കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്തു കേസിൽ മൂന്നു പേർ കൂടി അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ഓടമുണ്ട ജെയ്സൽ(28), കൊളപ്പാടൻ മുഹമ്മദ് നിസാം(30), കോഴിക്കോട് കൊടുവള്ളി വാവാട് കൊന്നോത്ത് റിയാസ്(28) എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈ.എസ്.പി അഷ്റഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 21ന് കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന സ്വർണക്കടത്തിൽ പാലക്കാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി മഞ്ചേരിയിലെ ലോഡ്ജിൽ വച്ച് മർദ്ദിച്ച് സാധനങ്ങൾ തട്ടിയെടുത്ത കേസിലും ഉൾപ്പെട്ടവരാണ് മൂന്നുപേരും. നിരവധി ആക്രമണക്കേസുകളിൽ പ്രതിയായിട്ടുള്ള മൂവർ സംഘം തമിഴ്നാട്ടിലെ ഒളിത്താവളത്തിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം ജില്ലാ അതിർത്തിയായ വഴിക്കടവിൽ വച്ചാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ചതിന് കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലും പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചതിനു എടവണ്ണ സ്റ്റേഷനിലും ഇവർക്കെതിരെ കേസുകളുണ്ട്. അനധികൃത മണൽ കടത്തിനും പത്തോളം കേസുകൾ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെയുണ്ട്. മണൽക്കടത്തിൽ നിന്നാണ് ഇവർ സ്വർണക്കടത്ത് സംഘത്തിൽ ചേർന്നതെന്നു അന്വേഷണ സംഘം പറഞ്ഞു. പിടിയിലാകുമ്പോൾ ഇവരിൽ നിന്നു സ്വർണമിടപാടിന്റെ രേഖകളും മാരകായുധങ്ങളും കണ്ടെത്തി. ഇവരുടെ വീടുകളിലും പൊലീസ് തെളിവെടുപ്പ് നടത്തി. ലഭിച്ച രേഖകൾ പോലീസ് പരിശോധിച്ചു വരികയാണ്. പിടിയിലായ റിയാസ് കൊടുവള്ളി സംഘത്തിലെ പ്രധാനിയാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |