മെതലോക് വെള്ളച്ചാട്ടത്തിന്റെ അരികു ചേർന്നാണ് ആ വൈൻ പാർലർ സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് മുളച്ചു പൊന്തിയ പെരുംകൂണിന്റെ ആകൃതിയിലാണ് മേൽക്കൂര. പ്രണയനിറങ്ങൾ പുള്ളി കുത്തിയിട്ടുള്ള അതിന്റെ നടുവിൽ നിന്നും താഴേക്കു നീളുന്ന വെളുത്ത തണ്ടിന് ചുറ്റുമായി എപ്പോഴും കുറച്ചു നീല കസേരകൾ നിരത്തിയിട്ടിട്ടുണ്ടാകും. ഓരോ നീല കസേരയിലും വരണ്ട മെതലോക് പോലെ വരയപ്പെട്ട പാടുകൾ കാണാം. സാൻവിച്ചോ നഗരത്തിന്റെ ഇരുണ്ട മൂലയായ ക്ലെവോൺസിക എന്ന ചെറു പട്ടണത്തിലെ ആ വൈൻ പാർലറിലേക്ക് അതിഥികൾ എത്തുക ജൂൺ മാസത്തിലെ പത്തു മുതൽ മുപ്പതു വരെയുള്ള ദിവസങ്ങളിൽ മാത്രമായിരിക്കും.
ജൂണിന്റെ പ്രത്യേകത എന്താണെന്നല്ലേ? മഴ നൂലുകൾ കനം വച്ച് ഒഴുകി വെള്ളച്ചാട്ടത്തിൽ മഴവില്ലിന്റെ നിറങ്ങൾ നിറയ്ക്കുന്നത് ആ മാസത്തിലാണ്. ഭൂമിയുടെ ഗർഭത്തിൽ തണുത്തുറഞ്ഞു പോയ ലാവയുടെ തിരുശേഷിപ്പുകൾ തണുപ്പിനെ ഭക്ഷിച്ചു ജീവനുള്ള ഭ്രൂണങ്ങളായി പുറത്തേക്ക് ചാടി വെള്ളച്ചാട്ടത്തെ നിറകുപ്പായമുടുപ്പിക്കുന്ന ആ മാസത്തിൽ സെർവീൻ എന്ന ആ വൈൻ പാർലറും തിരക്കിലായിരിക്കും. അതിന്റെ ഉടമ നീല കണ്ണുകൾ ഉള്ള ക്ലാരിസ് എന്ന വൃദ്ധ പതിവുപോലെ തന്റെ മധുചഷകങ്ങളുടെ ഗ്ലാസുകൾ അതിഥികൾക്കായി തണുപ്പിച്ച് നിറയ്ക്കും.
ക്ലാരിസ്... അവർക്ക് ഒരു അമ്പതിനടുത്ത് പ്രായം വരും. അവരുടെ കണ്ണുകൾക്ക് പിനോട്ട് വൈനിന്റെ തിളക്കമാണ്. അരണ്ട പച്ച. മെത ലോകിന്റെ നിറങ്ങൾ കടമെടുത്തതു പോലെ തോന്നിക്കുന്ന ഒരു നീളൻ ഗൗണാണ് അവരെപ്പോഴും ധരിക്കാറ്. വിവിധ നിറങ്ങൾ ഇടകലർന്നയാനീളൻ കുപ്പായം നിലത്തുരച്ചു നടക്കുമ്പോൾ മാംസളമായ ശരീരഭാഗങ്ങൾ വെള്ളച്ചാട്ടം പോൽ തുള്ളി കളിക്കുന്നതു കാണാം. മെതലോക് നിറങ്ങളണിയുന്ന ഇരുപതു ദിവസങ്ങളവരുടെ ചിന്തകളെ ഇരുപത് വർഷങ്ങൾ പുറകിലേക്കു നടത്താറുണ്ട്. ആ ദിവസങ്ങളിലവർ പതിവിലും കൂടുതൽ സന്തോഷവതിയായി കാണപ്പെടും. ഭൂതകാലത്തിന്റെ ഓർമ്മയിൽ നിന്നും കുഴിച്ചെടുത്ത ഫലകൂട്ടുകൾ കൊണ്ടുവരുണ്ടാക്കാറുള്ള വൈനുകളിൽ മിക്കവയ്ക്കും രക്തത്തിന്റെ നിറമായിരുന്നു. മെതലോകിന്റെ നിറങ്ങൾ മാറുന്നത് പോലെ ഇടയ്ക്കിടയ്ക്കവ പച്ചയിലേക്കും നീലയിലേക്കും മഞ്ഞയിലേക്കും നുരഞ്ഞു പതയും. അവയ്ക്കൊരോന്നിനും ക്ലാരിസ് ഓരോ പേരുകൾ നൽകിയിട്ടുണ്ട്. ഒലിവിയ, ക്രിസ്റ്റല, സാൻഫിക്സ്കോസ് എന്നിങ്ങനെ നീളുമാപേരുകൾ.
കേൾക്കുമ്പോൾ ഉള്ള ഒരു കൗതുകം എന്നതിനുമപ്പുറം ആ പേരുകൾക്ക് പ്രശസ്തിയൊന്നുമില്ല. വെറും ഇരുപതു ദിവസങ്ങൾ കൊണ്ടവരുടെ പണപ്പെട്ടി നിറഞ്ഞു കവിയും. അടുത്ത ഒരു വർഷത്തിലേക്കുള്ള സ്വസ്ഥ ജീവിതത്തിന് ആവശ്യമായതും അതിലേറെയും സമ്പാദ്യം അവർക്കതിലൂടെ ലഭിക്കാറുണ്ട്. വൈൻ നിർമ്മിക്കുന്നതിൽ ആ നഗരത്തിലെ ഏറ്റവും വിദഗ്ധ അവർ തന്നെയാണ്. പുതിയ രുചികൾ അറിഞ്ഞ് ഉന്മത്തരായ സഞ്ചാരികൾ നീളൻ കോട്ടുകളുടെ പോക്കറ്റുകളിൽ നിന്നും കണക്കില്ലാത്ത അളവിൽ വാരിയെടുത്ത നോട്ടുകൾ അവർക്കായ് വലിച്ചു നീട്ടും. ഒരു ചെറിയ പുഞ്ചിരിയോടെ അതൊക്കെയും സ്വീകരിച്ചു പണപ്പെട്ടിയിലേക്ക് നിക്ഷേപിക്കുമ്പോഴും അവരുടെ മുഖം ഒരിക്കലും തൃപ്തമായിരുന്നില്ല. ആ മാസത്തിലെ അവസാന അതിഥിയും യാത്രയാകുമ്പോൾ അവർ കൂൺ വൈൻ ഷോപ്പിന്റെ അടിത്തട്ടു തുറന്ന് അകത്തേക്ക് പോയി പുതിയ രുചികൂട്ടുകളുടെ ചേരുവകൾ തേടി കൊണ്ടേയിരിക്കും.
അടിത്തട്ടിലെ മരഷെൽഫുകളിൽ നിറയെ മെത ലോകിന്റെ വർണ്ണങ്ങൾ പോൽ വ്യത്യസ്ത നിറങ്ങളിൽ തിളങ്ങുന്ന വൈൻ ക്യൂബുകൾ അടുക്കി വെച്ചിട്ടുണ്ട്. അവയുടെ എണ്ണം നൂറിനും മുകളിൽ വരും. അവയൊക്കെയും വ്യത്യസ്ത നിറങ്ങളിൽ തിളങ്ങികൊണ്ടിരിക്കും. എങ്കിലും അവരൊരിക്കലും അവയിലൊന്നും തൃപ്തയായിരുന്നില്ല. വർഷങ്ങൾക്ക് മുൻപേ മറന്നു പോയ ഒരു അസാദ്ധ്യ രുചിയുടെ രഹസ്യകൂട്ടുകൾ തിരഞ്ഞവർ നിരന്തരമായ പരീക്ഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കും. ഓരോ പരീക്ഷണങ്ങൾക്കു ശേഷവും നിരാശയായി മുകളിലേക്ക് മടങ്ങിയെത്തി വിജനമായ ഷോപ്പിന്റെ തടി ഡെസ്കിൽ തല വച്ച് ശോഷിച്ചു പോയ മെതലോകിന്റെ നീരുറവയിൽ ഇനിയും കലരാത്ത നിറങ്ങളെ കുറിച്ചു ചിന്തിച്ച് ദുഃഖിതയായി ഇരിക്കും. ആഴ്ചയിൽ ഒരിക്കൽ മാത്രം നാലു മൈൽ നടന്ന് പ്രധാന പട്ടണമായ സാൻവിച്ചോയിൽ എത്തി ആവശ്യ സാധനങ്ങൾ വാങ്ങി ഷോപ്പിലേക്ക് മടങ്ങും.
സൈക്കിൾ ഉണ്ടെങ്കിലും അതു പയോഗിക്കാതെയുള്ള ആ നടത്തത്തെ അവർ വല്ലാണ്ട് ഇഷ്ടപ്പെട്ടിരുന്നു. ആ യാത്രയിൽ ഒരു മൈൽ അകലെ തീപ്പെട്ടി കൂടുകൾ പോലെ കാണപ്പെടുന്ന ക്ലെന്റോ വംശജർ താമസിക്കുന്ന വീടുകളിൽ കയറിയവർ തന്റെ നഷ്ടപ്പെട്ടുപോയ അസാദ്ധ്യരുചിയുടെ നിറവും മണവും തിരഞ്ഞു കൊണ്ടിരുന്നു. ആഴ്ചയിൽ ഒരിക്കൽ നിറം ചോദിച്ചെത്തുന്ന മാലാഖയ്ക്ക് അവർ ഉദ്ദേശിക്കുന്ന രുചിയോ നിറമോ സമ്മാനിക്കുവാൻ ഒരു വീട്ടുകാർക്കും കഴിഞ്ഞിരുന്നില്ല. ഓർമ്മയിലെ രുചി കിട്ടാതെ പിറുപിറുത്ത് കൊണ്ട് നടന്നു പോകുന്ന 'വൈൻ മദറിന്" പുറകിലായി മര വാതിലുകൾ കൊട്ടിയടയും. ആളൊഴിഞ്ഞ വൈൻ ഷോപ്പിൽ മടങ്ങിയെത്തുന്ന അവർ നിലവറയ്ക്കുള്ളിലെ തന്നെ ചെറിയ അടുക്കളയിൽ എന്തെങ്കിലും പച്ചക്കറികൾ വേവിച്ചു കഴിക്കും. ഇനിയും ഓർത്തെടുക്കാൻ കഴിയാത്ത ആ രുചികൂട്ട് കണ്ടെത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കും.
ഒരു ജൂലായ് മാസത്തിലാണ് ആ രണ്ടു പേർ വൈൻ മദറിന്റെ ഷോപ്പിലേക്ക് എത്തുന്നത്. മെതലോക് അവസാന നിറത്തെയും ഒഴുക്കി വിട്ട് മെലിഞ്ഞിരുന്നു. കാറ്റാടി മരങ്ങൾക്കിടയിലൂടെ അലസമായി നടന്ന് മെതലോകിന്റെ അവസാന തുടിപ്പുകളെ നിരീക്ഷിച്ച് ചർച്ചകളിൽ ഏർപ്പെട്ട അവർ രണ്ടു പേരെയും മദർ അമ്പരപ്പോടെ നോക്കി. നീണ്ട യാത്രയുടെ ക്ഷീണം പുരണ്ട അവരുടെ മുഖവും, നീട്ടി വളർത്തിയ താടിയും, നീണ്ട മഞ്ഞ ജുബ്ബയും അവർക്ക് ജിപ്സികളുടെ പരിവേഷം നൽകി. ഇതൊരിക്കലും പതിവില്ലാത്തതാണ്. ജൂൺ അവസാനിച്ചാൽ വൈൻ മദറും മെതലോകും അവരുടെ വൈൻ പരീക്ഷണങ്ങളും മാത്രമാണ് അടുത്ത ഒരു കൊല്ലത്തേക്ക് ബാക്കിയാവുക. ഇനിയും ലഭിച്ചിട്ടില്ലാത്ത രുചിയും നിറവും മെതലോകിനോട് ചോദിച്ചു കൊണ്ട് ഒറ്റപ്പെട്ട് താമസിക്കുന്ന അവരെ പറ്റി ആരും അന്വേഷിക്കാറില്ല. നീലിച്ച കസേരകളിൽ രണ്ടെണ്ണം നീക്കിയിട്ട മദർ അവർക്കായി തന്റെ വൈൻ ശേഖരത്തിൽ നിന്നും ഏറ്റവും പുതിയ വൈനായ മെർലോറ്റിന്റെ തണുപ്പ് സ്ഫടിക ഗ്ലാസിലേക്ക് പകർന്നു. അകത്തേക്ക് തുളച്ചിറങ്ങിയ വീര്യത്തിൽ അവർ തങ്ങളുടെ യാത്രാ ഉദ്ദേശ്യത്തെ വൈൻ മദറിനു മുൻപിൽ വെളിപ്പെടുത്തി. സെൻവിച്ചോയുടെ തലസ്ഥാനമായ ബെഗ്ഭൂരിൽ നിന്നും പുതിയ കഥയുടെ ബീജം തേടിയിറങ്ങിയ രണ്ട് എഴുത്തുകാരാണവർ.
''നിങ്ങൾ കുറച്ചു താമസിച്ചു പോയി. അല്ലെങ്കിൽ ഈ മെതലോക് നിങ്ങൾക്ക് ഒന്നല്ല ഒരായിരം കഥകളുടെ നിറങ്ങൾ സമ്മാനിച്ചേേന...""
അവർ അർദ്ധോക്തിയിൽ നിർത്തി. അവരുടെ കണ്ണുകൾ നിറങ്ങൾ നഷ്ടപ്പെട്ട നദി പോലെ നിറഞ്ഞു.
''പക്ഷേ എനിക്കു മാത്രം നഷ്ടപ്പെട്ടു പോയ അസാദ്ധ്യരുചിയുടെ ഒരു കഥ സമ്മാനിക്കാൻ മെതലോകിനും ആയില്ല...""
ചെറുപ്പക്കാരുടെ കണ്ണുകൾ തിളങ്ങി. ഇതുവരെയും തങ്ങൾ തേടി നടന്ന വ്യത്യസ്തമായ കഥയിലെ നായിക അല്ലേ മുന്നിൽ ഇരിക്കുനത്! അവർ പോക്കറ്റുകളിൽ നിന്നും നോട്ടുകൾ എടുത്തു നീട്ടി. അവയുടെ എണ്ണം കൂടിയതും വൃദ്ധയുടെ കണ്ണുകൾ തിളങ്ങി. ഒരു മാസം അവിടെ താമസിക്കാനും മെതലോകിന്റെ പശ്ചാത്തലത്തിൽ വൈൻ മദറിന്റെ സങ്കൽപ കഥയെഴുതാനുമവർ തീരുമാനിച്ചു. വൈൻ ചഷകത്തോടൊപ്പം ഒരു ഉടമ്പടി കൂടി ആ മേശമേൽ ഒപ്പു വെക്കപ്പെട്ടു. അതിൻ പ്രകാരം അവർ രണ്ടു പേർ രണ്ടു തരത്തിൽ കഥകൾ എഴുതുവാനും അതിൽ മനോഹരമായതിനെ തിരഞ്ഞെടുക്കുവാനും മറ്റേതിനെ മെതലോകിന്റെ നിറമില്ലായ്മയ്ക്കൊപ്പം ഒഴുക്കുവാനും വ്യവസ്ഥ ചെയ്തു. തിരഞ്ഞെടുപ്പിന്റെ അവസാന വാക്ക് വൈൻ മദറിൽ നിക്ഷിപ്തമായി.
ഒന്നുമറിയാതെ മെതലോക് ഒഴുകി കൊണ്ടിരുന്നു. വൈൻ മദർ ഇനിയും കണ്ടു പിടിച്ചിട്ടില്ലാത്ത അസാദ്ധ്യരുചി തേടിയും ചെറുപ്പക്കാർ വൈൻ മദർ നായികയായ പുതിയ കഥ തേടിയും ചിന്തയിലാണ്ടു.
ഒരു മാസം കടന്നു പോയി. രണ്ടു പേരുടെയും കഥകൾ തയ്യാറായി. വൈൻ മദറിനു മാത്രം നഷ്ടപ്പെട്ടു പോയ രുചികൂട്ടിന്റെ രഹസ്യങ്ങൾ ലഭിച്ചില്ല. ആ കഥകളിങ്ങനെയായിരുന്നു. ഒന്നാമത്തെ കഥയിൽ നിറമുള്ള മെത ലോക് പോലെ ക്ലാരിസ് അതീവസുന്ദരിയായി കാണപ്പെട്ടു. പതിറ്റാണ്ടുകൾക്ക് മുമ്പെപ്പോഴോ ഇറാനിയൻ വംശജനായ ചെമ്പൻ മുടിക്കാരനോടൊപ്പം നാടു വിട്ടാണവർ സാൻവിച്ചോ നഗരത്തിൽ എത്തിപ്പെടുന്നത്. കമ്പിളി പുതപ്പുകൾ തുന്നി വിൽക്കലായിരുന്നു അയാളുടെ പണി. തെരുവോരത്ത് മെതലോകിന്റെ നിറങ്ങൾ പോലെ വൈവിധ്യമാർന്ന പുതപ്പുകൾ അയാൾ നിരത്തി വെക്കും. ബാങ്കോക്ക് റെഡിമേഡ്സ് എന്ന വലിയ സ്ഥാപനത്തിന്റെ മുന്നിലിരുന്നയാൾ പുതപ്പുകൾ വിൽക്കും. സാധാരണയിൽ നിന്നും കൂടിയ വിലയാണ് ഈടാക്കാറ്. സാധാരണ ജോലികളുമായി ജീവിതം നയിക്കുന്ന സാൻവിച്ചോയിലെ പാവങ്ങൾ അയാൾക്ക് ചുറ്റും നിന്നും വിലപ്പേശുന്നത് സ്ഥിരം കാഴ്ചയാണ്.
''അത് ശരിയാകില്ല.""
വൈൻ മദർ ഇടപ്പെട്ടു.
''എന്റെ ഭർത്താവിനെ പാവങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന ഒരു ബൂർഷ്വാ ആക്കാൻ ഞാൻ സമ്മതിക്കില്ല. പിന്നെ പുതപ്പു തുന്നിയാക്കി തരം താഴ്ത്തുവാനും പറ്റില്ല. സാൻവിച്ചോയിൽ പുതപ്പു തുന്നികൾക്കുള്ള വില നിങ്ങൾക്കറിയില്ലേ?""
രണ്ടാമത്തെ എഴുത്തുകാരനുമവരെ പിന്തുണച്ചു.
ശരി, ക്രിസ്റ്റാണിയോ എന്ന ടർക്കിഷ് വംശജനായ താങ്കളുടെ ഭർത്താവ്, റോയൽ ഫാമിലിയിലെ അവസാന തലമുറയിലെ ഇളം മുറ തമ്പുരാനായിരുന്നു. രാജഭരണം അവസാനിച്ചുവെങ്കിലും അയാളുടെ ജീവിതം ഒരു പ്രഭുവിന് സമമായിരുന്നു. സ്വർണ്ണം കൊണ്ടുണ്ടാക്കിയ വലിയ ഇംപാല കാറിൽ ദേശങ്ങളിൽ നിന്നും ദേശങ്ങളിലേക്ക് വൈനിന്റെ പുതിയ രുചികളും നിറങ്ങളും അന്വേഷിച്ച് യാത്ര ചെയ്യലയാളുടെ വിനോദമായിരുന്നു. ടർക്കി മുതൽ സാൻവിച്ചോ വരെയുള്ള ആയിരം കിലോമീറ്റർ യാത്ര ചെയ്യുമ്പോഴൊക്കെയും അയാൾ പുതിയ രുചികൂട്ടുകൾ തേടി വൈൻ ഷോപ്പുകളിൽ കയറി കൊണ്ടിരുന്നു.
ഇതു വരെയും കിട്ടാത്ത അസാദ്ധ്യമായ ഒരു ഫലകൂട്ടിനായുള്ള അയാളുടെ യാത്രകൾ തേയോഗോ മരുഭൂമി പോലെ നീണ്ടു കിടന്നു. എന്നാൽ പല സ്ഥലങ്ങളിൽ നിന്നും നിരാശനായ അയാൾക്ക് തന്റെ ഇംപാലയിലേക്കു തന്നെ മടങ്ങേണ്ടി വന്നു. ഇംപാലയിലെ സ്വർണം കൊണ്ടു പൂശിയ മറ്റൊരു പെട്ടിയിൽ വിലയേറിയ മരതക കല്ലുകൾ പതിപ്പിച്ച ഒരു മോതിരം വിശ്രമിച്ചിരുന്നു. ഏറ്റവും വ്യത്യസ്തമായ വൈനിന്റെ രുചി സമ്മാനിക്കുന്ന പാർലറിലെ സുന്ദരിക്ക് സമ്മാനിക്കുവാൻ അയാൾ സൂക്ഷിച്ചിരിക്കുന്ന വിശിഷ്ട മോതിരമാണത്. അതിന്റെ വില.... ഇല്ല, അതിന്റെ വില അക്കങ്ങളിൽ പറയുവാൻ സാധിക്കില്ല. അങ്ങനെ അയാൾ യാത്ര തുടരുമ്പോൾ ആണ് സാൻവിച്ചോയിലെ മെതലോക് വെള്ളച്ചാട്ടത്തിനരികിലുള്ള മനോഹരമായ വൈൻ പാർലറിൽ എത്തുന്നത്. അതിന്റെ ഉടമയായ സിഫിയാനോയുടെ മകൾ പൂച്ചക്കണ്ണുകൾ ഉള്ള ക്ലാരിസ് തന്റെ നിധികൂട്ടിൽ നിന്നും മെതലോകിന്റെ വർണങ്ങൾ ഇട കലർന്ന ഏറ്റവും പുതിയ വീഞ്ഞയാൾക്ക് സമ്മാനിച്ചു. അതിലയാൾ ഉന്മത്തനാവുകയും ക്ലാരി സിനോട് പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്തു. മെതലോകിന്റെ പുതിയ നിറങ്ങളവർ ഒരുമിച്ചു തിരഞ്ഞു. കിളവനായ സിഫിയാനോ അപ്രതീക്ഷിതമായി മരണപ്പെട്ടതോടെ ക്ലാരിസിന്റെ മനോനില തെറ്റി.. സായന്തന സൂര്യൻ മെതലോകിൽ ചുവന്ന നിറങ്ങൾ വരച്ച ഒരു ദിവസം ക്രിസ്റ്റാണിയോയുടെ രക്തത്തെ അവരാ ഒഴുക്കിൽ പാനം ചെയ്തു! അവസാനം താൻ തയ്യാറാക്കിയ അസാദ്ധ്യമായ ആ വൈനിന്റെ രുചി കൂട്ട് മെതലോകിൽ നിന്നുമാണ് കിട്ടിയത് എന്ന് മറന്ന അവർ ആഴ്ചയിൽ ഒരിക്കൽ ഓരോ വീടുകളിലും കയറി തന്റെ അസാദ്ധ്യരുചിയുടെ നിറവും മണവും അന്വേഷിച്ചു കൊണ്ടിരുന്നു.
''നിർത്തൂ കഥാകാരാ.""
വൃദ്ധ അലറി.
''ശരിക്കുമാ രുചിയുടെ ഉറവിടം മെതലോകിന്റെ നിറം വെള്ളമാണോ? നിങ്ങൾ കള്ളം പറയുകയാണ്.""
അയാൾ പുഞ്ചിരിച്ചു. വൈൻ പോലെ ചുവന്ന അവരുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി പറഞ്ഞു. എന്റെ കഥ അവസാനിച്ചിരിക്കുന്നു. ഒരു ദീർഘനിശ്വാസത്തിലൂടെ അവർ ശാന്തയായി. ഇനി നിങ്ങൾ പറയൂ കഥാകാരാ. അവർ രണ്ടാമത്തെ കഥാകാരനെ നോക്കി.
'''നിങ്ങളിലെ വിജയിക്ക് സമ്മാനിക്കുവാൻ ഞാൻ പുതിയ ഒരു രുചിയുടെ വൈൻ തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ... പക്ഷേ... അതുമെനിക്ക് അസാദ്ധ്യമായി തോന്നുന്നില്ല. എങ്കിലും അത് വിശിഷ്ടമാണ്.. നിങ്ങളിൽ ഒരാൾക്ക് ഞാനത് സമ്മാനിക്കും.""
അവർ ഗദ്ഗദപ്പെട്ടു.
എന്റെ കഥ തുടങ്ങുന്നത് മെതാലോക് പോലെ നിറങ്ങൾ കൊഴിഞ്ഞു പോയ ക്ലാരിസിന്റെ വാർദ്ധക്യത്തിൽ നിന്നുമാണ്. രണ്ടാമത്തെയാൾ പറഞ്ഞു തുടങ്ങി. മെലിഞ്ഞ മെതലോകിന്റെ ശോഷിച്ച ഉറവ പോൽ മുടിയിഴകൾ നരച്ച അവരുടെ സ്വന്തം പേരു പോലും ജൂണിനൊപ്പം ഒഴുകി പോയിരുന്നു. ഒറ്റപ്പെട്ട ജീവിതത്തിൽ നിന്നും ആഴ്ചയിലൊരിക്കൽ സാൻവിച്ചോയിലെ വീടുകളിൽ കയറിയിറങ്ങി പുതിയ നിറങ്ങൾ തേടുന്ന അവരെ നമുക്ക് വൈൻ മദർ എന്നു വിളിക്കാം. വൈൻ മദർ ഒരിക്കൽ പോലും ചിരിച്ചു കണ്ടിട്ടില്ല. ജൂൺ മാസത്തിൽ മാത്രം വിരിയുന്ന അവരുടെ ചെറുചിരിക്ക് മെതലോകിന്റെ നിറങ്ങൾ ആയിരുന്നു. അവസാന അതിഥിയേയും യാത്രയാക്കി നിരാശയായവർ പതിവുപോലെ തന്റെ അസാദ്ധ്യവൈനിന്റെ രുചികൂട്ട് തിരഞ്ഞുകൊണ്ടിരിക്കും.
ഭർത്താവിന്റെ മരണത്തോടെയാണ് അവരുടെ ഓർമ്മ നഷ്ടമാകുന്നത്. ഓഹ് ഭർത്താവിന് ഞാൻ പേരു കൊടുത്തിട്ടില്ല. തത്കാലം നമുക്കയാളെ ആദ്യ കഥാകാരൻ വിളിച്ചത് പോലെ ക്രിസ്റ്റാണിയോ എന്നുതന്നെ വിളിക്കാം. എങ്കിലും നിങ്ങളെ ഞാൻ ഒരു കൊലപാതകിയാക്കുന്നില്ല. അയാളുടെ മരണം സ്വഭാവികമായിരുന്നു. എന്തു തന്നെയായാലും ആ മരണം വൈൻ മദറിനെ മനസികമായി തളർത്തി കളഞ്ഞു. വർഷങ്ങൾ കടന്നു പോയി. പതിവുപോലെയൊരു ജൂൺ തന്റെ നിറങ്ങളെ മെതലോകിൽ കലർത്തി കടന്നു പോയി. വൈൻ മദർ അന്ന് വിശിഷ്ടമായ മറ്റൊരു വൈൻ കണ്ടുപിടിച്ചിരുന്നു. മെതലോകിന്റെ അരികു ചേർന്ന് ജൂലായ് മാസങ്ങളിൽ മാത്രം നീലിച്ചു കായ്ക്കാറുള്ള ഓമേഗാ പഴത്തിന്റെ ചാറിലാണവർ ആ രുചികൂട്ട് തയ്യാറാക്കിയത്. അടുത്ത ജൂണിൽ മെതലോകിൽ എത്തുന്ന ആദ്യ സന്ദർശകനുകൊടുക്കുവാൻ വേണ്ടി തയ്യാറാക്കിയ ആ വിശിഷ്ട വൈനിന് അവർ ഓമേഗ എന്നു തന്നെയാണ് പേരു നൽകിയത്.
അങ്ങനെയിരിക്കേയാണ് ആ വൈൻ ഷോപ്പിലേക്ക് അപ്രതീക്ഷിതമായി രണ്ടതിഥികൾ എത്തുന്നത്. രണ്ടു ദിക്കിൽ നിന്നുമെത്തിയ കഥാകാരന്മാരായിരുന്നു അവർ. ഒരു അസാദ്ധ്യ കഥയുടെ തുടിപ്പുകൾ തിരഞ്ഞ് മെതലോകിനെ നോക്കി നിരാശരായി നിന്ന അവർക്കായി ആ മാലാഖ പുതിയ കഥയുടെ രുചിക്കൂട്ട് സമ്മാനിച്ചു. വൈൻ മേശയിൽ വച്ച് ഒപ്പു വെക്കപ്പെട്ട കരാറിൻ പ്രകാരം രണ്ടുപേരും രണ്ടുതരത്തിൽ കഥകൾ എഴുതുവാനും അതിൽ മദറിന് ഇഷ്ടപ്പെട്ട കഥയ്ക്ക് ഓമേഗ വൈൻ സമ്മാനമായി കൊടുക്കുവാനും തീരുമാനമായി. ഒരു മാസം കൂടി കടന്നു പോയി. രണ്ടുപേരുടെയും കഥകൾ പൂർത്തിയായി. അതിൽ ഒന്നാമത്തെ കഥ കേട്ടതും വൈൻ മദറിന്റെ മുഖം വലിഞ്ഞു മുറുകുകയും. ഛെന്നിയിലെ നിലിച്ച ഞരമ്പുകൾ മെതലോകിന്റെ ശോഷിച്ച ഒഴുക്കു പോൽ പിടച്ചു കൊണ്ടുമിരുന്നു. ആ കഥ അവരെ വല്ലാണ്ടു ദുഃഖിതയാക്കി. അതിനുശേഷം രണ്ടാമത്തെ കഥാകാരൻ തന്റെ സുന്ദരമായ കഥ പറയുവാൻ തുടങ്ങി. വൈൻ മദറിന്റെ ഭൂതകാലത്തിലേക്ക് പോകാതെ ഒഴുകിയ ആ കഥയ്ക്ക് ജൂണിലെ മെതലോക് പോലെ അധിക നിറങ്ങളുടെ വരകൾ ഒന്നുമുണ്ടായിരുന്നില്ല. രണ്ടാമത്തെ കഥ കേട്ടു കഴിയുമ്പോൾ വൈൻ മദറിന് നഷ്ടമായ അസാദ്ധ്യരുചിയുടെ ഫലകൂട്ട് ലഭിക്കുമെന്ന് ആ കഥ പറച്ചിലുകാരൻ വിശ്വസിച്ചിരുന്നു.
''ഇത്രയേ ഉള്ളൂവെന്റെ കഥ.""
അയാൾ പറഞ്ഞു നിർത്തി.
വൈൻ മദറിന്റെ മുഖത്തെ ഭാവങ്ങൾ വ്യക്തമായിരുന്നില്ല. പെട്ടെന്നെന്തോ ഓർമ്മ വന്നതുപോലെ അവരകത്തേക്ക് പോയി. ഒരു ഗ്ലാസിൽ നിറയെ ഓമേഗാ പഴത്തിൽ വാറ്റിയെടുത്ത വിശിഷ്ട വൈനുമായി മടങ്ങി വന്നു. വൈൻ മദർ നിറഞ്ഞയാ മധുചഷകം രണ്ടായി പകുത്ത് ചെറിയ സ്ഫടിക ഗ്ലാസുകളിലേക്ക് പകർന്ന് അവർക്കു രണ്ടു പേർക്കും സമ്മാനിച്ചു. അസാദ്ധ്യരുചിയുടെ ആ നിറക്കൂട്ടവരെ ഉന്മത്തരാക്കി. ഒഴുകികൊണ്ടിരുന്ന മെതലോക് ഒരു നിമിഷം ചുവന്ന നിറമണിഞ്ഞ ശേഷം പതിവുപോൽ താഴേക്കാർത്തലച്ചു!
(കഥാകൃത്തിന്റെ ഫോൺ: 9544660109)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |