൻ മലപ്പുറത്തിനായില്ല.

കണ്ടുപഠിക്കണം എറണാകുളത്തെ

എറണാകുളം അതിവേഗത്തിൽ മുന്നേറിയപ്പോൾ വാക്സിനേഷനിൽ ഇപ്പോഴും കിതയ്ക്കുകയാണ് മലപ്പുറം. ഇന്നലെ വരെ എറണാകുളത്ത് 18,24,542 പേർക്ക് ഒന്നാം ഡോസും 6,41,869 പേർക്ക് രണ്ടാം ഡോസും നൽകിയപ്പോൾ മലപ്പുറത്ത് 11,10,823 പേർക്കാണ് ഒന്നാംഡോസ് ലഭിച്ചത്. 4,56,588 പേർക്ക് രണ്ടാം ഡോസും ലഭിച്ചു. എറണാകുളം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഉണർന്ന് പ്രവർത്തിച്ചു. കൂടുതൽ ഡോസ് വാക്സിൻ ഉറപ്പാക്കാനുമായി. പ്രതിദിന വാക്‌സിൻ വിതരണത്തിലും എറണാകുളം മുന്നിലാണ്. 10,040 ഡോസ് വിതരണം ചെയ്‌പ്പോൾ മലപ്പുറത്തിത് 2,194 ഡോസാണ്. തൃശൂർ - 6,827, കോഴിക്കോട് - 5,604, തിരുവനന്തപുരം - 4,018 എന്നിങ്ങനെയാണ് വാക്സിൻ നൽകിയ കണക്ക്. എറണാകുളത്തും തിരുവനന്തപുരത്തും ആകെ വാക്സിൻ ലഭിച്ചവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. എറണാകുളത്ത് 24.66 ലക്ഷവും തിരുവനന്തപുരത്ത് 21.27 ലക്ഷവുമാണ്. തൃശൂരും കോഴിക്കോടും യഥാക്രമം 16.50 ലക്ഷം പിന്നിട്ടു. 15.67 ലക്ഷമാണ് മലപ്പുറത്തേത്. ജനസംഖ്യാനുപാധികമായി വാക്സിൻ ലഭ്യമാക്കണമെന്നാണ് ജില്ലയിലെ ജനപ്രതിനിധികൾ അടക്കമുള്ളവർ തുടക്കം മുതൽ ആവശ്യപ്പെടുന്നത്. ജില്ലാ ആരോഗ്യ വകുപ്പും കൂടുതൽ ഡോസുകളുടെ ആവശ്യകത സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ തീരുമാനം കൈകൊള്ളാത്തതാണ് സംസ്ഥാനത്ത് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള മലപ്പുറം വാക്സിനേഷനിൽ ജനസംഖ്യാനുപാതത്തിൽ ഏറ്റവും പിന്നിലാവാൻ കാരണം.

തീർന്നു,​ ഇനി വരേണ്ട

മലപ്പുറത്ത് കൊവിഡ് കേസുകളുടെ എണ്ണം അനുദിനം വർദ്ധിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറത്ത് മെഗാ വാക്സിനേഷന് തുടക്കമിട്ടിരുന്നു. പരമാവധി ആളുകൾക്ക് വേഗത്തിൽ വാക്സിൻ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന വാദത്തോടെയായിരുന്നു ജില്ലാ ആരോഗ്യ വകുപ്പ് ഇതിന് തുടക്കമിട്ടത്. ആദ്യദിവസം 60,000ത്തോളം പേർക്ക് വാക്സിൻ നൽകാനായി. ആദ്യദിനം കൂടുതൽ പേർക്ക് വാക്സിൻ ലഭിച്ചതോടെ രണ്ടാംദിവസം ക്യാമ്പുകൾക്ക് മുന്നിൽ കൂട്ടത്തിരക്കായിരുന്നു. പല കേന്ദ്രങ്ങളിലും വാക്സിൻ തീർന്നതോടെ ക്യൂവിൽ ഇടംപിടിച്ചവർ നിരാശരായി. മെഗാ ക്യാമ്പുകളെക്കുറിച്ച് ഇപ്പോൾ അധികൃതർ മിണ്ടുന്നേയില്ല. കൃത്യമായി സെക്കന്റ് ഡോസ് ലഭിക്കാതെ വന്നതോടെ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. ഏറ്റവും ജനസംഖ്യയുള്ള ജില്ലയെന്ന നിലയിൽ ഇതിന് അനുസരിച്ചുള്ള ഡോസുകൾ ലഭ്യമായാൽ മാത്രമേ പരിഹാരമാവുകയുള്ളൂ.

രോഗികൾ കൂടുന്നു

മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണം അനുദിനം ഉയരുകയാണ്. ടി.പി.ആർ നിരക്കും ഉയരുന്നുണ്ട്. രോഗികളുടെ എണ്ണം കൂടുന്നതിന് പിന്നാലെ ആശുപത്രികളിൽ കിടക്കകളുടെ എണ്ണം കുറയുന്നുണ്ട്. ജില്ലയിലെ ഏഴ് സർക്കാർ ആശുപത്രികളിൽ 322 ബെഡുകളാണ് അവശേഷിക്കുന്നത്. 63 ശതമാനം ബെഡുകളിലും രോഗികളുണ്ട്. 76 വെന്റിലേറ്ററുകളിൽ 12 എണ്ണത്തിലാണ് ഒഴിവുള്ളത്. 92 ഐ.സി.യു ബെഡുകളിൽ 33 എണ്ണമാണ് ഇനി അവശേഷിക്കുന്നത്. 512 ഗുരുതര രോഗികളാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിന് പുറമെ അതിഗുരുതരാവസ്ഥയിൽ 84 രോഗികളുമുണ്ട്.

TAGS: MALAPPURAM DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.