ചിങ്ങമാസത്തിലെ വിശാഖം നക്ഷത്രത്തിൽ ജനിച്ച വെള്ളാപ്പള്ളി നടേശൻ ഇന്ന്
ശതാഭിഷിക്തനാകുകയാണ്...
കടന്നുവന്ന വഴികൾക്ക് പട്ടുമെത്തയുടെ മാർദ്ദവമുണ്ടായിരുന്നില്ല. കല്ലും മുള്ളും തട്ടിയകറ്റി പോരടിച്ചും പ്രതിരോധിച്ചും ഈഴവ സമുദായം ഉൾപ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങൾക്കായി പോരാട്ടത്തിന്റെ പുതിയ അദ്ധ്യായം തുറക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയ നേതൃത്വങ്ങളോട് ഇണങ്ങിയും പിണങ്ങിയും സമുദായത്തിന്റെ സാമൂഹ്യ നീതിക്കായി ശബ്ദമുയർത്തി. ആരുടെയും അവകാശങ്ങൾ പിടിച്ചുപറിക്കാനായിരുന്നില്ല ആ പോരാട്ടങ്ങൾ. അർഹതപ്പെട്ടത് നേടിയെടുക്കുക മാത്രമായിരുന്നു ലക്ഷ്യം. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി പദവികളിൽ 25 സുവർണവർഷങ്ങൾ പൂർത്തിയാക്കിയത് കാഴ്ചപ്പാടിന്റെ വിജയമന്ത്രം കൂടിയാണ്. ചിങ്ങമാസത്തിലെ വിശാഖം നക്ഷത്രത്തിൽ ജനിച്ച വെള്ളാപ്പള്ളി നടേശൻ ഇന്ന് ശതാഭിഷിക്തനാകുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കും തിരി തെളിയും. 'കേരളകൗമുദി വാരാന്ത്യപ്പതിപ്പി"ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്...
ആരും കൈവരിക്കാത്ത റെക്കാഡോടെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് 25 വർഷങ്ങൾ. എന്തു തോന്നുന്നു?
ഒരുപാട് സന്തോഷവും ദുഃഖവുമുണ്ട്. എസ്.എൻ.ഡി.പി യോഗത്തിന്റെയോ എസ്.എൻ.ട്രസ്റ്റിന്റെയോ നേതൃനിരയിൽ എത്തുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. കേരളകൗമുദി ചീഫ് എഡിറ്ററായിരുന്ന എം.എസ്. മണിയും സ്വാമി ശാശ്വതികാനന്ദയും ചേർന്നാണ് ഒരു പ്രത്യേകസാഹചര്യത്തിൽ എസ്.എൻ.ഡി.പി യോഗത്തിലേക്ക് എന്നെ കൊണ്ടുവന്നത്. ശിവഗിരിയിലെ ആത്മീയതയെ തല്ലിത്തകർത്തത് ഒന്നു ചോദ്യം ചെയ്യാൻ പോലും യോഗം നേതാക്കൾക്ക് കഴിയാത്ത കാലമായിരുന്നു അത്. വികാരപരമായിരുന്നു കേരളകൗമുദിയുടെ നിലപാട്. ആദർശത്തിന്റെ പേരിൽ കേരളകൗമുദി ശക്തമായ നിലപാടെടുത്തു. ആ പാരമ്പര്യം ഇപ്പോഴും തുടരുന്നു.
പുതിയ പദവികൾ തേടിയെത്തിയപ്പോൾ ജീവിതത്തിലുണ്ടായ മാറ്റം?
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് എത്തിയതോടെ സ്വകാര്യജീവിതത്തിൽ ശനിദശ തുടങ്ങി. അതിന് മുമ്പ് ശുക്രൻ വിളങ്ങി നിൽക്കുകയായിരുന്നു. അസാദ്ധ്യമായതൊന്നും എന്റെ മുന്നിലില്ല. ഏത് പണിയും ഏറ്റെടുത്ത് കൃത്യമായി ചെയ്യും. അങ്ങനെയാണ് ഒന്നാന്തരം കോൺട്രാക്ടറെന്ന് പേരെടുത്തത്. ഇ. ശ്രീധരൻ സതേൺ റെയിൽവേ ചീഫ് എൻജിനിയറായിരുന്നപ്പോഴാണ് ആലപ്പുഴ - എറണാകുളം പാതയുടെ കരാറെടുത്തത്. പിന്നീട് കൊങ്കൺ റെയിൽവേ ചെയ്തു. യോഗത്തിന്റെ തലപ്പത്തേക്ക് എത്തിയില്ലായിരുന്നെങ്കിൽ ഡൽഹി മെട്രോ റെയിലിന്റെയും ഭാഗമാകുമായിരുന്നു. കേരളത്തിലെ സ്വപ്നപദ്ധതികളിലൊന്നായ കൊച്ചി മെട്രോയും ചെയ്യാനാകുമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു.
സമുദായത്തിനായി എന്തു ചെയ്യാൻ കഴിഞ്ഞു?
ഈഴവസമുദായത്തിന്റെ ഉയർച്ചയാണ് പരമമായ ലക്ഷ്യം. അസാദ്ധ്യമെന്ന കാര്യം എന്റെ നിഘണ്ടുവിലില്ല. ശരിയെന്ന നിലപാടിൽ ഉറച്ച് നിൽക്കും. തെറ്റാണെന്ന് തോന്നിയാൽ തിരുത്തും. ഇരിക്കുന്ന കസേരയോട് നീതി പുലർത്തുകയെന്നത് കടമയാണ്. സമുദായത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക, രാഷ്ട്രീയ നീതിക്കായി പോരാടിയപ്പോൾ ചിലർ ജാതിവാദിയാക്കി. ഈഴവനെന്ന് പറയാൻ മടിച്ചിരുന്ന സമുദായത്തെ അതിന് പ്രേരിപ്പിച്ചു. ഈഴവ മഹാസമ്മേളനം നടത്തി. സംഘടിച്ച് ശക്തരാകുക എന്നത് വർത്തമാന കാലത്ത് അനിവാര്യമാണെന്ന് സമുദായത്തെ ബോദ്ധ്യപ്പെടുത്തി. അവരെ മുത്തുമണികൾ പോലെ കോർത്തിണക്കി. ആരുടെയും അവകാശം പിടിച്ചുപറിക്കാനല്ല, അർഹതപ്പെട്ടത് നേടാനായിരുന്നു പോരാട്ടം.
വിജയരഹസ്യം?
കഠിനാദ്ധ്വാനം. ഏതറ്റം വരെയും താഴ്ന്ന് സാധാരണക്കാർക്കൊപ്പം നിൽക്കും. ആരു വിളിച്ചാലും ഫോണെടുക്കും. ആ സമയത്ത് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ച് വിളിക്കും. ആവശ്യങ്ങളുമായി മുന്നിലെത്തുന്നവർക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു കൊടുക്കും. തെറ്റ് കാണിച്ചാൽ മുഖത്ത് നോക്കി ചോദ്യം ചെയ്യും. അതിന്റെ ദോഷങ്ങൾ അനുഭവിക്കുന്നുമുണ്ട്.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ മൈക്രോ ഫിനാൻസ് അഴിമതിയാരോപണം ഉന്നയിച്ചത് അങ്ങയുടെ തകർച്ച ലക്ഷ്യമാക്കിയാണോ?
വി.എസ്. അച്യുതാനന്ദനുമായി നല്ല ബന്ധമായിരുന്നെങ്കിലും കൊല്ലം എസ്.എൻ കോളേജ് പ്രശ്നത്തിൽ ഇടയേണ്ടി വന്നു. അച്യുതാനന്ദൻ പറഞ്ഞതു പോലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമായിരുന്നില്ല. അന്ന് മുഖ്യമന്ത്രിയായിരുന്ന നായനാരുടെ മദ്ധ്യസ്ഥതയിലാണ് പ്രശ്നങ്ങൾ അവസാനിച്ചത്. വി.എസ് ഒത്തിരി സഹായിച്ചിരുന്നു. 1963 ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എന്നെ മത്സരിപ്പിച്ചു. അന്നും വ്യക്തിപരമായി ഒരു നേട്ടവുമുണ്ടാക്കിയില്ല. പിണങ്ങിയതോടെ മൈക്രോഫിനാൻസിന്റെ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് അച്യുതാനന്ദൻ കേസു കൊടുത്തു. ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും ആ കേസ് ഇപ്പോഴും നിലനിൽക്കുന്നു. ബാഹ്യശക്തികളുടെ പ്രേരണയിൽ എന്റെ ഇമേജ് തകർക്കാനായിരുന്നു വി.എസിന്റെ ശ്രമം.
പദവികൾ ഇട്ടെറിഞ്ഞു പോകാൻ എപ്പോഴെങ്കിലും തോന്നിയോ?
ഒരിക്കലുമില്ല. എതിർപ്പുകളെ എന്നും ഇഷ്ടപ്പെടുന്നു. പ്രതിസന്ധികളെ ധീരമായി നേരിട്ട് വിജയം നേടുന്നത് ഒരു ലഹരിയാണ്. ഒഴിക്കിനൊപ്പം നീന്തുന്ന ശീലമില്ല.
രാഷ്ട്രീയ ഗൂഢാലോചനകൾ നേരിടേണ്ടി വന്നിട്ടുണ്ടോ?
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വർഗീയവാദിയാക്കി ജയിലിൽ അടയ്ക്കാൻ ശ്രമിച്ചു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായതിനാൽ ജയിലിൽ കിടക്കേണ്ടി വന്നില്ല. കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം. സുധീരന്റെ പരാതിയിൽ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഏതെങ്കിലും ഒരു കരയോഗം പ്രസിഡന്റിനെതിരെ കേസെടുക്കാൻ രമേശിന് കഴിയുമായിരുന്നോ? അധികാരം കിട്ടിയപ്പോൾ ഇൗഴവസമുദായത്തിന്റെ സംഘടനാശക്തി തകർക്കാനാണ് നോക്കിയത്. വല്ലാത്ത ചതിയാണ് രമേശ് ചെയ്തത്. അതിന്റെ പ്രതികാരമായാണ് അടുത്ത തിരഞ്ഞെടുപ്പിൽ അവർക്ക് ഭരണം ലഭിക്കാതെ പോയത്. ഞാൻ എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറിയായ നാൾ മുതൽ വി.എം.സുധീരൻ എന്നെയും സമുദായത്തെയും തകർക്കാൻ നിരന്തരം ശ്രമിക്കുകയായിരുന്നു. ഞാൻ സുധീരനോട് ദോഷകരമായി ഒന്നും ചെയ്തിട്ടില്ല. ഇൗഴവനായ സുധീരൻ ഇൗഴവനായ എന്നെ എതിർത്താൽ മറ്റൊരു സമുദായത്തിന്റെ പിന്തുണ ലഭിക്കുമെന്ന രാഷ്ട്രീയ അടവുനയമാണ് പയറ്റുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പിന്നീട് എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റായപ്പോൾ പാർട്ടി അധികാരം ഉപയോഗിച്ച് ആഭ്യന്തരമന്ത്രിയായിരുന്ന രമേശിനെകൊണ്ട് കേസെടുപ്പിച്ചു. നട്ടെല്ലുള്ളവർ അത് ചെയ്യാതിരിക്കും. ആ സന്ദർഭം വിനിയോഗിച്ച് ഉമ്മൻചാണ്ടിയും ആഞ്ഞുകുത്തി. കേരള കോൺഗ്രസിന് (എം) ലഭിച്ച പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കെ.എം. മാണിയും ഞാനുമായുള്ള ധാരണ പ്രകാരം ഈഴവ സമുദായത്തിനാണ് നൽകിയത്. അത് ഉമ്മൻചാണ്ടി നിരുപാധികം തിരിച്ചെടുത്ത് സ്വന്തം അനുയായിക്ക് കൊടുത്തു. കിട്ടിയ സന്ദർഭത്തിൽ ഒരേ മനസോടെ നിന്ന് ഉമ്മൻചാണ്ടിയും രമേശും സമുദായശക്തിയെ തകർക്കാൻ ആഞ്ഞു പരിശ്രമിച്ചു.
എന്റെ അഭിഭാഷകനായിരുന്ന അഡ്വ. എ.എൻ. രാജൻ ബാബുവിനെ യു.ഡി.എഫിൽ നിന്ന് പുറത്താക്കി. വക്കാലത്ത് ഉപേക്ഷിക്കണമെന്നായിരുന്നു വി.എം. സുധീരന്റെ നിലപാട്. രാഷ്ട്രീയം ഉപജീവനമല്ല, അഭിഭാഷക ജീവിതം എന്റെ തൊഴിലാണെന്നായിരുന്നു രാജൻബാബുവിന്റെ മറുപടി. 2011 ലെ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് രമേശ് ചെന്നിത്തലയെ തോല്പിക്കാൻ ഉമ്മൻചാണ്ടി ഒരു ദൂതനെ അയച്ചിരുന്നു. എന്നാൽ, ആ പണിക്ക് ഞാൻ നിന്നുകൊടുത്തില്ല. അന്ന് ആറായിരത്തിൽ താഴെ വോട്ടുകൾക്കാണ് രമേശ് ജയിച്ചത്. പാലം വലിച്ചിരുന്നെങ്കിൽ രമേശ് പരാജയപ്പെടുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം രമേശ് ഓർക്കുന്നത് നല്ലതായിരിക്കും.
സമുദായത്തിനായി ഇനി എന്താണ് ചെയ്യാനുള്ളത്?
ഈഴവസമുദായം ഉൾപ്പെടെയുള്ളവർക്ക് സാമ്പത്തിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ താരതമ്യേന പുരോഗതിയുണ്ടായിട്ടില്ല. അധികാരത്തിന്റെ അകത്തളങ്ങളിൽ കയറി രാഷ്ട്രീയ സ്വാധീനമുണ്ടാക്കണം. ഇടതുപക്ഷത്തിന്റെ നിലനിൽപ്പിനായി രക്തം നൽകിയവരാണ് പിന്നാക്ക വിഭാഗങ്ങൾ. എന്നാൽ, കാര്യമായ ക്ഷേമപദ്ധതികളൊന്നും ലഭിച്ചിട്ടില്ല. അതിനായി ഒരു സർക്കാരും ശ്രമിക്കാറില്ല. സാമുദായിക ശക്തി സമാഹരണമാണ് ലക്ഷ്യം.
ജീവിതത്തിൽ എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ?
മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളുണ്ടായിട്ടുണ്ട്. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായപ്പോൾ കള്ളുതുള്ളലെന്ന ദുരാചാരം നിറുത്താനാണ് ആദ്യം ശ്രമിച്ചത്. അതിന് എല്ലാ പിന്തുണയും നൽകിയത് പത്രാധിപർ കെ. സുകുമാരനായിരുന്നു. കള്ളുതുള്ളൽ നിറുത്തി ക്ഷേത്രത്തിൽ ഗുരുദേവ ക്ഷേത്രം നിർമ്മിക്കാനായിരുന്നു പത്രാധിപരുടെ നിർദ്ദേശം. ആ ക്ഷേത്രം ചിലർ പ്രതിഷ്ഠയ്ക്ക് മുമ്പ് ഡൈനാമിറ്റ് വച്ചു തകർത്തു. വെട്ടിക്കൊല്ലാൻ ശ്രമിച്ചു. ആസിഡ് ബോംബെറിഞ്ഞു. നാലു മാസം ആശുപത്രിയിൽ കിടന്നു. ഒടുവിൽ പ്ളാസ്റ്റിക് സർജറിക്ക് വിധേയനായി. മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളിലും നിലപാടിൽ മാറ്റം വരുത്തിയില്ല. ഇന്ന് കള്ളുതുള്ളലെന്ന ദുരാചാരം തന്നെ ജനങ്ങൾ മറന്നു.
കൂടെ നിന്നവർ കുതികാൽവെട്ടുകാരായി മാറിയിട്ടുണ്ടോ?
ഗുരുദേവ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് എത്തിയപ്പോൾ മാനഹാനി, സാമ്പത്തിക നഷ്ടം എന്നിവയുണ്ടായിട്ടുണ്ട്. ഗുരുദേവന്റെ അനുഗ്രഹം എപ്പോഴുമുണ്ട്. അതിനാലാണ് ജൈത്രയാത്ര തുടരുന്നത്. ജനങ്ങൾ എനിക്കൊപ്പമാണ്. 25 വർഷം ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് ഇരിക്കാൻ മറ്റാർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? പലരും കേസുകൾ നൽകി തകർക്കാൻ നോക്കി. എന്നാൽ, ജനകീയ കോടതിയിൽ വരാനുള്ള ധൈര്യം ആർക്കുമില്ല. മത്സരിക്കാനും ധൈര്യമുണ്ടായില്ല. ആർ. ശങ്കറിനിട്ട് കിട്ടിയതൊന്നും എനിക്ക് കിട്ടിയിട്ടില്ലല്ലോ. ഒറ്റയാനായാണ് ഞാൻ കടന്നുവന്നത്. പലരുടെയും അഭ്യാസം എന്റെ അടുക്കൽ ചെലവാകില്ല. എതിർപ്പുകളും സമരങ്ങളും ഇഷ്ടമാണ്. ആരു വിമർശിച്ചാലും പ്രശ്നമില്ല.
യോഗനേതൃത്വത്തിലേക്ക് എത്തുന്നത് ഭാര്യ പ്രീതിക്ക് ഇഷ്ടമായിരുന്നോ?
നേതൃത്വമേറ്റെടുത്തപ്പോൾ ഭാര്യ പ്രീതി എനിക്കെതിരായിരുന്നു. 'ഈ സ്ഥാനങ്ങളിൽ വന്നവരാരും പൂമാല വാങ്ങിയിട്ടില്ല. ആർ. ശങ്കറിന്റെ അവസ്ഥ പോലും കണ്ടില്ലേ. ചീത്ത കേൾക്കാൻ മാത്രം വിധി"... എന്നിങ്ങനെയായിരുന്നു അവളുടെ പരിഭവം. ഞാനൊരു നിലപാട് എടുത്താൽ എടുത്തതാ. ആര് കൂടെയുണ്ടെന്ന് നോക്കില്ല. മരണം മുന്നിൽ കണ്ടാലും നിലപാട് മാറ്റില്ല. പിന്നീട് സ്വാമി ശാശ്വതികാനന്ദയാണ് അവളെ പറഞ്ഞ് മനസിലാക്കി അടുപ്പിച്ചത്.
ആളുകളെ പിടിച്ചിരുത്താനാണോ പ്രസംഗങ്ങളിൽ പഴഞ്ചൊല്ലുകൾ ഉപയോഗിക്കുന്നത്?
കുട്ടികൾ ആവോളമുണ്ടായിരുന്നതിനാൽ അമ്മയ്ക്ക് എന്നെയൊന്നും കാര്യമായി നോക്കാൻ കഴിഞ്ഞിരുന്നില്ല. വീട്ടിലെ വാല്യക്കാരായ വല്യപ്പച്ചൻമാരോടായിരുന്നു കൂട്ട്. അവർ പറയുന്ന പഴഞ്ചൊല്ലുകൾ മനസിൽ പതിഞ്ഞിരുന്നു. അത് ജീവിതത്തിൽ ഉപകാരപ്പെട്ടു. സാധാരണ ഭാഷയിൽ പറഞ്ഞാലേ ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകൂ. സാമൂഹിക സത്യങ്ങൾ വിളിച്ചു പറയുമ്പോൾ പെട്ടെന്ന് മനസിലാകുകയും ചെയ്യും. സാധാരണക്കാരുടെ ഭാഷയാണ് എനിക്കിഷ്ടം.
വിവാഹജീവിതം?
ഒരു പെണ്ണിനെ മാത്രമേ കണ്ടുള്ളൂ. അതിനെയങ്ങ് കെട്ടി. പെണ്ണ് കാണാൻ ഓടി നടക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. പെങ്ങൾക്കും അളിയനുമൊപ്പമാണ് പ്രീതിയെ കാണാൻ പോയത്. അന്ന് ശരിക്കൊന്നും അവളെ കണ്ടില്ല. വീട്ടുകാർ പറയുന്നത് ചെയ്യുന്നതാണല്ലോ അന്നത്തെ ശീലം.
അവരോട് സ്ത്രീധനം ചോദിക്കരുതെന്ന് മാത്രമായിരുന്നു എന്റെ ഡിമാന്റ്. ഇതിനിടയിൽ അവളുടെ വീട്ടുകാർക്ക് ചെറിയ സംശയം. എനിക്ക് മന്തുണ്ടോ എന്ന്. അക്കാര്യം പരിശോധിക്കാനായി അവളുടെ വീട്ടുകാർ എന്റെ വീട്ടിലെത്തി. അന്ന് മുണ്ട് ഇറക്കി ഉടുക്കുന്നതായിരുന്നു ശീലം. വരവിന്റെ ഉദ്ദേശം നേരത്തെ മനസിലാക്കിയിരുന്നു. അതിനാൽ അവർക്ക് മുന്നിലൂടെ മുണ്ട് മടക്കിക്കുത്തി നാലഞ്ചു തവണയങ്ങ് നടന്നു. പിന്നെ വിവാഹത്തിന് താമസമുണ്ടായില്ലെന്നതാണ് വാസ്തവം.
പ്രണയിച്ചിട്ടുണ്ടോ?
പ്രണയമില്ലാതെ രാജ്യത്ത് ജീവിക്കാൻ പറ്റുമോ? ഒരു പാട് പ്രണയമുള്ളതുകൊണ്ടാണ് ആളുകൾ എന്നെ സ്നേഹിക്കുന്നത്.
വിനോദങ്ങൾ?
ഒഴിവു സമയങ്ങളിൽ ചാനലുകൾ മാറ്റി മാറ്റി വാർത്ത കാണും. അപ്ഡേറ്റാകാൻ വേണ്ടിയാണിത്. പുരാണ സിനിമകളോട് മാത്രമാണ് ഇഷ്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |