തിരുവനന്തപുരം : വാരാന്ത്യ ലോക്ക് ഡൗൺ അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ നാളെ സർക്കാർ മാറ്റം വരുത്താനിരിക്കെ നിർദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളഘടകം. എല്ലാ മേഖലകളും തുറക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യയനം ആരംഭിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
18ന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണം. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വാക്സിൻ നൽകിയ ശേഷം വേണം അദ്ധ്യയനം ആരംഭിക്കാൻ. 18ന് താഴെ പ്രായമുള്ളവർക്കും വാക്സിൻ നൽകുകയും വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുകയും വേണം. പ്രധാന ടൂറിസം കേന്ദ്രങ്ങളും തുറക്കണം. എല്ലാ വ്യാപാര- വ്യവസായശാലകളും എല്ലാ ദിവസവും തുറക്കണമെന്നും ഐ.എം.എ നിർദ്ദേശിക്കുന്നു.
കേരളത്തിലെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി വിപുലമായ സീറോ സർവേക്ക് തയ്യാറാണെന്നും ഐ.എം.എ വ്യക്തമാക്കി. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് സിറോ സർവേ നടത്തിയത്. ഇതിന് പകരം എല്ലാ ജില്ലകളിലുമായുള്ള ആധികാരിക പഠനം വേണം. കൂടുതൽ സി.എഫ്.എൽ.ടി.സികൾ സജ്ജമാക്കണമെന്നും ഈ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരെ സമരത്തിലേക്ക് തള്ളി വിടരുതെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
വാക്സിൻ വിതരണം ആരോഗ്യ വകുപ്പ് നേരിട്ട് നടത്തണം. വാക്സിൻ വിതരണം പലയിടത്തും സംഘർഷത്തിലേക്ക് നീങ്ങുകയാണെന്നും വാക്സിൻ കൊടുക്കന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഐ.എം.എ ആരോപിച്ചു. ചെറുകിട ആശുപത്രികൾക്ക് അടക്കം വാക്സിൻ വാങ്ങാൻ സൗകര്യമൊരുക്കണമെന്നും ഐിഎം.എ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |