വെള്ളാപ്പള്ളി നടേശനെക്കുറിച്ച് ഭാര്യ പ്രീതി നടേശൻ
നടേശേട്ടന്റെ വിജയങ്ങൾക്കു പിന്നിലെ ശക്തിയല്ല; പ്രാർത്ഥനയാണ് ഞാൻ. ശ്രീനാരായണ ഗുരുവും കണിച്ചുകുളങ്ങര ദേവിയുമാണ് അദ്ദേഹത്തിന്റെ ശക്തി. ദാമ്പത്യജീവിതം 54-ാം വർഷത്തിലേക്കു കടക്കുകയാണ്. അന്നും ഇന്നും സ്വഭാവത്തിലും ചിട്ടകളിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല.
പ്രീഡിഗ്രി ഒന്നാം വർഷ പരീക്ഷയെഴുതിക്കഴിഞ്ഞ സമയം. വീട്ടിൽ അച്ഛൻ ശാർങ്ഗധരനെ കാണാൻ അതിഥികളെത്തുന്നത് പതിവായതിനാൽ സ്വീകരണ മുറിയിലേക്ക് ശ്രദ്ധ കൊടുത്തില്ല. പെട്ടെന്നാണ് ഒരു ഗ്ലാസ് വെള്ളം കൊണ്ടുവരാൻ അച്ഛൻ പറഞ്ഞത്. ബന്ധുവായ ഡോ. ജയസിംഹനും കുടുംബ സുഹൃത്തായ ഡോ.വാസുദേവനും മറ്റൊരാളുമാണ് മുറിയിലുണ്ടായിരുന്നത്.
അതിഥികൾ മടങ്ങിയ ശേഷമാണ് ആ 'മറ്റൊരാൾ" വെള്ളാപ്പള്ളി നടേശനാണെന്നും, നടന്നത് പെണ്ണുകാണൽ ചടങ്ങാണെന്നും അറിഞ്ഞത്. വരന്റെ മുഖം കണ്ടതേയില്ല. അധികം വൈകാതെ വെള്ളാപ്പള്ളിയുടെ ഫോട്ടോ തപാൽ വഴി കൈയിലെത്തി. വിവാഹത്തിനു സമ്മതമാണോ എന്നോ, വരനെ ഇഷ്ടപ്പെട്ടോ എന്നോ ആരും ചോദിച്ചില്ല. രണ്ടു പേരുടെയും ജീവിതത്തിലെ ആദ്യ പെണ്ണുകാണൽ 1967 ജൂലായ് 13ന് വിവാഹത്തിൽ കലാശിച്ചു. ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിൽ തകഴി, എ.കെ.ജി, സുശീലാ ഗോപാലൻ തുടങ്ങി ഒരുപാട് പ്രമുഖരുടെ സാന്നിദ്ധ്യത്തിലായിരുന്നു കല്യാണം.
എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃസ്ഥാനത്തേക്ക് നടേശേട്ടൻ വരുന്നതിൽ എനിക്ക് എതിർപ്പുണ്ടായിരുന്നു. മുൻഗാമികളായ ആർ.ശങ്കറും രാഘവൻ വക്കീലും അനുഭവിച്ച വിഷമതകൾ എനിക്കറിയാമായിരുന്നു. ഞാൻ വഴക്കിട്ടു. എന്നെ രമ്യതയിലെത്തിക്കാൻ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഒരു ദിവസം ശാശ്വതികാനന്ദ സ്വാമി വീട്ടിലെത്തി. ഏറെ നേരം സംസാരിച്ച സ്വാമി ഒടുവിൽ 'സന്ന്യാസി വന്ന് ഭിക്ഷ ചോദിക്കുകയാണ് 'എന്നാണ് പറഞ്ഞത്. ആ വാക്കുകൾക്കു മുന്നിൽ എനിക്ക് മറുപടിയില്ലായിരുന്നു. അറിവില്ലായ്മ മൂലമാണ് തർക്കിച്ചതെന്നു പറഞ്ഞപ്പോൾ, എന്തു വിഷമവും ഗുരുവിൽ സമർപ്പിക്കാനായിരുന്നു ഉപദേശം.
സ്ഥാനമാനങ്ങൾ ഏറ്റെടുക്കുന്നതോടെ വിവാദങ്ങൾ ആരംഭിക്കുമെന്ന ഭയം അസ്ഥാനത്തായില്ല. എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും പതറാത്ത മനസുണ്ട് അദ്ദേഹത്തിന്. തെറ്റു ചെയ്യുന്നില്ല എന്ന ധൈര്യമാണ് അതിനു കാരണം. എത്രയോ പേരുടെ പ്രാർത്ഥന അദ്ദേഹത്തിനൊപ്പമുണ്ട്. മനസിൽ തോന്നുന്നത് തുറന്നുപറയുന്ന സ്വഭാവമാണ്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ അതൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. പറയുന്നത് വിരോധമായി മനസിൽ വയ്ക്കില്ല. ഒരു മിനിട്ട് തികച്ച് പിണങ്ങിയിരിക്കാറില്ല. മരണവീടുകളിൽ പോകാറില്ല. അവിടുത്തെ അന്തരീക്ഷം അദ്ദേഹത്തെ അലോസരപ്പെടുത്തും.
അനാവശ്യമായി പണം ചെലവഴിക്കാത്തയാളാണ്. അതുതന്നെയാണ് യോഗത്തിലും ട്രസ്റ്റിലുമുണ്ടായ മാറ്റങ്ങളുടെ കാരണം. എന്നാൽ ദുഃഖം അനുഭവിക്കുന്നവരെ കണ്ടാൽ വാരിക്കോരി കൊടുക്കും. അങ്ങനെ ലക്ഷങ്ങൾ കിട്ടാക്കടമായതോടെയാണ് വിവാഹത്തിനു മുമ്പ് നടത്തിയിരുന്ന പലചരക്കു കട അടച്ചതെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്.
വിവാഹം കഴിക്കുന്നയാൾക്ക് സിഗരറ്റ് വലിയും മദ്യപാനവും ഉണ്ടാകരുതേ എന്നു പ്രാർത്ഥിച്ച് തിരുവൻവണ്ടൂർ കൃഷ്ണക്ഷേത്രത്തിൽ നേർച്ച നേർന്നിരുന്നു. കോൺട്രാക്ട് വർക്ക് നടത്തുന്ന സമയത്ത് സിഗരറ്റ് വലിക്കുമെന്ന വിവരം എനിക്കറിയില്ലായിരുന്നു. ചുമ കൂടിയപ്പോൾ അദ്ദേഹം തന്നെ ആ ശീലം നിറുത്തി. നേർച്ച നടത്താൻ ക്ഷേത്രത്തിലെത്തിയപ്പോഴാണ് തനിക്ക് പുകവലി ശീലം മുമ്പുണ്ടായിരുന്നെന്ന് അദ്ദേഹം തുറന്നുപറഞ്ഞത്. മുറുക്കുന്ന ശീലം മക്കൾ നിറുത്തിച്ചിരുന്നു.
വസ്ത്രത്തിന്റെയോ ഭക്ഷണത്തിന്റെയോ കാര്യത്തിൽ പ്രത്യേക ഇഷ്ടങ്ങളോ നിർബന്ധങ്ങളോ ഇല്ല. ഞാൻ വാങ്ങി നൽകുന്ന വസ്ത്രമാണ് വിവാഹം കഴിഞ്ഞ നാൾ മുതൽ ധരിക്കുന്നത്. ഏതു നാട്ടിലായാലും അവിടുത്തെ ഭക്ഷണവുമായി പൊരുത്തപ്പെടും. എന്നാലും പരിപ്പും പപ്പടവും കൂട്ടിയുള്ള ഊണാണ് എക്കാലവും പ്രിയം. മകന്റെ ഐശ്വര്യത്തിനു വേണ്ടി അമ്മ തുടങ്ങിവച്ച പൂജകളാണ് എല്ലാ വർഷവും തുടർന്നുപോരുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തിലും തമാശ പൊട്ടിച്ച് രംഗം ശാന്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |